ഗള്‍ഫ് പ്രതിസന്ധി: പാകിസ്താന്‍ രണ്ടും കല്‍പ്പിച്ച്; നേതാക്കളെല്ലാം സൗദിയില്‍, മുന്നറിയിപ്പ് തള്ളി?
പാക് പ്രധാനമന്ത്രി നവാസ് ശെരീഫ് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സൗദിയിലെത്തുന്നത്. പ്രസിഡന്റ് മംനൂര്‍ അദ്ദേഹത്തേക്കാള്‍ മുമ്പ് സൗദിയിലെത്തി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി.
റിയാദ്: ഗള്‍ഫ് പ്രതിസന്ധി പരിഹാരമില്ലാതെ രണ്ടാഴ്ചയാകുമ്പോള്‍ പാകിസ്താന്‍ അവസാന ശ്രമങ്ങളുമായി രംഗത്ത്. പാകിസ്താന്റെ പ്രധാനമന്ത്രി നവാസ് ശെരീഫും പ്രസിഡന്റ് മംനൂന്‍ ഹുസൈനും പരിഹാര ശ്രമവുമായി സൗദിയിലെത്തി. സൗദി നേതാക്കളെ കണ്ട പാക് നേതാക്കള്‍ സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
പാക് പ്രധാനമന്ത്രി നവാസ് ശെരീഫ് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സൗദിയിലെത്തുന്നത്. പ്രസിഡന്റ് മംനൂര്‍ അദ്ദേഹത്തേക്കാള്‍ മുമ്പ് സൗദിയിലെത്തി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. റമദാനിന്റെ പവിത്രത ഓര്‍ത്ത് ഐക്യത്തിന്റെ പാത സ്വീകരിക്കണമെന്ന് ഇരു നേതാക്കളും സൗദിയോട് ആവശ്യപ്പെട്ടു.
സൗദി രാജാവിനെ കണ്ടു
പ്രസിഡന്റ് മംനൂന്‍ മക്കയില്‍ വച്ചാണ് സൗദി രാജാവ് സല്‍മാനെ കണ്ടത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് പുറമെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തുവെന്ന് റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രത്യേക പ്രാര്‍ഥന നടത്തി
റമാദാനില്‍ ഉംറ നിര്‍വഹിക്കുക എന്ന ഉദ്ദേശം കൂടി പാക് പ്രധാനമന്ത്രിക്കും പ്രസിഡന്റിനുമുണ്ട്. ഇരുവരും ഉംറ നിര്‍വഹിക്കുകയും ചെയ്തു. തുടര്‍ന്നാണ് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാകിസ്താന്‍ സൗദിക്ക് പിന്തുണ നല്‍കുമെന്ന് നവാസ് ശെരീഫ് സൂചന നല്‍കിയിരുന്നു.
ജിസിസി നേതാക്കളെയും കണ്ടു
പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി മംനൂന്‍ കുവൈത്ത് പാര്‍ലമെന്റ് സ്പീക്കറെയും കണ്ടു. സ്പീക്കര്‍ മര്‍സൂഖ് ബിന്‍ അലി ഗനീമും സൗദിയിലെ ജിദ്ദയിലെത്തിയിരുന്നു. കൂടാതെ യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുമായും പാകിസ്താന്‍ പ്രസിഡന്റ് ചര്‍ച്ച നടത്തി.
സ്വകാര്യ യാത്ര
പ്രധാനമന്ത്രി നവാസ് ശെരീഫ് സ്വകാര്യ സന്ദര്‍ശനത്തിനാണ് സൗദിയിലേക്ക് പോയതെന്നാണ് ഔദ്യോഗികമായി പാകിസ്താന്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഗള്‍ഫ് പ്രതിസന്ധിയിലുള്ള പരിഹാരം തന്നെയാണ് അദ്ദേഹത്തിന്റെ യാത്രാ ലക്ഷ്യമെന്നു മറ്റു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പക്ഷം ചേരരുതെന്ന് പാക് പാര്‍ലമെന്റ്
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ വിഷയത്തില്‍ പക്ഷം ചേരരുതെന്ന് പാക് പാര്‍ലമെന്ററി സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയുടെയും ഖത്തറിന്റെയും പക്ഷം പിടിക്കുന്നത് പാകിസ്താന് ദോഷം ചെയ്യുമെന്നും സമിതി വ്യക്തമാക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ നാഷനല്‍ അസംബ്ലി സ്പീക്കര്‍ സര്‍ദാര്‍ ആയാസ് സാദിഖിന്റെ അധ്യക്ഷതിയില്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ പാകിസ്താന്‍ സര്‍ക്കാര്‍ സൗദിക്കൊപ്പം നില്‍ക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
പാര്‍ലമെന്റില്‍ വിശദീകരിക്കണം
പാകിസ്താനില്‍ കഴിഞ്ഞാഴ്ച നവാസ് ശെരീഫ് സന്ദര്‍ശനം നടത്തിയിരുന്നു. ഈ യാത്രയുടെ വിശദവിവരങ്ങള്‍ അദ്ദേഹം പാര്‍ലമെന്റില്‍ ബോധിപ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് പാര്‍ലമെന്ററി സമിതി യോഗം ചേര്‍ന്ന് പക്ഷം ചേരരുതെന്ന് വ്യക്തമാക്കിയത്.
