3500 അടി ഉയരത്തിൽ പറന്ന വിമാനം തുളച്ച് വെടിയുണ്ട, യാത്രക്കാരന് പരിക്ക്
നേപിഡോ: മ്യാന്‍മറില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ യാത്രക്കാരന് വെടിയേറ്റു. മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ജനല്‍ച്ചില്ല് തുളച്ചെത്തിയ വെടിയുണ്ടയേറ്റ് യാത്രക്കാരന്റെ കവിളിലാണ് പരിക്കേറ്റത്. ഏകദേശം 3280 അടി ഉയരത്തില്‍വെച്ചാണ് വിമാനത്തിനുള്ളിലേക്ക് വെടിയുണ്ട വന്നുപതിച്ചത്.
ലാൻഡിങ്ങിന് ശേഷം യാത്രക്കാരനെ മ്യാന്മാറിലെ ലോയ്കാവിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ നഗരത്തിലേക്കുള്ള വിമാനങ്ങൾ അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയതായി ലോയ്കാവിലെ നാഷണൽ മ്യാന്മാർ എയർലൈൻസ് ഓഫീസ് അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന വിമാനത്താവളത്തിലും പ്രദേശത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സൈനിക ഭരണകൂടം അറിയിച്ചു.

64 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് കണക്ക്. എയർപ്പോർട്ടിന്റെ നാല് മൈൽ വടക്ക് ഭാഗത്ത് എത്തിയപ്പോഴായിരുന്നു വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ വിമാനത്തിന്റെ ബോഡിയിൽ വലിയ ദ്വാരം രൂപപ്പെട്ടു. ആക്രമണത്തിന് പിന്നിൽ വിമതരാണെന്നും സൈനിക ഭരണകൂടം ആരോപിക്കുന്നു. അതേസമയം ആരോപണം വിമത വിഭാഗം തള്ളി.
ആക്രമണം നടത്തിയവർ കരെന്നി നാഷണൽ പ്രോഗ്രസിവ് പാർട്ടിയുടെ ഭാഗമാണെന്ന് മ്യാന്മാറിൽ ഭരിക്കുന്ന സൈനിക കൌൺസിൽ വക്താവ് മേജർ ജനറൽ സോ മിൻ ടണിന്റെ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സൈനിക അട്ടിമറിയിലൂടെ ആങ് സാങ് സൂചി സര്‍ക്കാരിനെ പുറത്താക്കിയതു മുതല്‍ മ്യാന്‍മര്‍ പ്രക്ഷുബ്ധമായിരുന്നു. വിമതരും സൈന്യവും തമ്മിലുള്ള പ്രക്ഷോഭത്തില്‍ ഇതിനോടകം മ്യാന്‍മറില്‍ രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും 15000 ത്തോളം പേര്‍ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നുമാണ് കണക്കുകള്‍.












Click it and Unblock the Notifications