വടക്കേ അമേരിക്കയിലും യൂറോപ്പിലും കുരങ്ങ് പനി; പുരുഷ സ്വവർഗ അനുരാഗീകളിലാണ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്
ഡൽഹി; വടക്കേ അമേരിക്കയിലും യൂറോപ്പിലും കുരങ്ങ് പനികൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് മാസം ആദ്യം മുതലാണ് കുരങ്ങുപനി എന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ നിരവധി കേസുകൾ ഇവിടങ്ങളിൽ കണ്ടെത്തിയത്. ഈ രോ ഗം ലൈംഗിക സംക്രമണത്തിലൂടെ പടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌പെയിനും പോർച്ചുഗലും സാധ്യമായ 40-ലധികം കേസുകൾ കണ്ടെത്തി.
കുരങ്ങുപനി ബാധിച്ചതായി സംശയിക്കുന്ന ഒരു ഡസനിലധികം കേസുകൾ അന്വേഷിക്കുന്നതായി കാനഡയും സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 6 മുതൽ ഇതുവരെ ബ്രിട്ടൻ ഒമ്പത് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലാവട്ടെ കുരങ്ങുപനിയുടെ ആദ്യ കേസ് ഇന്നലെ സ്ഥിരീകരിച്ചു. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നത് പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട പല കേസുകളും ലൈംഗിക സംക്രമണത്തിലൂടെ പടർന്നതാണ്. ഗേ, ബൈസെക്ഷ്വൽ അല്ലെങ്കിൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർ എന്നിവർക്കാണ് കൂടുതലായി രോ ഗം റിപ്പോർട്ട് ചെയ്യുന്നത്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും ഈ റിപ്പോർട്ട് ശരിവെക്കുന്നുണ്ട്.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ ആഴ്‌ച ആദ്യം യുകെ, യൂറോപ്യൻ ആരോഗ്യ ഉദ്യോഗസ്ഥരുമായി വിഷയത്തെ കുറിച്ച് ചർച്ച നടത്തിയിരുന്നു. സ്വവർഗ്ഗാനുരാഗികളും ബൈസെക്ഷ്വലുകളും ആയി സ്വയം തിരിച്ചറിയുന്ന ആളുകളിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഡബ്ല്യുഎച്ച്ഒ അന്വേഷണം ഏർപ്പെടുത്തിയിട്ടും ഉണ്ട്. "പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്കിടയിൽ ഈ രോഗം പകരുന്നത് ഞങ്ങൾ കാണുന്നു." ഡബ്ല്യുഎച്ച്ഒ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ സോസ് ഫാൾ പറഞ്ഞു. സമീപ വർഷങ്ങളിൽ ഈ രോഗം മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ആയിരക്കണക്കിന് ആളുകളെ ബാധിച്ചിരുന്നു.
Recommended Video
രോ ഗം ബാധിച്ചാൽ മിക്ക ആളുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കും. അപൂർവ സന്ദർഭങ്ങളിൽ മാത്രമേ രോ ഗം മാരകമാകാറുള്ളു എന്നാണ് ഇതുവരെയുള്ള കേസുകളിൽ നിന്ന് അറിയാൻ സാധിച്ചിരിക്കുന്നത്. പനി, പേശിവേദന, ലിംഫ് നോഡുകൾ വീർക്കുക തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുരങ്ങ് പനി ആരംഭിക്കുന്നത്. പിന്നീട് മുഖത്തും ശരീരത്തിലും ചിക്കൻപോക്‌സ് പോലുള്ള കുരുക്കളും പ്രത്യക്ഷപ്പെടും. ആഫ്രിക്കയിലെ വന്യജീവികളില്‍ നിന്നാണ് ഈ അസുഖം പ്രധാനമായും കണ്ടെത്തിയിരുന്നത്. 1958 ലാണ് ആദ്യമായി കുരങ്ങ് പനി റിപ്പോർട്ട് ചെയ്തത്.