കുര്‍ദുകളുമായി തുറന്ന പോരിന്; കിര്‍ക്കുക്കിനു മേല്‍ ഇറാഖ് പിടിമുറുക്കുന്നു
കുര്‍ദുകളുമായി തുറന്ന പോരിന്; കിര്‍ക്കുക്കിനു മേല്‍ ഇറാഖ് പിടിമുറുക്കുന്നു
ബഗ്ദാദ്: കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടം നടത്തിയ ഹിതപ്പരിശോധനയില്‍ ഇറാഖില്‍ നിന്ന് സ്വതന്ത്രമാവാന്‍ കുര്‍ദുകള്‍ തീരുമാനിച്ചിരിക്കെ, അവരുമായി തുറന്ന പേരിന് ഇറാഖി ഭരണകൂടം തയ്യാറാവുന്നു. കുര്‍ദിസ്താനോട് ചേര്‍ന്ന് കിടക്കുന്നതും എന്നാല്‍ ഇറാഖി ഭരണകൂടത്തിന്റെ കീഴില്‍ വരുന്നതുമായ കിര്‍ക്കുക് മേഖലയെ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള തീരുമാനമാണ് ഇവയില്‍ ഏറ്റവും പ്രധാനം. നിലവില്‍ കുര്‍ദ് സായുധ പോരാളികളുടെ നിയന്ത്രണത്തിലാണ് എണ്ണസമ്പന്നമായ കിര്‍ക്കുക് പ്രദേശം.

കുര്‍ദിസ്താന്‍ വരുമാനത്തിന്റെ നട്ടെല്ല്
കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്മെന്റ് പ്രതിദിനം 5.5 ലക്ഷം ബാരല്‍ എണ്ണയാണ് പൈപ്പ് ലൈന്‍ വഴി തുര്ക്കിയിലെത്തിക്കുന്നത്. ഇതില്‍ നാലുലക്ഷം ബാരലും ഉല്‍പ്പാദിപ്പിക്കുന്നത് കിര്‍ക്കുക്കിലെ എണ്ണപ്പാടങ്ങളില്‍ നിന്നാണ്. ഇവയുടെ നിയന്ത്രണം ഇറാഖ് ഭരണകൂടം തിരിച്ചെടുക്കുന്നതോടെ കുര്‍ദിസ്താന്‍ തങ്ങളുടെ ദിവസവരുമാനത്തിന്റെ 75 ശതമാനവും നഷ്ടമാവും. അതോടെ സാമ്പത്തികമായി പിടിച്ചുനില്‍ക്കുക മസൂദ് ബര്‍സാനിയുടെ നേതൃത്വത്തിലുള്ള കുര്‍ദ് സര്‍ക്കാറിന് വലിയ ബുദ്ധിമുട്ടാവും. മാത്രമല്ല, കുര്‍ദുകള്‍ സ്വപ്നം കാണുന്ന സ്വതന്ത്രകുര്ദിസ്താന്റെ അവിഭാജ്യ ഘടകമായാണ് കിര്‍ക്കുക്കിനെ കുര്‍ദുകള്‍ കാണുന്നത്. അത് നഷ്ടമാവുന്നതോടെ കുര്‍ദുകളുടെ സ്വതന്ത്ര രാഷ്ട്രമെന്ന സ്വപ്നം തന്നെ വൃഥാവിലാവും.

ഹിതപരിശോധനയ്ക്കെതിരായ ശിക്ഷാ നടപടി
ഇറാഖിന്റെയും അയല്‍ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും എതിര്‍പ്പ് അവഗണിച്ച് സപ്തംബര്‍ 25ന് സ്വാതന്ത്ര്യ ഹിതപ്പരിശോധന നടത്തിയ കുര്‍ദിസ്താന്‍ ഭരണകൂടത്തിന്റെ നടപടിയാണ് ഇറാഖി ഭരണകൂടത്തെ ചൊടിപ്പിച്ചത്. തങ്ങള്ക്കവകാശപ്പെട്ടതായിരുന്നുവെങ്കിലും എണ്ണസമ്പന്നമായ കിര്‍ക്കുക്കിന്റെ നിയന്ത്രണവും അവിടെ നിന്ന് എണ്ണ കയറ്റുമതി ചെയ്യാനുള്ള അവകാശവും കുര്‍ദുകള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു ഇറാഖ് സര്‍ക്കാര്‍ ഇതുവരെ ചെയ്തത്. കുര്‍ദുകളോടുള്ള സഹാനുഭൂതിയിലധിഷ്ഠിതമായ നിലപാടായിരുന്നു അത്. എന്നാല്‍ ഹിതപ്പരിശോധനയിലൂടെ കുര്‍ദുകള്‍ സ്വാതന്ത്ര്യം വേണമെന്ന് തീരുമാനച്ച സ്ഥിതിക്ക് നടപടികള്‍ കര്‍ശനമാക്കാനാണ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ തീരുമാനം.

