സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; നിതാഖാത്ത് വ്യാപിപ്പിച്ചു, മലയാളികള്‍ നാട്ടിലേക്ക്
ഷോപ്പിങ് മാളുകളിലേയും ഗതാഗത മേഖലകളിലേയും ജോലികള്‍ സ്വദേശികള്‍ക്ക് നല്‍കാനാണ് തീരുമാനം. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്ക് ജോലി നഷ്ടമാവുന്നതാണ് പുതിയ നടപടി.
റിയാദ്: സ്വദേശിവല്‍ക്കരണം നടപ്പാക്കുന്ന സൗദി അറേബ്യ കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കുന്നു. മൊബൈല്‍ ഫോണ്‍ വിപണിയില്‍ നടപ്പാക്കിയ സ്വദേശി വല്‍ക്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യഘട്ട നടപ്പാക്കല്‍ വിജയകരമായതിനെ തുടര്‍ന്നാണ് പുതിയ നടപടി.
ഷോപ്പിങ് മാളുകളിലേയും ഗതാഗത മേഖലകളിലേയും ജോലികള്‍ സ്വദേശികള്‍ക്ക് നല്‍കാനാണ് തീരുമാനം. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്ക് ജോലി നഷ്ടമാവുന്നതാണ് പുതിയ നടപടി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് പ്രഖ്യാപനം നടത്തി.
ഗതാഗതം, ഷോപ്പിങ് മാളുകള്‍ എന്നിവ നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന മേഖലകളാണ്. ഇവിടെ ഇനി സ്വദേശികളെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമാവുന്നതിന് കാരണമാകും.
മാളുകളില്‍ സ്വദേശി വല്‍ക്കരണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത് സാമൂഹിക ക്ഷേമമന്ത്രി ഡോ. അലി അല്‍ ഗുഫൈസ് ആണ്. തൊട്ടുപിന്നാലെയാണ് ഗതാഗത മേഖലകളില്‍ 100 ശതമാനം സ്വദേശി വല്‍ക്കരണം വരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്.
ഗതാഗത മേഖലകളില്‍ സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതാണ് പുതിയ തീരുമാനങ്ങള്‍.
ലക്ഷക്കണക്കിന് വിദേശികള്‍ തൊഴിലെടുക്കുന്ന മേഖലയാണ് ഗതാഗതം. മാളുകളിലെ സ്വദേശിവല്‍ക്കരണം വഴി 35000 സൗദി പൗരന്‍മാര്‍ക്ക് ഉടന്‍ ജോലി ലഭിക്കുമെന്ന് അബല്‍ഖൈല്‍ പറയുന്നു. നേരത്തെ സ്വദേശി വല്‍ക്കരണം സംബന്ധിച്ച് എടുത്ത തീരുമാനങ്ങള്‍ വിജയകരമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടികള്‍.
മൊബൈല്‍ ഫോണ്‍ വില്‍പ്പന, അറ്റക്കുറ്റ പണി എന്നിവയില്‍ സമ്പൂര്‍ണ സ്വദേശി വല്‍ക്കരണം സൗദി ഭരണകൂടം നേരത്തെ നടപ്പാക്കിയിരുന്നു. ഈ ജോലികളിലേക്ക് സ്വദേശികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേക പരിശീലനവും നല്‍കി. എന്നാല്‍ ഇപ്പോഴും സൗദിയുടെ ഉള്‍നാടുകളില്‍ മൊബൈല്‍ ഫോണ്‍ കടകള്‍ വിദേശികള്‍ നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
മാളുകളിലെ സമ്പൂര്‍ണ സ്വദേശി വല്‍ക്കരണം 2018 അവസാനത്തിലാവും പൂര്‍ത്തിയാവുക. ഈ വര്‍ഷം സപ്തംബര്‍ 21ന് അല്‍ഖസീം മേഖലയിലെ മാളുകളില്‍ സമ്പൂര്‍ണ സ്വദേശി വല്‍ക്കരണ പ്രക്രിയക്ക് തുടക്കം കുറിക്കും.
മാളികളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ തിടുക്കത്തില്‍ സൗദി വിട്ടുപോരേണ്ടി വരില്ല. സമ്പൂര്‍ണ തോതില്‍ നടപ്പാക്കാന്‍ തുടങ്ങുന്നതിന് ഇനിയും മാസങ്ങളുണ്ട്. അവര്‍ക്ക് ഉചിതമായ തീരുമാനങ്ങളെടുക്കുന്നതിനാണ് സമയപരിധി നീട്ടിയതെന്ന് തൊഴില്‍മന്ത്രാലയ വക്താവ് പറഞ്ഞു.
