പലസ്തീന്‍ കുട്ടി ആക്ടിവിസ്റ്റിന് മോചനമില്ല; വിചാരണ തീരും വരെ ജയിലില്‍ കഴിയണമെന്ന് ഇസ്രായേല്‍ കോടതി
തെല്‍അവീവ്: പലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി മാറിയ 16കാരി പലസ്തീന്‍ ആക്ടിവിസ്റ്റിനും മാതാവിനും മോചനമില്ല. അവര്‍ക്കെതിരായി ചുമത്തപ്പെട്ട കേസുകളില്‍ വിചാരണ അവസാനിക്കുന്നത് വരെ ഇരുവരും ജയിലില്‍തന്നെ കിടക്കട്ടെയെന്ന് ഇസ്രായേലി കോടതി ഉത്തരവിട്ടു. തന്റെ വീടാക്രമിക്കുകയും ബന്ധുവിന്റെ മുഖത്തേക്ക് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ച് അപായപ്പെടുത്തുകയും ചെയ്ത ഇസ്രായേലി സൈനികനെ അടിക്കുകയും തൊഴിക്കുകയും ചെയ്ത് ലോകശ്രദ്ധ പിടിച്ചുപറ്റിയ ഫലസ്തീന്‍ കുട്ടി ആക്ടിവിസ്റ്റ് അഹദ് തമീമിക്കും മാതാവിനുമാണ് ഇസ്രായേല്‍ കോടതി ജാമ്യം നല്‍കാന്‍ വിസമ്മതിച്ചത്.
ദോഹയിലെ ഹമദ് വിമാനത്താവളം വരവേറ്റത് 12 കോടി യാത്രക്കാരെ
തമീമിക്കെതിരേ ഇസ്രായേല്‍ സൈന്യം 12 കുറ്റകൃത്യങ്ങളാണ് ആരോപിച്ചിരിക്കുന്നത്. വെസ്റ്റ്ബാങ്കിലെ നബി സാലിഹില്‍ ഡിസംബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. ഇസ്രായേല്‍ സൈനികര്‍ക്കെതിരേ പ്രതിഷേധിക്കുന്ന 16കാരിയ അഹദിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഡിസംബര്‍ 19നാണ് സൈന്യം ബാലികയെ അറസ്റ്റ് ചെയ്തത്.
റബ്ബര്‍ ബുള്ളറ്റ് കൊണ്ട് തലയ്ക്കകത്ത് രക്തസ്രാവമുണ്ടായ 15കാരന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വൈറലായ വീഡിയോയില്‍ അഹദിനൊപ്പമുണ്ടായിരുന്ന 20കാരനായ ബന്ധുവും അഹദിന്റെ മാതാവിനൊപ്പം അറസ്റ്റിലായിരുന്നു. ഇസ്രായേലി സൈനികനെ ആക്രമിച്ചു, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, സൈന്യത്തിനെതിരേ കല്ലെറിഞ്ഞു, സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ പ്രേരണ നല്‍കി തുടങ്ങി 12 കുറ്റങ്ങളാണ് അഹദിനെതിരേ റാമല്ലയിലെ ഓഫര്‍ സൈനിക കോടതിയില്‍ സൈന്യം ആരോപിച്ചിരിക്കുന്നത്. വീഡിയോയിലെ സംഭവവുമായി ബന്ധപ്പെട്ടതല്ലാത്ത കുറ്റങ്ങളും ആക്ടിവിസ്റ്റിനെതിരേ ചുമത്തിയിട്ടുള്ളതായി അഹദിന്റെ അഭിഭാഷക ഗബി ലസ്‌കി ആരോപിക്കുന്നു.
ഇസ്രായേലി അധിനിവേശത്തിനെതിരേ നേരത്തേ തന്നെ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കുന്നവരാണ് അഹദ് തമീമിയും കുടുംബവും. ഇതാദ്യമായാണ് 16കാരിയായ തമീമിയെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിക്കുന്നത്. അഹദ് തമീമിക്ക് 17 വയസ്സ് തികയുന്ന ജനുവരി 31നാണ് കേസ് വീണ്ടും വിചാരണക്കെടുക്കുക.