സൗദിയില്‍ ബിന്‍ തലാലിന് ഒമ്പതു ദിവസം; കടുത്ത സമ്മര്‍ദ്ദത്തില്‍ രാജകുമാരന്‍, ലക്ഷ്യം 10000 കോടി
ബിന്‍ലാദിന്‍ ഗ്രൂപ്പിന്റെ ഓഹരി കൈമാറിയ പോലെ കിങ്ഡം ഹോള്‍ഡിങ്‌സും കൈമാറുമോ എന്നാണ് വ്യാവസായ ലോകത്തിന്റെ ആശങ്ക.
Recommended Video
റിയാദ്: സൗദി അറേബ്യയില്‍ അഴിമതി വിരുദ്ധ ഏജന്‍സി അറസ്റ്റ് ചെയ്തവരില്‍ പ്രധാനിയാണ് ലോക കോടീശ്വരന്‍മാരില്‍ പ്രമുഖനായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. വിട്ടയക്കണമെങ്കില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ ഏജന്‍സി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പാലിക്കാതെ രക്ഷയില്ല. ഈ മാസം കഴിയുന്നത് വരെയാണ് അറസ്റ്റിലായവര്‍ക്ക് നല്‍കിയിരിക്കുന്ന സമയം. അതുകഴിഞ്ഞാല്‍ കേസ് കോടതിയിലേക്ക് മാറ്റും. ബിന്‍ തലാല്‍ രാജകുമാരനോട് വന്‍ തുകയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്രയും വലിയ തുക നല്‍കാന്‍ സാധിക്കില്ലെന്നാണ് ബിന്‍ തലാല്‍ പറഞ്ഞത്. പക്ഷേ, സൗദി ഭരണകൂടത്തിന്റെ നോട്ടം ബിന്‍ തലാലിന്റെ ഉടമസ്ഥതയിലുള്ള ലോകം മൊത്തം വ്യാപിച്ചുകിടക്കുന്ന വന്‍കിട കമ്പനികളിലേക്കാണ്...
10000 കോടി ഡോളര്‍
അറസ്റ്റിലയവരില്‍ നിന്ന് മൊത്തം 10000 കോടി ഡോളര്‍ കൈവശപ്പെടുത്താനാണ് ഭരണകൂടത്തിന്റെ നീക്കം. ഓരോരുത്തര്‍ക്കും കെട്ടിവയ്‌ക്കേണ്ട തുക സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി പ്രമുഖര്‍ തുക കെട്ടിവച്ച് മോചിതരാകുകയും ചെയ്തു.
ബിന്‍ തലാല്‍ നല്‍കേണ്ടത്
ബിന്‍ തലാലിനോട് സൗദി ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത് 600 കോടി ഡോളറാണ്. ഇത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്നാണ് രാജകുമാരന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭരണകൂടം അദ്ദേഹത്തിന്റെ കമ്പനികളെ നോട്ടമിടുന്നത്.
ഓഹരികള്‍
കിങ്ഡം ഹോള്‍ഡിങ്‌സ് കമ്പനി ബിന്‍ തലാലിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ കമ്പനിയുടെ പേരിലാണ് ബിന്‍ തലാല്‍ ട്വിറ്റര്‍, ആപ്പിള്‍, സിറ്റി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ആഗോള വന്‍കിട കമ്പനികളില്‍ നിക്ഷേപം നടത്തിയത്. ഈ കമ്പനിയുടെ ഓഹരികള്‍ സര്‍ക്കാരിന് കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അന്തിമ തിയ്യതി
ഈ മാസം തീരുംവരെയാണ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ക്ക് നല്‍കിയിരിക്കുന്ന സമയപരിധി. അതിനകം സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശം അനുസരിക്കണം. അല്ലെങ്കില്‍ കോടതി നടപടികളിലേക്ക് നീങ്ങേണ്ടി വരും. അതാകട്ടെ ഏറെകാലം ജയിലില്‍ കഴിയുന്ന സാഹചര്യമൊരുക്കുകയും ചെയ്യും.
90 പേര്‍ പുറത്തിറങ്ങി
അറസ്റ്റിലായ രാജകുമാരന്‍മാര്‍, വ്യവസായ പ്രമുഖര്‍ എന്നിവരില്‍ 90 പേര്‍ പുറത്തിറങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം കെട്ടിവച്ചാണ് ഇവര്‍ക്ക് മോചിതരായത്. ഏറ്റവും കൂടുതല്‍ തുക ആവശ്യപ്പെട്ടത് ബിന്‍ തലാലിനോടാണ്.
ഹോട്ടല്‍ തുറക്കും
അറസ്റ്റിലായ വ്യവസായികളില്‍ 95 പേര്‍ ഇപ്പോഴും റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തന്നെയാണുള്ളത്. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നുവരികയാണ്. ഈ മാസം 31ഓടെ അന്തിമ തീരുമാനമെടുക്കണമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഹോട്ടല്‍ അടുത്ത മാസം പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ആറ് മാസം വിചാരണ
ഈ മാസം കഴിഞ്ഞാല്‍ സര്‍ക്കാരുമായി മോചന കരാറിലെത്താത്തവരെ കോടതിക്ക് കൈമാറും. പിന്നീട് കേസിന്റെ വിചാരണ നടക്കും. ആറ് മാസത്തിനകം വിധി വരുമെന്നാണ് കരുതുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ വീണ്ടും ജയിലില്‍ കഴിയേണ്ടിവരും.
