നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ ഉയരുന്നു; വീണ്ടും പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്, ആശങ്ക
നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ അതിശക്തമായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 392 ആയി ഉയര്‍ന്നു. അതിര്‍ത്തിയുടെ ഇരുവശത്തുമായി 1,468 പേരെ കാണാതായിട്ടുണ്ട്. കൂടാതെ, പുതുതായി രൂപപ്പെട്ട ഒരു തടസ്സം മൂലം ഉണ്ടായ തടാകം താഴേക്ക് വീണ്ടും വെള്ളം കുത്തിയൊലിച്ചെത്താന്‍ കാരണമായേക്കുമെന്ന ഭീഷണിയുമുണ്ട്. തകര്‍ന്ന റോഡുകള്‍, ഒലിച്ചുപോയ പാലങ്ങള്‍, കൂറ്റന്‍ മണ്‍കൂനകള്‍, അവശിഷ്ടങ്ങള്‍ എന്നിവയ്ക്കിടയിലൂടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അതേസമയം ബന്ധപ്പെടാന്‍ കഴിയാത്ത 290 ഇന്ത്യന്‍ പൗരന്മാരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യ. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്കടുത്ത് ഹിമാനി തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ മഞ്ഞും പാറയും ചേര്‍ന്നുള്ള കുത്തൊഴുക്കാണ് മിന്നല്‍ പ്രളയത്തിന് കാരണമായത്. വെള്ളവും ചെളിയും അവശിഷ്ടങ്ങളും അടങ്ങിയ കുത്തൊഴുക്ക് മധ്യ നേപ്പാളിലെ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ഇരച്ചുകയറി വീടുകളും വാഹനങ്ങളും റോഡുകളും പാലങ്ങളും ഒലിച്ചുപോയി.

റാസുവ, നുവകോട്ട് എന്നിവിടങ്ങളിലെ മുഴുവന്‍ ജനവാസമേഖലകളും ചെളിയ്ക്കടിയിലായി. ഭോട്ടെ കോഷി നദീതടത്തിലൂടെ വെള്ളം താഴേക്ക് കുത്തിയൊലിച്ചപ്പോള്‍ ജലവൈദ്യുത പദ്ധതികള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി കാരണം പല ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാല്‍ ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രയാസപ്പെടുകയാണ്.
വീടുകളും വിപണികളും കൃഷിയിടങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും ചെളിക്കും അവശിഷ്ടങ്ങള്‍ക്കും അടിയിലായി. അതിനിടെ ഭോട്ടെ കോഷി നദീതടത്തിന്റെ ഉത്ഭവസ്ഥാനത്തിനടുത്ത് പുതുതായി രൂപപ്പെട്ട തടാകം പൊട്ടിയാല്‍ വീണ്ടും വെള്ളം കുത്തിയൊലിച്ചെത്താന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ട ആശങ്കയേറ്റി. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനും നിലവിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനും ഇടയാക്കിയേക്കും.