കിര്‍ക്കുക്കിലേത് വിശാലമായ എണ്ണപ്പാടങ്ങള്‍
കിര്‍ക്കുക്കിലും എണ്ണപ്പാടങ്ങളുള്പ്പെടെയുള്ള അയല്‍ പ്രദേശങ്ങളിലും ഭരണഘടനാപരവും നിയമപരവുമായ നിയന്ത്രണം വീണ്ടെടുക്കാന്‍ ഇറാഖ് ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രിയുടെ അടുത്തയാളും ഇറാഖ് നേതാവുമായ അബ്ബാസ് അല്‍ ബയാത്തി പ്രഖ്യാപിച്ചു. ബസറ കഴിഞ്ഞാല്‍ ഇറാഖിലെ ഏറ്റവും വിശാലമായ എണ്ണപ്പാടങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കിര്‍ക്കുക്ക്. 2014ലെ ഐ.എസ് ആക്രമണത്തോടെ ഇറാഖി സൈന്യം പിന്മാറിയ ശേഷമാണ് പ്രദേശം കുര്‍ദിസ്താന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായത്. എന്നാല്‍ ഹവിജയിലെ ഐ.എസ് വിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ കൂടുതല്‍ സൈന്യത്തെ ഇറാഖ് സര്‍ക്കാര്‍ പ്രദേശത്തെത്തിച്ചിരുന്നു.

ഡോളര്‍ വില്‍പ്പന നിര്‍ത്തി
കുര്‍ദിസ്താന്‍ ഭരണകൂടത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെ ഭാഗമായി കുര്‍ദ് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ബാങ്കുകള്‍ക്ക് ഡോളര്‍ വില്‍ക്കുന്നത് ഇറാഖ് സെന്‍ട്രല്‍ ബാങ്ക് നിര്‍ത്തിവച്ചു. സ്വയംഭരണാധികാര പ്രദേശമായ കുര്‍ദിസ്താനിലേക്കുള്ള വിദേശ കറന്‍സി കൈമാറ്റത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇവിടേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് ബാങ്കുകള്‍ക്കെതിരായ നടപടി. കുര്‍ദ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന നാല് പ്രധാന ബാങ്കുകള്‍ക്കാണ് ഡോളര്‍ വില്‍പ്പന നിര്‍ത്തിയിരിക്കുന്നത്. ഈ ബാങ്കുകള്‍ ഇറാഖി സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണത്തില്‍ വന്നാല്‍ മാത്രമേ ഡോളര്‍ വില്‍പ്പന പുനരാരംഭിക്കൂ എന്ന നിപാടിലാണ് ഇറാഖ് ഭരണകൂടം.

തെരഞ്ഞെടുപ്പ് നടത്തുമെന്ന് കുര്‍ദ് ഭരണകൂടം
അതേസമയം, ഇറാഖില്‍ നിന്നുള്ള കൂടുതല്‍ തിരിച്ചടികള്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടം. നവംബര്‍ ഒന്നിന് കുര്‍ദ് മേഖലയില്‍ പ്രസിഡന്റ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഹിതപ്പരിശോധന സ്വാതന്ത്ര്യം വേണമെന്ന പ്രഖ്യാപനമല്ലെന്നും ഇറാഖിന്റെ ഭാഗമായി നിലനിന്നുകൊള്ളാന്‍ തയ്യാറുമാണെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലൂടെ കുര്‍ദ് നേതൃത്വം നല്‍കാനുദ്ദേശിക്കുന്ന സന്ദേശം.
അതേസമയം ഹിതപ്പരിശോധനാ ഫലം അസാധുവാക്കണമെന്നാണ് ഇറാഖി ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ അതിന് തങ്ങള്‍ക്ക് അധികാരമില്ലെന്നും ഹിതപ്പരിശോധനാ ഫലത്തിന്റെ അവകാശികള്‍ ജനങ്ങളാണെന്നുമാണ് കുര്‍ദ് നേതാക്കള്‍ പറയുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications