പശുക്കളെ കൂട്ടിപ്പിടിച്ച് ഖത്തര്‍; അന്തം വിട്ട് സൗദിയും യുഎഇയും, ഞങ്ങടെ പശു, ഞങ്ങടെ പാല്‍!!
ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നു ഖത്തറിലേക്ക് പാല്‍ എത്തുന്നുണ്ട്. ഇതിന്റെ തോത് കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. കൂടുതല്‍ പശുക്കളെ ഇറക്കുമതി ചെയ്ത് ഈ പ്രതിസന്ധിക്ക് പരിഹരിക്കാനാണ് തീരുമാനം.
ദോഹ: സൗദി സഖ്യരാജ്യങ്ങളുടെ ബഹിഷ്‌കരണത്തില്‍ നിന്നു രക്ഷപ്പെടാനുള്ള എല്ലാ നീക്കങ്ങളും നടത്തുകയാണ് ഖത്തര്‍. കര, വ്യോമ, ജല മാര്‍ഗങ്ങള്‍ അടയ്്ക്കാന്‍ സൗദി സഖ്യം തീരുമാനിച്ചപ്പോള്‍ തന്നെ ഖത്തര്‍ ബദല്‍ വഴികള്‍ തേടാന്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ അതിന്റെ നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ്.
ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ നിന്നാണ് ഖത്തറിലേക്ക് പാല്‍ എത്തിയിരുന്നത്. എന്നാല്‍ സൗദിയും ബഹ്‌റൈനും യുഎഇയും ബഹിഷ്‌കരണം പ്രഖ്യാപിച്ചതോടെ ഈ വഴി അടഞ്ഞു. പിന്നീടാണ് സ്വന്തമായി പാല്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചത്. അതിന്റെ ഭാഗമയി വിദേശത്ത് നിന്നു ഒരു കൂട്ടം പശുക്കളെ എത്തിച്ചു.
165 പശുക്കളെത്തി
165 പശുക്കളെയാണ് ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്ന് ദോഹയിലെത്തിച്ചിരക്കുന്നത്. ഇതില്‍ 35 പശുക്കള്‍ ഇപ്പോള്‍ തന്നെ പാല്‍ ചുരത്തുന്നുണ്ട്. ബാക്കിയുള്ളവ രണ്ടാഴ്ചക്കകം പ്രസവിക്കും. ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനത്തിലാണ് പശുക്കളെ കൊണ്ടുവന്നത്.
സൗകര്യം ഒരുക്കുന്നു
ദോഹയില്‍ നിന്നു 80 കിലോമീറ്റര്‍ അകലെയുള്ള ഫാമിലാണ് ഇപ്പോള്‍ പശുക്കള്‍ ഉള്ളത്. ഇനിയും പശുക്കള്‍ എത്താനുണ്ട്. അവയ്ക്ക് ഇവിടെ സൗകര്യം ഒരുക്കുമെന്ന് ബലദ്‌ന ലൈവ്‌സ്‌റ്റോക്ക് പ്രൊഡക്ഷനിലെ മാനേജര്‍ ജോണ്‍ ഡോറി പറഞ്ഞു.
4000 പശുക്കളെത്തും
4000 പശുക്കളെ ഖത്തറിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമായുള്ള നടപടിയാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. അടുത്ത മാസം ബാക്കി പശുക്കളെ എത്തിക്കും.
സൗദിയുടെ പാല്‍ വേണ്ട
ബുഡാപെസ്റ്റില്‍ നിന്നു തന്നെയാണ് മുഴുവന്‍ പശുക്കളെയും എത്തിക്കുക. 4000 പശുക്കള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഖത്തറിലെ ജനങ്ങള്‍ക്ക് സൗദിയില്‍ നിന്നും യുഎഇയില്‍ നിന്നുമെത്തുന്ന പാല്‍ ആണ് രാജ്യത്തെ കടകളില്‍ വില്‍പ്പന നടത്തിയിരുന്നത്.
27 ലക്ഷം ജനങ്ങള്‍
അറബ് രാജ്യങ്ങളില്‍ പ്രധാനമാണ് പാല്‍. 27 ലക്ഷം ജനങ്ങള്‍ക്ക് വേണ്ടി വരുന്ന പാല്‍ പകുതിയിലധികവും ഖത്തറില്‍ ഇറക്കുമതി ചെയ്യുന്നതാണ്. ഇതില്‍ കൂടുതലും എത്തിയിരുന്നത് സൗദിയില്‍ നിന്നും യുഎഇയില്‍ നിന്നുമാണ്.
പാല്‍ പ്രധാനമാണ് ഖത്തറിന്
ഉപരോധം പ്രഖ്യാപിച്ച ഉടനെ ഖത്തറിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന് പാല്‍ വിതരണം സംബന്ധിച്ചായിരുന്നു. 4000 പശുക്കളെ ഇറക്കി പ്രശ്‌നത്തില്‍ പരിഹാരം കാണുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ആദ്യ പടിയാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്.
അതിര്‍ത്തിയില്‍ നടന്നത്
സൗദി അറേബ്യയുമായാണ് ഖത്തറിന് കര അതിര്‍ത്തിയുള്ളത്. ഈ അതിര്‍ത്തി ജൂണ്‍ അഞ്ചിന് ഉപരോധം പ്രഖ്യാപിച്ച ഉടനെ സൗദി അറേബ്യ അടച്ചു. ഇതേ തുടര്‍ന്ന് ചരക്കുകളുമായി എത്തിയ ട്രക്കുകളും മറ്റും അതിര്‍ത്തിയില്‍ കുടുങ്ങുകയായിരുന്നു.
ഇറാന്‍, തുര്‍ക്കി, മൊറോക്കോ
പിന്നീട് ബദല്‍ മാര്‍ഗം തേടുകയായിരുന്നു ഖത്തര്‍. അതിന്റെ ഭാഗമായാണ് ഇറാന്‍, തുര്‍ക്കി, മൊറോക്കോ എന്നീ രാജ്യങ്ങളെ സമീപിച്ചത്. ഖത്തറിന് ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചുനല്‍കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ഇറാനാണ്. ഇത് സൗദി സഖ്യത്തെ കൂടുതല്‍ ചൊടിപ്പിച്ചിരുന്നു.
നിരവധി പാഠങ്ങള്‍ പഠിച്ചു
ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നു ഖത്തര്‍ നിരവധി പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. ഭക്ഷ്യ കാര്യത്തില്‍ സ്വയം പര്യാപ്തത നേടാനാണ് രാജ്യം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് പശുക്കളെ ഇറക്കുമതി ചെയ്യുന്നത്.
25000 ഇറക്കുമതി ചെയ്യും
നിലവില്‍ ഖത്തറില്‍ 5000 കന്നുകാലികളാണുള്ളത്. ഇത് 25000 ആക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. പാലിനും ഇറച്ചിക്കും ഇനി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാനാണ് ഖത്തറിന്റെ തീരുമാനം.
60 വിമാനങ്ങള്‍ എത്തും
ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നു ഖത്തറിലേക്ക് പാല്‍ എത്തുന്നുണ്ട്. ഇതിന്റെ തോത് കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. കൂടുതല്‍ പശുക്കളെ ഇറക്കുമതി ചെയ്ത് ഈ പ്രതിസന്ധിക്ക് പരിഹരിക്കാനാണ് തീരുമാനം. പശുക്കളുമായി 60 വിമാനങ്ങള്‍ ഖത്തറിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.