അമേരിക്കന്‍ യുദ്ധക്കപ്പല്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഉത്തര കൊറിയ; യുഎസ് അന്തര്‍വാഹിനി എത്തി!! യുദ്ധം
ഉത്തര കൊറിയയുടെ സൈനിക ശക്തി സംബന്ധിച്ച് പുറംലോകത്തിന് വേണ്ടത്ര വിവരങ്ങള്‍ ലഭ്യമല്ല. 1190000 സൈനികരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്യോങ്യാങ്: കൊറിയയെ ലക്ഷ്യമിട്ട് എത്തുന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഒറ്റ ബോംബുകൊണ്ട് തരിപ്പണമാക്കുമെന്ന് ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയയുടെ ഔദ്യോഗിക ദിനപത്രമായ റൊദോങ് ഷിന്‍മനില്‍ ആണ് മുന്നറിയിപ്പ്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ യുദ്ധക്കപ്പലാണ് കൊറിയയോട് അടുക്കുന്നത്.
ഓസ്‌ട്രേലിയയില്‍ നിന്ന് അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് കാള്‍വിന്‍സണ്‍ കൊറിയയിലേക്ക് കഴിഞ്ഞദിവസം പുറപ്പെട്ടിരുന്നു. രണ്ട് ജാപ്പനീസ് യുദ്ധക്കപ്പലുകളും ഇതോടൊപ്പമുണ്ട്. കാള്‍ വിന്‍സണ്‍ കപ്പലിനൊപ്പം അമേരിക്കയുടെ രണ്ട് ചെറു യുദ്ധക്കപ്പലും അകമ്പടി സേവിക്കുന്നുണ്ട്.
ഉത്തര കൊറിയയുടെ സൈനിക ശക്തി സംബന്ധിച്ച് പുറംലോകത്തിന് വേണ്ടത്ര വിവരങ്ങള്‍ ലഭ്യമല്ല. 1190000 സൈനികരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമേരിക്കന്‍ ഭീഷണി നേരിടാന്‍ രാജ്യത്തെ എല്ലാ ജനങ്ങളും ആയുധമെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അടുത്തിടെ ഉത്തര കൊറിയ നടത്തിയ സൈനിക അഭ്യാസത്തില്‍ അത്യാധുനിക ആയുധങ്ങളും മിസൈലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. തങ്ങളുടെ കൈവശമുള്ള കപ്പല്‍ വേധ മിസൈലുകള്‍ ഉപയോഗിച്ച് അമേരിക്കന്‍ കപ്പലുകള്‍ തകര്‍ക്കുമെന്നാണ് ഉത്തര കൊറിയയുടെ ഭീഷണി.
റഷ്യയുടെയും ചൈനയുടെയും കൈവശമുള്ളതിന് സമാനമായ കപ്പല്‍വേധ മിസൈലുകളാണ് ഉത്തര കൊറിയയുടേതെന്ന് അമേരിക്ക കരുതുന്നു. റഷ്യയുടെ സ്റ്റിക്‌സ് മിസൈലുകളും ചൈനയുടെ സില്‍ക്വോണ്‍ മിസൈലുകളുമാണ് ഉത്തര കൊറിയയുടെ കൈവശമുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ ഉത്തര കൊറിയക്കെതിരേ യുദ്ധഭീതി വിതച്ച് അമേരിക്കയുടെ അന്തര്‍വാഹിനി കൊറിയന്‍ തീരത്ത് എത്തിയിട്ടുണ്ട്. യുഎസ്എസ് മിഷിഗണ്‍ എന്ന അന്തര്‍വാഹിനിയാണ് എത്തിയിട്ടുള്ളത്. ദക്ഷിണ കൊറിയയിലെ ബുസാന്‍ തീരത്താണ് ഇവ നങ്കൂരമിട്ടിരിക്കുന്നത്.
154 ക്രൂയിസ് മിസൈലുകളും ചെറിയ അന്തര്‍വാഹിനികളും വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ അന്തര്‍വാഹിനിയാണ് മിഷിഗണ്‍. ആണവ ആക്രമണം നടത്താനും ഇതിന് ശേഷിയുണ്ട്. 560 അടി നീളവും 18000 ടണ്‍ ഭാരവും വരും.
സൈനിക വാര്‍ഷിക ദിനത്തില്‍ ഉത്തര കൊറിയ തങ്ങളുടെ സൈനിക ശേഷി തെളിയിക്കുംവിധം പ്രകടനം നടത്തിയെന്നാണ് വിവരം. പ്രകടനങ്ങള്‍ കാണാന്‍ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ നേരിട്ടെത്തിയിരുന്നു. അമേരിക്കക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ പരിശീലനവും ഇവര്‍ ആരംഭിച്ചിട്ടുണ്ടത്രെ.
യുദ്ധഭീതിയുടെ സാഹചര്യത്തില്‍ ജപ്പാനില്‍ പ്രത്യേക പ്രതിനിധികള്‍ യോഗം ചേര്‍ന്നു. അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരാണ് യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയത്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ചൈനയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്.
എന്നാല്‍ ചൈനയുടെ ശ്രമങ്ങള്‍ വിഫരമാകുന്ന കാഴ്ചകളാണിപ്പോള്‍. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ അടുക്കുകയും ഉത്തര കൊറിയ അവരെ നേരിടുമെന്ന് പറയുകയും ചെയ്യുമ്പോള്‍ ചൈനയുടെ ശ്രമം വിഫരമാകുകയാണ്. ജപ്പാന്‍ കൂടി അമേരിക്കന്‍ പക്ഷം ചേരുമെന്ന് പ്രഖ്യാപിച്ചത് കൂടുതല്‍ ഗുരുതരമായ സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നത്.
ലോകരാജ്യങ്ങള്‍ മേഖലയിലെ സ്ഥിതിഗകള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. സൈനിക ദിനത്തില്‍ ഉത്തര കൊറിയ ആറാം അണ്വായുധ പരീക്ഷണം നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അല്ലെങ്കില്‍ മിസൈല്‍ പരീക്ഷണം നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടും നടന്നിട്ടില്ലെന്നാണ് സൂചന.
മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് ചൈന മുന്‍കൈയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ജപ്പാന്റെയും അമേരിക്കയുടെയും പ്രതിനിധികള്‍ ഇക്കാര്യം ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയാണ് ഉത്തര കൊറിയയുടെ പ്രധാന പങ്കാളി.