റഷ്യ-യുക്രൈന്‍ യുദ്ധം: നയതന്ത്രം മാത്രമാണ് പോംവഴി,യുഎന്നില്‍ നിലപാട് ആവർത്തിച്ച് ഇന്ത്യ
ജനീവ: യുക്രൈനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ നടത്തിയ അടിയന്തര ചർച്ചയിലെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ട് നിന്നു. യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണം നിർത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തില്‍ നടന്ന വോട്ടെടുപ്പിൽ ഇരുപത്തിയൊൻപത് രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്യാൻ തീരുമാനിച്ചപ്പോള്‍ 5 രാജ്യങ്ങള്‍ എതിർത്ത് വോട്ട് ചെയ്തു. ഇന്ത്യ ഉള്‍പ്പടെ 13 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നത്. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുക എന്നത് ഇന്ത്യയുടെ സ്ഥിരമായ നിലപാടാണ്. നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് എന്റെ സർക്കാർ ഉറച്ചു വിശ്വസിക്കുന്നു എന്നായിരുന്നു യു എന്‍ ജനറല്‍ അസംബ്ലിയുടെ 11-ാമത് അടിയന്തര പ്രത്യേക സെഷനിൽ സംസാരിച്ച യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി വ്യക്തമാക്കിയത്.
അതേസമയം, യുക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഡസൻ കണക്കിന് രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ നിർദ്ദേശത്തെ പിന്തുണച്ചു. "ഉക്രെയ്ൻ നിലനിന്നില്ലെങ്കിൽ ... അന്താരാഷ്ട്ര സമാധാനം നിലനിൽക്കില്ല. മിഥ്യാധാരണകൾ പാടില്ല. ഉക്രെയ്ൻ അതിജീവിച്ചില്ലെങ്കിൽ, അടുത്തതായി ജനാധിപത്യം പരാജയപ്പെടുകയാണെങ്കിൽ നമുക്ക് അതിശയിക്കാനില്ല," 1997 ന് ശേഷമുള്ള ജനറല്‍ സഭയുടെ ആദ്യ അടിയന്തര യോഗത്തിൽ പങ്കെടുത്തുകൊണ്ട് യുക്രേനിയൻ അംബാസഡർ സെർജി കിസ്ലിത്സ്യ പറഞ്ഞു.

ഉക്രെയ്‌നിൽ റഷ്യൻ ഫെഡറേഷൻ നടത്തുന്ന സൈനിക പ്രവർത്തനങ്ങൾ വർധിക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങൾ വർധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നായിരുന്നു ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടത്. യുക്രെയ്നിലെ ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിംഗ് മിഷൻ അതിന്റെ പ്രവർത്തനം തുടരുകയാണ്, മാനുഷിക ഏജൻസികൾ അവരുടെ പ്രവർത്തനങ്ങൾ ശക്തമാക്കും. തോക്കുകളാണ് ഇപ്പോൾ സംസാരിക്കുന്നത് പക്ഷേ സംഭാഷണത്തിന്റെ പാത എപ്പോഴും തുറന്നിരിക്കണം. നമ്മള്‍ക്ക് ഇപ്പോള്‍ സമാധാനം ആവശ്യമാണെന്നും അന്റോണിയോ ഗുട്ടെറസ് അസംബ്ലിയിൽ പറഞ്ഞു.
കിഴക്കൻ ഉക്രെയ്നിലെ പിരിഞ്ഞുപോയ രണ്ട് പ്രദേശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതിരോധത്തെ "പ്രത്യേക സൈനിക നടപടി" എന്ന് വിളിക്കുന്നത് തെറ്റായി ചിത്രീകരിക്കപ്പെടുന്നതിന് ഇടയാക്കുന്നുവെന്നായിരുന്നു റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ തന്റെ രാജ്യത്തിന്റെ വാദങ്ങൾ ആവർത്തിച്ചുകൊണ്ട് യുഎന്‍ ജനറല്‍ അസംബ്ലിയിലും വ്യക്തമാക്കിയത്. അതേസമയം സംഭവത്തില്‍ യുഎന്‍ സുരക്ഷാ കൌണ്‍സിലിനെ ന്യൂസിലന്‍ഡ് പ്രതിനിധി രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു.
യുഎൻ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടുവെന്നായിരുന്നു ന്യൂസിലൻഡ് അംബാസഡർ കരോലിൻ ഷ്വാൾഗർ വിമർശിച്ചത്. സുരക്ഷാ കൗൺസിൽ അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനാൽ, പൊതുസഭയായ നമ്മള്‍ ഇപ്പോൾ നമ്മുടെ പങ്ക് വഹിക്കാൻ ഒരുമിച്ച് നില്‍ക്കണമെന്നും ഷ്വാൾഗർ പറഞ്ഞു.












Click it and Unblock the Notifications