യുദ്ധം ഇരന്നുവാങ്ങരുത്, അടങ്ങിയാൽ നല്ലത്, കൊറിയക്കെതിരെ വീണ്ടും അമേരിക്ക.. അടങ്ങാതെ ഉത്തരകൊറിയ
ന്യൂയോര്‍ക്ക്: ഉത്തരകൊറിയക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയുടെ ആവശ്യം. കൊറിയക്കെതിരെ സാധ്യമായതില്‍ വെച്ച് ഏറ്റവും കടുത്ത നടപടികള്‍ തന്നെ സ്വീകരിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയില്‍ അമേരിക്ക ഉന്നയിച്ചിരിക്കുന്നത്.
ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ വ്യക്തമാക്കി. ഉത്തരകൊറിയക്കൊപ്പം നില്‍ക്കുന്ന സമീപനം സ്വീകരിച്ചിരിക്കുന്ന രാജ്യങ്ങളെയും നിക്കി ഹാലി കുറ്റപ്പെടുത്തി. ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ അടിയന്തിര രക്ഷാ സമിതിയിലാണ് നിക്കി ഹാലെ ആവശ്യമുന്നയിച്ചത്.

ഇനിയും കാത്തിരുന്നിട്ട് കാര്യമില്ല
ഇനിയും നയതന്ത്ര ചര്‍ച്ചകളിലൂടെ കൊറിയന്‍ പ്രശ്‌നത്തെ സമീപിക്കേണ്ട ആവശ്യമില്ല. പ്രശ്‌നം പരിഹരിക്കപ്പെടാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. ഇനിയും കാത്തിരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും നിക്കി ഹാലെ വ്യക്തമാക്കി.

ക്ഷമക്ക് അതിരുണ്ട്
ഒരുപാട് കാത്തിരുന്നു. തങ്ങളുടെ ക്ഷമക്ക് അതിരുണ്ട്. ഉത്തരകൊറിയ ആകട്ടെ, എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയുമാണ്. കൊറിയക്കും കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനുമെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കണമെന്നും അടിയന്തിര രക്ഷാ സമിതിയില്‍ നിക്കി ഹാലെ ആവശ്യമുന്നയിച്ചു.

ചൈനക്കും വിമര്‍ശനം
ഉത്തരകൊറിയക്കൊപ്പം നില്‍ക്കുന്ന സമീപനം സ്വീകരിച്ചിരിക്കുന്ന രാജ്യങ്ങളെയും നിക്കി ഹാലി കുറ്റപ്പെടുത്തി. ചൈനക്കെതിരെ ആയിരുന്നു നിക്കി ഹാലെയുടെ പരോക്ഷ വിമര്‍ശനം. ഉത്തരകൊറിയയുമായി വ്യാപാരംബന്ധമുള്ളതും അടുത്ത സുഹൃത്തുമാണ് ചൈന.

കൊറിയൻ മുനമ്പ് കത്തുന്നു.
കൊറിയൻ മുനമ്പ് ഇപ്പോഴും അതീവ ജാഗ്രതയിൽ തന്നെയാണ്.
ലോകത്തെ നടുക്കിയ ഹൈഡ്രജൻ ബോബ് പരീക്ഷത്തിനു ശേഷം ഉത്തരകൊറിയ അടുത്ത മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഉത്തരകൊറിയ ഹൈഡ്രജൻ ബോബ് പരീക്ഷണം നടത്തിയ മേഖലയെ ലക്ഷ്യമാക്കി ദക്ഷിണകൊറിയയും മിസൈൽ പരീക്ഷണങ്ങൾ നടത്താനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.

പ്രതിരോധിക്കാന്‍ ദക്ഷിണകൊറിയ
ഉത്തരകൊറിയയെ പ്രതിരോധിക്കുന്നതിനായി ബാലിസ്റ്റിക് മിസൈലുകളും ഭൂതലല മിസൈലുകളും ദക്ഷിണകൊറിയ പരീക്ഷിച്ചിട്ടുണ്ട്. അമേരിക്കയുമായി ചേര്‍ന്ന് കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന മുന്നറിയിപ്പും ദക്ഷിണ കൊറിയ നല്‍കുന്നുണ്ട്.

സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്ക
അമേരിക്കക്കോ സഖ്യകക്ഷികള്‍ക്കോ ഉത്തരകൊറിയയുടെ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയുണ്ടായാല്‍ സൈനിക പ്രതികരണം നടത്തുമെന്നു തന്നെയാണ് പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസ് അറിയിച്ചിരിക്കുന്നത്. ഉത്തരകൊറിയയുമായി അടുത്തു ബന്ധമുള്ള മറ്റു രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപും പറഞ്ഞു.

ഹൈഡ്രജന്‍ ബോബ്
ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണങ്ങളില്‍ ഏറ്റവും വലുതാണ് ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം. അതിശക്തമായ സ്ഫോടന ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ആണ് പരീക്ഷിച്ചത്. ഉത്തര കൊറിയ നത്തുന്ന അണ്വായുധ പരീക്ഷണങ്ങളെല്ലാം അമേരിക്കക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. കൊറിയ പരീക്ഷിക്കുന്ന മിസൈലുകളൊല്ലം തന്നെ അമേരിക്കയില്‍ പതിക്കുന്ന ദീര്‍ഘദൂര മിസൈലുകളാണ്. ഇതാണ് അമേരിക്കയുടെ ആശങ്കക്ക് കാരണം.

വിമര്‍ശനവുമായി ബിട്ടനും
തുടരെത്തുടരെ ആണവ പരീക്ഷണങ്ങള്‍ നടത്തി ലോകത്തെ ഞെട്ടിക്കുന്ന ഉത്തരകൊറിയയെ സമ്മര്‍ദ്ദത്തിലാക്കണമെന്ന് ലോകനേതാക്കളോട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ആവശ്യപ്പെട്ടു. ഉത്തരകൊറിയയുടെ ഇത്തരം നടപടികള്‍ ഒരു വിധത്തിലും അംഗീകരിക്കാനാകില്ലെന്നും തെരേസ മേ കൂട്ടിച്ചേര്‍ത്തു.

ഉപരോധം
ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ തുടരെത്തുടരെ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. അതിനും പുറമെയാണ് ഇപ്പോളത്തെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം. ഐക്യരാഷ്ട്ര സംഘടനയും ഉത്തരകൊറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications