റഷ്യ-യുക്രൈന്‍ യുദ്ധം: പോളണ്ടിലെത്തി ജോ ബൈഡന്‍, നാറ്റോ സേനയുമായി കൂടിക്കാഴ്ച നടത്തി
കീവ്: റഷ്യയുടെ ഉക്രൈന്‍ അധിനിവേശം വിലയിരുത്തുന്നതിനായി പോളണ്ടിലെത്തി അമേരിക്കന്‍ പ്രസിഡന്‍ ജോ ബൈഡന്‍. യുദ്ധം വിലയിരുത്തുന്നതിനായി ബൈഡന്‍ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ നീക്കത്തെ ഏറെ ശ്രദ്ധേയമായിട്ടാണ് ലോക രാജ്യങ്ങള്‍ ഉറ്റ് നോക്കുന്നത്. പോളണ്ടിലെ അഭയാര്‍ഥി പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. അഭയാർത്ഥി സമൂഹത്തേയും ബൈഡന്‍ സന്ദർശിച്ചേക്കും.
റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ രണ്ട് മില്യണിലധികം അഭയാര്‍ഥികള്‍ പോളണ്ടിലെത്തിയതായി ഹ്യൂമാനിറ്റേറിയന്‍ വിദഗ്ധര്‍ അമേരിക്കന്‍ പ്രസിഡന്റിനോട് വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പാലായനമാണ് യുക്രൈനില്‍ നിന്നും ഉണ്ടായതെന്നാണ് ജോ ബൈഡന്‍ വ്യക്തമാക്കിയത്. 3.5 മില്യണ്‍ ആളുകളാണ് യുക്രൈനില്‍ നിന്നും പലായനം ചെയ്തത്. പോളണ്ട് അതിർത്തിയില്‍ എത്തിയ അദ്ദേഹം യുഎസ് അയച്ച സൈനികരേയും സന്ദർശിച്ചു.
റഷ്യയ്‌ക്കെതിരായ യുക്രൈന്‍ ജനതയുടെ ചെറുത്ത് നില്‍പ് അഭിനന്ദനാര്‍ഹമാണെന്നും ബൈഡന്‍ പോളണ്ട് സന്ദര്‍ശന വേളയില്‍ പ്രസ്താവിച്ചു. യുക്രൈനില്‍ നിന്നുള്ള ഒരു ലക്ഷത്തില്‍ അധികം അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്നും യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് സഹായങ്ങള്‍ നല്‍കുമെന്നും അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം റഷ്യക്ക് സഹായ വാഗ്‌ദാനവുമായി ബ്രിട്ടൻ രംഗത്തെത്തിയിരുന്നു. റഷ്യന്‍ സേനയ്ക്കെതിരെ പോരാടുന്നതിനായി യുക്രൈന് 6,000 മിസൈലുകളും 2.5 കോടി പൗണ്ട് സാമ്പത്തിക സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ, ജി 7 ഉച്ചകോടികള്‍ നടക്കുന്നതിന് തൊട്ടുമുമ്പാണ് ടാങ്ക് വേധ മിസൈലുകളും ഉഗ്രശേഷിയുള്ള ആയുധങ്ങളുമടക്കമുള്ള സഹായപ്രഖ്യാപനം ബ്രിട്ടന്‍ നടത്തിയത്.
Recommended Video
യുക്രെയ്നിലെ പ്രതിസന്ധിയെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ നിലപാട് തൃപ്തികരമല്ലെന്ന് വ്യക്തമാക്കി അമേരിക്ക രംഗത്ത് എത്തി. എന്നാൽ റഷ്യയുമായുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുക്കുമ്പോൾ അത് അതിശയകരമല്ലെന്നുമാണ് ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയുമായുള്ള അടുത്ത ബന്ധം തുടരുന്നതിന് ഇന്ത്യയ്ക്ക് ബദലുകൾ ആവശ്യമാണെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ ഇൻഡോ-പസഫിക് ഡയറക്ടർ മിറ റാപ്പ്-ഹൂപ്പർ വ്യക്തമാക്കി.