സൗദിയെ ഞെട്ടിച്ച് ഖത്തര്‍; അമേരിക്കയുമായി 1200 കോടിയുടെ ആയുധകരാര്‍, കൂടെ യുദ്ധക്കപ്പലും
അതിനിടെ അമേരിക്കയുടെ രണ്ട് നാവിക സേനാ കപ്പലുകള്‍ ദോഹയിലെത്തി. ഖത്തറുമായുള്ള സംയുക്ത അഭ്യാസത്തിന് വേണ്ടിയാണിത്.
ദോഹ: ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ മേഖലയെ ആശങ്കയിലാഴ്ത്തി ഖത്തര്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു. അമേരിക്കയില്‍ നിന്നാണ് ആയുധങ്ങള്‍ വാങ്ങുന്നത്. 1200 കോടി ഡോളറിന്റെ കരാറില്‍ ഖത്തറും അമേരിക്കയും ഒപ്പുവച്ചു.
ജിസിസി രാജ്യങ്ങള്‍ക്ക് നെഞ്ചടിപ്പ് കൂട്ടുന്നതാണ് ഖത്തറിന്റെയും അമേരിക്കയുടെയും ആയുധ കരാര്‍. 36 എഫ്-15 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ഖത്തറിന്റെ തീരുമാനം. കരാറിന്റെ പ്രാരംഭ ചെലവാണ് 1200 കോടി ഡോളര്‍. സൗദിയുമായി അടുത്തിടെ 11000 കോടി ഡോളറിന്റെ ആയുധ കരാറില്‍ അമേരിക്ക ഒപ്പുവച്ചിരുന്നു.
കരാര്‍ ഒപ്പിട്ടത് വാഷിങ്ടണില്‍
വാഷിങ്ടണില്‍ ബുധനാഴ്ച വൈകീട്ടാണ് കരാര്‍ ഒപ്പുവച്ചത്. ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് അല്‍ അതിയ്യയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമാണ് കരാര്‍ ഒപ്പിട്ടത്. ഗള്‍ഫ് പ്രതിസന്ധി അമേരിക്ക തന്ത്രപൂര്‍വം മുതലെടുക്കുന്ന കാഴ്ചയാണിപ്പോള്‍.
ഗള്‍ഫിലെ സമാധാനത്തിന്
ഗള്‍ഫിലും സമീപ മേഖലകളിലും സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുമായി സൈനിക സഹകരണം ശക്തമാക്കിയതെന്ന് അതിയ്യ പറഞ്ഞു. ഇതേ ലക്ഷ്യമാണ് യുദ്ധവിമാനം വാങ്ങാനുള്ള കരാര്‍ ഒപ്പുവച്ചതിനമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകര സംഘങ്ങളെ ഖത്തര്‍ സഹായിക്കുന്നുവെന്ന് അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.
സംയുക്ത സൈനിക അഭ്യാസവും
അമേരിക്കയുമായി ഏറെ കാലമായി സൈനിക സഹകരണമുള്ള രാജ്യമാണ് ഖത്തര്‍. ഈ ബന്ധം ഒന്നുകൂടി അരക്കെട്ടുറപ്പിക്കുകയാണ് പുതിയ കരാറിലൂടെ. അമേരിക്കയുമായി ചേര്‍ന്ന് സംയുക്ത സൈനിക അഭ്യാസവും ലക്ഷ്യമിടുന്നുണ്ടെന്ന് അതിയ്യ പറഞ്ഞു.
ഖത്തറിന്റെ സൈനിക ശേഷി വര്‍ധിക്കും
36 പുതിയ യുദ്ധവിമാനങ്ങള്‍ ലഭിക്കുന്നതിലൂടെ ഖത്തറിന്റെ സൈനിക ശേഷി വര്‍ധിക്കുമെന്നും ഗള്‍ഫ് മേഖലയില്‍ സുരക്ഷിതത്വം വര്‍ധിക്കുമെന്നുമാണ് ഖത്തര്‍ കരുതുന്നത്. എന്നാല്‍ അമേരിക്കയുടെ നീക്കമാണ് സംശയകരം. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത അവര്‍ മുതലെടുക്കുകയാണോ എന്ന് തോന്നുംവിധമാണ് കാര്യങ്ങള്‍.
സൗദിയുമായി 11000 കോടിയുടെ ആയുധ കരാര്‍
കഴിഞ്ഞ മാസം അവസാനത്തില്‍ റിയാദിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയുമായി 11000 കോടി ഡോളറിന്റെ ആയുധ കരാര്‍ ഒപ്പുവച്ചിരുന്നു. മികച്ച വ്യവസായിയായ ട്രംപിന് ഗള്‍ഫിലും അതേ കണ്ണുവച്ചുള്ള കളിയാണെന്നാണ് ആക്ഷേപം. ഒബാമ ഭരണകാലത്തുണ്ടായിരുന്ന വിലക്കെല്ലാം ഒഴിവാക്കിയാണ് സൗദിയുമായി ആയുധ കരാര്‍ ട്രംപ് ഒപ്പുവച്ചത്.