ദുരന്തത്തില്‍ മരിച്ച 392 പേരില്‍ 389 പേര്‍ നേപ്പാളിലും മൂന്നുപേര്‍ അയല്‍രാജ്യമായ ടിബറ്റിലുമാണ് മരിച്ചത്. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ വഴി 50 വിദേശികളടക്കം 796 പേരെയും, കരമാര്‍ഗ്ഗം മറ്റ് 796 പേരെയും രക്ഷപ്പെടുത്തിയതായി നേപ്പാള്‍ പൊലീസ് അറിയിച്ചു. വിദേശികളുടെ പൗരത്വം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ആകെ 910 പേരെ നേപ്പാളില്‍ മാത്രം കാണാതായതായി അധികൃതര്‍ അറിയിച്ചു. ടിബറ്റില്‍ 558 പേരെക്കുറിച്ച് വിവരമൊന്നുമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ അതിര്‍ത്തിയുടെ ഇരുവശത്തുമായി കാണാതായവരുടെ ആകെ എണ്ണം 1,468 ആയി ഉയര്‍ന്നു. ബാധിക്കപ്പെട്ട ജില്ലകളില്‍ നിന്ന് 800-ലധികം പേരെ നേപ്പാള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം, ഒറ്റപ്പെട്ട പ്രദേശങ്ങള്‍, നദീതീരങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും കരസേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചില്‍ തുടരുകയാണ്. ദുരന്തബാധിത ജില്ലകളില്‍ ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത് ചിത്വാനില്‍ നിന്നാണെന്നും, അവിടെ 137 മൃതദേഹങ്ങള്‍ ലഭിച്ചതായും നേപ്പാള്‍ പൊലീസ് അറിയിച്ചു. റാസുവ, നുവകോട്ട്, ധാഡിംഗ്, ഗോര്‍ഖ, തനഹുന്‍, നവല്‍പരാസി എന്നിവിടങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
നേപ്പാള്‍ സൈന്യത്തിലെ 44 പേരും, നേപ്പാള്‍ പൊലീസിലെ 28 പേരും, ആംഡ് പോലീസ് ഫോഴ്‌സിലെ 13 പേരും കാണാതായവരുടെ പട്ടികയിലുണ്ട്. ജലവൈദ്യുത പദ്ധതികളിലും കസ്റ്റംസ് ഓഫീസുകളിലും ജോലി ചെയ്തിരുന്ന 160-ഓളം പേരെയും കാണാതായിട്ടുണ്ട്. റോഡുകള്‍ തകര്‍ന്നതും പാലങ്ങള്‍ നിലംപൊത്തിയതും ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയതും തുടര്‍പ്രളയ സാധ്യതയും കാരണം പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.
ഇത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനിടെ ദുരന്തത്തെത്തുടര്‍ന്ന് ഇന്ത്യ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നേപ്പാളിലുള്ള 290 ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായ ഇന്ത്യക്കാരുടെ (വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജലവൈദ്യുത പദ്ധതി ജീവനക്കാരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ) വിവരങ്ങള്‍ ശേഖരിക്കാനും അവരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കാനും ഇന്ത്. അടിയന്തര ശ്രമങ്ങള്‍ നടത്തിവരികയാണ്.
കാഠ്മണ്ഡുവിലെയും ബെയ്ജിംഗിലെയും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷം, പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷയും നിലവിലെ സാഹചര്യവും ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. നേപ്പാള്‍ അധികൃതര്‍, മറ്റ് മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ബന്ധപ്പെട്ട അധികൃതര്‍ എന്നിവരുമായി മന്ത്രാലയം ഏകോപനം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിക്കുകയും ഇന്ത്യയുടെ പൂര്‍ണ്ണമായ മാനുഷിക സഹായം ഉറപ്പുനല്‍കുകയും ചെയ്തു. ഇതുവരെ 84 ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യ രക്ഷപ്പെടുത്തിക്കഴിഞ്ഞു. ഇതില്‍ ത്രിശൂലി-1 ജലവൈദ്യുത പദ്ധതിയിലെ 63 തൊഴിലാളികളും തമിഴ്നാട്ടില്‍ നിന്നുള്ള 21 പേരും ഉള്‍പ്പെടുന്നു. ടിബറ്റ് ഭാഗത്തുള്ള ഏകദേശം 200 ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷിതമായി മടങ്ങിയെത്തുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇവരിലൊരുകൂട്ടര്‍ ഇതിനകം നേപ്പാളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാണാതായവരെ കണ്ടെത്താനും രക്ഷപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച റാസുവയില്‍ കുടുങ്ങിയ 11 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 27 വിദേശ വിനോദസഞ്ചാരികളെ നേപ്പാള്‍ അധികൃതര്‍ രക്ഷപ്പെടുത്തി.





Click it and Unblock the Notifications