വ്യവസായികള്‍ക്ക് ആശങ്ക
ബിന്‍ തലാല്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശം ഇതുവരെ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ കേസ് കോടതിക്ക് കൈമാറാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ഇനിയും ഏറെകാലം അദ്ദേഹം ജയിലില്‍ കഴിയേണ്ടി വരും. അതാകട്ടെ ലോകത്തെ വ്യവസായികളെ കടുത്ത ആശങ്കയിലാക്കുന്നതാണ്.
അഞ്ചുപേര്‍ കേസ് പഠിക്കുന്നു
ഇനിയും കരാറിലെത്തിയിട്ടില്ലാത്ത 95 പേരില്‍ അഞ്ചു പേര്‍ പണമടയ്ക്കാമെന്ന് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ തങ്ങള്‍ക്കെതിരായ കേസ് പഠിച്ച ശേഷം തീരുമാനിക്കാമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് സൗദി അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍ മുജീബിനെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ജയിലിലേക്ക് മാറ്റി
ബിന്‍ തലാലിനെ റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നിന്നു ജയിലിലേക്ക് മാറ്റിയെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. സൗദിയില്‍ അതീവ സുരക്ഷയുള്ള അല്‍ ഹയര്‍ ജയിലിലേക്കാണ് ബിന്‍ തലാലിനെ മാറ്റിയ. ആഡംബര ഹോട്ടലില്‍ തടവുകാരനായി കഴിഞ്ഞ വേളയില്‍ ബിന്‍ തലാലിന് ഏറെ സൗകര്യങ്ങളുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ജയിലിലേക്ക് മാറ്റിയ സാഹചര്യത്തില്‍ സൗകര്യങ്ങള്‍ ഒട്ടുമുണ്ടാകില്ല. മാത്രമല്ല, ബിന്‍ തലാലിനെ ഒറ്റയ്ക്കാണ് പാര്‍പ്പിക്കുന്നതെന്നും അല്‍ അറബി അല്‍ ജദീദ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ സര്‍ക്കാര്‍
അതിനിടെ ബിന്‍ ലാദിന്‍ ഗ്രൂപ്പിലെ പ്രധാനികള്‍ കമ്പനിയിലെ തങ്ങളുടെ ഓഹരികള്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. സൗദിയിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ് ബിന്‍ ലാദിന്‍ ഗ്രൂപ്പ്. ഈ കമ്പനി ഭരണകൂടത്തിന് കൈമാറാന്‍ ഉടമസ്ഥരായ കുടുംബത്തില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ബിന്‍ലാദിന്‍ ഗ്രൂപ്പ് ആണ് സൗദി അറേബ്യയിലെ മിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്.
1800 കോടി ഡോളര്‍
സിറ്റി ഗ്രൂപ്പ്, ആപ്പിള്‍, ട്വിറ്റര്‍ തുടങ്ങി ലോകത്തെ വന്‍കിട കമ്പനികളില്‍ കോടികള്‍ നിക്ഷേപമുള്ള വ്യക്തിയാണ് ബിന്‍ തലാല്‍. ലോക സമ്പന്നരില്‍ പത്താമനാണ് ഇദ്ദേഹമെന്ന് നേരത്തെ ഫോബ്‌സ് ഉള്‍പ്പെടെയുള്ളവര്‍ കണ്ടെത്തിയിരുന്നു. 1800 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കമ്പനി കൈമാറുമോ
ആഗോളതലത്തില്‍ ബിന്‍ തലാല്‍ നിക്ഷേപം നടത്തിയത് അദ്ദേഹത്തിന്റെ കിങ്ഡം ഹോള്‍ഡിങ്‌സ് കമ്പനി മുഖേനയാണ്. ബിന്‍ലാദിന്‍ ഗ്രൂപ്പിന്റെ ഓഹരി കൈമാറിയ പോലെ കിങ്ഡം ഹോള്‍ഡിങ്‌സും കൈമാറുമോ എന്നാണ് വ്യാവസായ ലോകത്തിന്റെ ആശങ്ക. കള്ളപ്പണം വെളുപ്പിച്ചു, കൈക്കൂലി നല്‍കി കരാറുകള്‍ സ്വന്തമാക്കി തുടങ്ങിയ ആരോപണങ്ങളാണ് ബിന്‍ തലാലിനെതിരേയുള്ളത്.
മയ്തിബ് 100 കോടി നല്‍കി
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖനായിരുന്നു മയ്തിബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍. സൗദി സുരക്ഷാ ഗാര്‍ഡിന്റെ മേധാവിയായിരുന്നു ഇദ്ദേഹം. ഒരു പക്ഷേ, അടുത്ത രാജാവായി വരെ പരിഗണിക്കാന്‍ സാധ്യതയുള്ള വ്യക്തിയായിരുന്നു മയ്തിബ്. ഇദ്ദേഹത്തിന്റെ അറസ്റ്റ് ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇദ്ദേഹം 100 കോടി ഡോളര്‍ നല്‍കി മോചിതനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
മുങ്ങിയവര്‍ കുടുങ്ങും
അഴിമതിയുടെ പേരില്‍ 320 പേരെയാണ് ചോദ്യം ചെയ്തതെന്ന് സൗദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതില്‍ 159 പേരെ അറസ്റ്റ് ചെയ്തു വിവിധ സ്ഥലങ്ങളില്‍ ജയിലില്‍ അടച്ചു. പ്രമുഖര്‍ റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ആഡംബര ഹോട്ടലിലാണ്. അഴിമതി നടത്തിയ ശേഷം വിദേശത്ത് കഴിയുന്നവരെ തിരിച്ച് സൗദിയിലെത്തിക്കാന്‍ ആ രാജ്യങ്ങളുമായി ബന്ധപ്പെട്ട് നടപടി തുടങ്ങിയതായും പ്രോസിക്യൂട്ടര്‍ അറിയിച്ചു.