മലേഷ്യന്‍ വിമാനം അഫ്ഗാനിലുണ്ടെന്ന് റഷ്യ
മോസ്‌കോ: കഴിഞ്ഞ മാസം കാണാതായ മലേഷ്യന്‍ വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ഉണ്ടെന്ന് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. വിമാനം ഭീകരര്‍ റാഞ്ചുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഒരു റഷ്യന്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റഷ്യന്‍ രഹസ്യാനേവഷണ സംഘടനയായ എഫ്എസ്ബിയെ ഉദ്ധരിച്ച് മോസ്‌കോവ്‌സ്‌കി കോംസോമൊളെറ്റ്‌സ് എന്ന പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍-പാകിസ്താന്‍ അതിര്‍ത്തിയിലാണ് വിമാനം ഇപ്പോഴുള്ളതെന്നും യാത്രക്കാരെ ബന്ദികളാക്കി വച്ചിരിക്കുകയാണെന്നും ആണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
മാര്‍ച്ച് 8 ന് രാത്രിയാണ് ജീവനക്കാരടക്കം 239 യാത്രക്കാരുമായി കോലാലംപൂരില്‍ നിന്ന് ബിജിങിലേക്ക് പുറപ്പെട്ട വിമാനം അപ്രത്യക്ഷമായത്. വിമാനം അജ്ഞാതരായ ഭീകര്‍ റാഞ്ചിയതാണെന്നാണ് റഷ്യന്‍ ഏജന്‍സി നല്‍കുന്ന വിവരം. എന്നാല്‍ പൈലറ്റുമാര്‍ക്ക് ഇതില്‍ പങ്കില്ല. ഹിച്ച് എന്ന് പേരുള്ള ഒരു ഭീകരനാണ് പൈലറ്റുമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
യാത്രക്കാരെ ഏഴ് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മണ്‍കുടിലുകളിലാണ് ബന്ദികളെ താമസിപ്പിച്ചിരിക്കുന്നത്. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
യാത്രക്കാരില്‍ 20 പേരടങ്ങുന്ന ഒരു സംഘത്തെ പാകിസ്താനിലേക്ക് കടത്തിയതായും പറയുന്നു. ഇവരെല്ലാവരും ഏഷ്യക്കാരാണ്. ഇവരെ ഇപ്പോള്‍ പാകിസ്താനിലെ ഒരു ബങ്കറിലാണത്രെ താമസിപ്പിച്ചിരിക്കുന്നത്. ഇവരെ വച്ച തീവ്രവാദികള്‍ വിലപലശലിന് ഒരുങ്ങുകയാണെന്നും ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ടത്രെ.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും ഒരു ഔദ്യോഗിക സ്ഥിരീകരണവും ഇതിന് ലഭിച്ചിട്ടില്ല. മലേഷ്യയോ, ചൈനയോ പോയിട്ട് റഷ്യ പോലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ആരും ഇക്കാര്യം ഇതുവരെ നിഷേധിച്ചിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്.