അമേരിക്കയുടെ ഇരട്ട നിലപാട്
സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറിനെതിരേ ഉപരോധവും നയതന്ത്ര യുദ്ധവും പ്രഖ്യാപിച്ച പശ്ചാത്തലാണ് അമേരിക്ക കോടികളുടെ സൈനിക കരാറുണ്ടാക്കുന്നത് ശ്രദ്ധേയമാണ്. മേഖലയില്‍ സമാധാനം ആഗ്രഹിക്കുന്നുവെന്നും ചര്‍ച്ച ചെയ്തു പരിഹാരം കാണണമെന്നും പറയുന്ന അമേരിക്ക തന്നെയാണ് ഇത്രയും കോടികളുടെ കരാര്‍ ഖത്തറുമായി ഒപ്പുവച്ചിരിക്കുന്നത്.
തീവ്രവാദികളെ പിന്തുണയ്ക്കുന്നു
ഖത്തര്‍ തീവ്രവാദികളെയും ഇറാനെയും പിന്തുണയ്ക്കുന്നുവെന്നാണ് സൗദിയുടെയും മറ്റു ജിസിസി രാജ്യങ്ങളുടെയും ആരോപണം. ഈ ആരോപണം അമേരിക്കയും ശരിവച്ചിട്ടുണ്ട്. എന്നാല്‍ അതേ സമയം തന്നെ അമേരിക്ക ഖത്തറിന് ആയുധങ്ങളും നല്‍കുന്നു.
സൗദിക്കും യുഎഇക്കും ആശങ്ക
അമേരിക്കയുടെ ഇരട്ട നിലപാടാണ് ഇവിടെ വ്യക്തമകുന്നത്. ഖത്തറുമായി കരാറുണ്ടാക്കിയത് സൗദിക്കും യുഎഇക്കും ആശങ്ക വര്‍ധിപ്പിക്കുന്ന നടപടിയാണ്. ഖത്തറുമായി അതിര്‍ത്തി പങ്കിടുന്ന സൗദിയില്‍ ഖത്തര്‍ സൈന്യം സുരക്ഷ ശക്തമാക്കിയതിന് പിന്നാലെയാണ് അമേരിക്കയുമായുള്ള കരാര്‍.
ട്രംപ് സൗദിക്കൊപ്പം മറ്റുള്ളവര്‍ ഖത്തറിനൊപ്പം
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഗള്‍ഫ് പ്രതിസന്ധിയില്‍ സൗദിക്കൊപ്പമാണ് നിലകൊണ്ടത്. എന്നാല്‍ വിദേശകാര്യ സെക്രട്ടറിയാകട്ടെ ഖത്തറിനെ പിണക്കാതെ സംസാരിക്കുകയും ചെയ്തു. കച്ചവടം മാത്രം ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നീക്കങ്ങള്‍ എന്നത് ഇതില്‍ നിന്നു വ്യക്തമാണ്.
നാവിക സേനാ കപ്പലുകള്‍ ദോഹയില്‍
അതിനിടെ അമേരിക്കയുടെ രണ്ട് നാവിക സേനാ കപ്പലുകള്‍ ദോഹയിലെത്തി. ഖത്തറുമായുള്ള സംയുക്ത അഭ്യാസത്തിന് വേണ്ടിയാണിത്. തെക്കന്‍ ദോഹയിലെ ഹമദ് തുറമുഖത്താണ് കപ്പലുകള്‍ വന്നിട്ടുള്ളത്.
അഭ്യാസ പ്രകടനങ്ങള്‍ നടത്തും
ഖത്തര്‍ നാവിക സേനയുമായി ചേര്‍ന്ന് അമേരിക്കന്‍ സൈന്യം അഭ്യാസ പ്രകടനങ്ങള്‍ നടത്തും. ഖത്തറിന് സൈനിക പിന്തുണ നല്‍കുമെന്ന സൂചനാണ് അമേരിക്ക ഇതിലൂടെ നല്‍കുന്നത്. ഗള്‍ഫ് മേഖലയെ പ്രശ്‌നബാധിത പ്രദേശമാക്കി മാറ്റാനുള്ള തന്ത്രമാണോ ഇതിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
100 യുദ്ധവിമാനങ്ങള്‍ക്ക് പറക്കാം
അമേരിക്കയുടെ 11000 സൈനികര്‍ ഖത്തറിലെ താവളത്തിലുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളം അമേരിക്കക്ക് ഖത്തറിലാണുള്ളത്. ഒരേ സമയം 100 യുദ്ധവിമാനങ്ങള്‍ക്ക് വരാനും പോകാനും സാധിക്കുന്ന സൗകര്യമുള്ള വിശാലമായ സൈനിക താവളമാണിത്.