30 പേരെ വെടിവച്ച് കൊന്ന് സൈന്യം; ശേഷം കൂട്ടത്തോടെ കത്തിച്ചു, മ്യാന്മറിലെ ക്രൂരത പുറത്ത്
യംഗൂണ്‍: മ്യന്മറില്‍ സൈന്യം നടത്തിയ കൂട്ടക്കൊലയുടെ വിശദാംശങ്ങള്‍ പുറത്ത്. സംഘര്‍ഷം നിലനില്‍ക്കുന്ന കയാ സംസ്ഥാനത്താണ് സൈന്യം 30ലധികം പേരെ വെടിവച്ച് കൊന്നത്. ശേഷം എല്ലാവരെയും കൂട്ടത്തോടെ കത്തിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രദേശവാസികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
സംഘര്‍ഷം മൂലം വീടും സ്ഥലവും നഷ്ടമായവരെയാണ് കൂട്ടത്തോടെ കത്തിച്ചത്. ഇതില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുമെന്ന് കരേനി മനുഷ്യാവകാശ ഗ്രൂപ്പ് അറിയിച്ചു. കയാ സംസ്ഥാനത്തെ മോസോ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവമെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ച ശേഷം മ്യാന്മര്‍ വീണ്ടും സംഘര്‍ഷഭരിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
അതേസമയം, ആയുധങ്ങളുമായി എത്തിയ തീവ്രവാദികളെ വെടിവച്ച് കൊന്നുവെന്നാണ് മ്യാന്‍മര്‍ സൈന്യം പറഞ്ഞതെന്ന് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമത്തിലെ പ്രതിപക്ഷ സായുധ സംഘങ്ങളില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈന്യത്തെ എതിര്‍ക്കുന്നവരെ തീവ്രവാദികളായിട്ടാണ് ഭരണകൂടം വിശേഷിപ്പിക്കുന്നത്. ഏഴ് വാഹനങ്ങളിലാണ് അവര്‍ വന്നത്. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്തിയില്ല. തുടര്‍ന്നാണ് വെടിവച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് സൈന്യം പ്രതികരിച്ചിട്ടില്ല. മനുഷ്യാവകാശ സംഘടനകള്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടിട്ടുണ്ട്. വാഹനങ്ങളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍. പ്രാദേശിക മാധ്യമങ്ങളും ഈ ഫോട്ടോ പുറത്തുവിട്ടു.
അഫ്ഗാന് താങ്ങായി ലോകം; ഖത്തറും തുര്‍ക്കിയും വിമാനം പറത്തും... മരുന്നുമായി ഇന്ത്യ, പുതിയ മാറ്റങ്ങള്‍
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് സൈന്യം അട്ടിമറിയിലൂടെ മ്യാന്മറിന്റെ ഭരണം വീണ്ടും പിടിച്ചടക്കിയത്. ശേഷം രാഷ്ട്രീയ നേതാക്കളെ ജയിലിലടച്ചു. ഓങ് സാന്‍ സൂക്കി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇപ്പോള്‍ തടവിലാണ്. സൈന്യത്തെ എതിര്‍ത്ത് ഒട്ടേറെ ജനകീയ സായുധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൊന്നാണ് കരെനി നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ്. സൈന്യം വെടിവച്ച് കൊന്നത് ഞങ്ങളുടെ പ്രവര്‍ത്തകര്‍ അല്ലെന്ന് സംഘടന അറിയിച്ചു. സംഘര്‍ഷ മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകുന്നവരാണ് കൊല്ലപ്പെട്ടതെന്നും അവര്‍ പറയുന്നു. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍ എന്നിവരെല്ലാം കൊല്ലപ്പെട്ടിട്ടുണ്ടെന്നും ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിയെന്നും ഫോഴ്‌സ് കമാന്റര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇയാള്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഗ്രാമത്തിലെ പലരും വെടിവയ്പ്പ് വാര്‍ത്ത അറിഞ്ഞിട്ടും പ്രദേശം സന്ദര്‍ശിക്കാന്‍ ഭയക്കുകയാണ്.
അതേസമയം, തായ്‌ലാന്റ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് സംഘര്‍ഷം തുടരുകയാണ്. ഇവിടെ സായുധ സംഘങ്ങളും മ്യാന്മര്‍ സൈന്യവും ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. റോക്കറ്റ് തായ്‌ലാന്റിലേക്കും പതിച്ചു. ഒരു വീട് തകര്‍ന്നിട്ടുണ്ട്. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂക്കിയുടെ പാര്‍ട്ടിയാണ് ജയിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ തിരിമറി നടത്തിയെന്ന് ആരോപിച്ച് സൈന്യം ഇടപെടുകയായിരുന്നു. 11 മാസത്തോളമായി സൂക്കി ഉള്‍പ്പെടെയുള്ളവര്‍ ജയിലിലാണ്.
Recommended Video