കാബൂൾ സ്ഫോടനം 95 ആയി: പിന്നില്‍ താലിബാൻ, താലിബാനും ഐസിസും ലക്ഷ്യം വെയ്ക്കുന്നത് കാബൂളിനെ!
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. 95 പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിൽ 158 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിദേശ എംബസികള്‍ ധാരാളമുള്ള നയതന്ത്ര മേഖലയിലാണ് ശനിയാഴ്ച സ്ഫോടനമുണ്ടായത് സ്ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍ രംഗത്തെത്തിയിരുന്നു. ഒരാഴ്ചക്കിടെ താലിബാൻ നടത്തുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഐസിസും താലിബാനും കാബൂളല്‍ പ്രവര്‍ത്തന മേഖലയാക്കി മാറ്റിയതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നത്.
മേഖയിലെ ആദ്യ ചെക്ക് പോസ്റ്റിനരികില്‍ എത്തിയ ആംബുലന്‍സ് പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് അഫ്ഗാന്‍ മാന്ത്രാലയ വക്താവ് അറിയിച്ചു. . താലിബാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് വിവരം. ഈ മാസം നടക്കുന്ന മൂന്നാമെത്തെ ആക്രമമാണിത്. കഴിഞ്ഞ ആഴ്ച ചില്‍ഡ്രന്‍ ഓര്‍ഗനൈസേഴ്സ് ഓഫീസിന് സമീപത്ത് വെച്ച നടന്ന സ്ഫോടനത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു, അതിന് മുമ്പുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.