സേനാ മേധാവിയും പോയി
കഴിഞ്ഞാഴ്ച ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം തേടി എത്തിയ നവാസ് ശെരീഫിനൊപ്പം പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയും വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസുമുണ്ടായിരുന്നു. ചര്‍ച്ചയ്ക്കിടെ സൗദി രാജാവ് സല്‍മാന്റെ ചോദ്യം പാക് സംഘത്തെ കുഴക്കുകയും ചെയ്തു.
നിങ്ങള്‍ ആര്‍ക്കൊപ്പം
ഉത്തരം കിട്ടാതെ അല്‍പ്പം മിണ്ടാതിരുന്ന നവാസ് ശെരീഫ് തന്ത്രപൂര്‍വം കളം മാറ്റിച്ചവിട്ടി. എന്നിട്ട് നിര്‍ണായകമായ പ്രഖ്യാപനവും നടത്തി. നിങ്ങള്‍ ഞങ്ങളോടൊപ്പമാണോ അതോ ഖത്തറിനൊപ്പമോ എന്നായിരുന്നു സല്‍മാന്‍ രാജാവിന്റെ ചോദ്യം. വേഗത്തില്‍ ഉത്തരം പറയാന്‍ പറ്റാത്ത ചോദ്യം. ആരുടേയെങ്കിലും പക്ഷം ചേര്‍ന്നാല്‍ അത് വിവാദമാകുമെന്ന് നവാസ് ശെരീഫിന് നന്നായറിയാം.
മറുപടി ഇങ്ങനെ
അദ്ദേഹം അല്‍പ്പമൊന്ന് ആലോചിച്ച ശേഷം പറഞ്ഞു, ഗള്‍ഫ് പ്രതിസന്ധിയില്‍ പാകിസ്താന്‍ ഏതെങ്കിലും ഒരു പക്ഷം ചേരുന്നില്ല. സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെ എല്ലാ ജിസിസി രാജ്യങ്ങളും പാകിസ്താനെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളാണ്. നിങ്ങള്‍ ഐക്യത്തോടെ മുന്നോട്ട് പോകണം.
രാജാവിന് തൃപ്തിയായില്ല
എന്നാല്‍ സൗദി അറേബ്യന്‍ രാജാവിന് തൃപ്തികരമായ മറുപടി ആയിരുന്നില്ല ഇത്. അദ്ദേഹം പാകിസ്താന്‍ വ്യക്തമായ നിലപാടെടുത്ത് മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ടു. നവാസ് ശെരീഫ്-സല്‍മാന്‍ രാജാവ് ചര്‍ച്ച കുറച്ചുനേരം ഈ വിഷയത്തില്‍ തട്ടി നിന്നുവെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദിയോട് കടപ്പെട്ടിരിക്കും
ഏതെങ്കിലും ഒരു പക്ഷം ചേരാതെ മുന്നോട്ട് പോകാനാവില്ലെന്ന അവസ്ഥയിലായി നവാസ് ശെരീഫ്. പാകിസ്താന്‍ എന്നും സൗദി അറേബ്യയോട് കടപ്പെട്ടിരിക്കുമെന്നാണ് സല്‍മാന്‍ രാജാവിനോട് പിന്നീട് നവാസ് ശെരീഫ് പറഞ്ഞത്. ഇത് പാകിസ്താന്‍ സൗദിയുടെ പക്ഷം ചേര്‍ന്നുവെന്ന പ്രചാരണത്തിന് ഇടയാക്കി. പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം രാജാവിനോട് ആവശ്യപ്പെട്ടു.