റെന്റ് എ കാര്‍ മേഖലകളില്‍ സൗദിയില്‍ നിരവധി വിദേശികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയിലും സ്വദേശി വല്‍ക്കരണം വേഗത്തിലാക്കണമെന്ന്് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് കഴിഞ്ഞാഴ്ച പ്രത്യേക ശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു.
സൗദി അറേബ്യയുള്‍പ്പെടെയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളും സാമ്പത്തികമായി തകരുകയാണെന്ന് കഴിഞ്ഞാഴ്ച്ച റിപ്പോര്‍ട്ടുണ്ടായിരുന്നു. ജിസിസി രാജ്യങ്ങള്‍ക്ക് നേരത്തെ തന്നെ ക്ഷീണം സംഭവിച്ചിരുന്നെങ്കിലും പതുക്കെ തിരിച്ചുകയറുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടാവില്ലെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളുടെ പ്രഖ്യാപിത സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാവുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എണ്ണ വിലയില്‍ കാര്യമായ വര്‍ധനവ് ഉണ്ടാവാത്തതാണ് ഗള്‍ഫ് മേഖലയ്ക്ക് തിരിച്ചടിയായത്. എണ്ണ പ്രധാന വരുമാനമാര്‍ഗമായ രാജ്യങ്ങളാണ് ഗള്‍ഫിലേത്. എങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം യുഎഇക്ക് വളര്‍ച്ച നേടാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതീക്ഷിച്ചത് സംഭവിക്കില്ല
നടപ്പുസാമ്പത്തിക വര്‍ഷം ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക നില അല്‍പ്പം മെച്ചപ്പെടുമെന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ ഐഎംഎഫ് അറിയിച്ചിരുന്നത്. എന്നാല്‍ ഈ അറിയിപ്പ് അവര്‍ തിരുത്തി. വളര്‍ച്ച പ്രതീക്ഷിച്ച പോലെയുണ്ടാവില്ലെന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള സമ്പദ് വ്യവസ്ഥ ഉണരും
ആഗോള സമ്പദ് വ്യവസ്ഥയില്‍ 3.6 ശതമാനം വളര്‍ച്ചയാണ് ഐഎംഎഫ് വിലയിരുത്തുന്നത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടേത് 1.9 ശതമാനമം മാത്രമേ ഉണ്ടാകൂ. നേരത്തെ പറഞ്ഞിരുന്നത് 2.9 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നായിരുന്നു.
സൗദിയുടെ വളര്‍ച്ച കുറയും
സൗദിയുടെ സാമ്പത്തിക വളര്‍ച്ച നന്നേ കുറവായിരിക്കും. നേരത്തെ രണ്ട് ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഈ പ്രതീക്ഷ നഷ്ടമായിട്ടുണ്ടെന്ന് പറയുന്ന പുതിയ റിപ്പോര്‍ട്ടില്‍ കേവലം 0.4 ശതമാനം വളര്‍ച്ച മാത്രമേ സൗദിക്ക് ഉണ്ടാവുകയുള്ളൂവെന്നും വ്യക്തമാക്കുന്നു.
സൗദി വരുമാനം തേടുന്നു
സൗദ രാജാവ് സല്‍മാന്‍ അടുത്തിടെ ഒരുമാസം നീളുന്ന വിദേശ പര്യടനം നടത്തിയിരുന്നു. വിദേശ നിക്ഷേപകരെ ഗള്‍ഫിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പര്യടനം. ഈ വര്‍ഷം അദ്ദേഹം ഇന്ത്യയും സന്ദര്‍ശിക്കുന്നുണ്ട്. വിദേശികളെ സാമ്പത്തികമായി ഗുണം ചെയ്യുന്ന രീതിയില്‍ എങ്ങനെ ഉപയോഗിക്കാമെന്ന് സൗദി ആലോചിക്കുന്നുണ്ട്.
എണ്ണ വില ഇടിയുന്നതാണ് പ്രശ്നം
എണ്ണ വിലയില്‍ ഇടിവുണ്ടായതാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയായത്. പിന്നീട് എണ്ണ ഉല്‍പ്പാദനം കുറച്ച് വില പിടിച്ചുനിര്‍ത്താന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. ഇവര്‍ സ്വീകരിച്ച നടപടികള്‍ എണ്ണ വില വര്‍ധിക്കാന്‍ സഹായകമായില്ലെന്നാണ് വിലയിരുത്തല്‍. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറച്ച് വില പിടിച്ചുനിര്‍ത്തണമെന്ന് അഭിപ്രായമുള്ളവരാണ്. എന്നാല്‍ ഇറാന്‍ എണ്ണ അധികമായി ഉല്‍പ്പാദിപ്പിച്ചത് ഈ തീരുമാനങ്ങള്‍ക്ക് തിരിച്ചടിയായി. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം വീണ്ടും ഇറാനെതിരേ ഉപരോധം വ്യാപിച്ചിട്ടുണ്ട്.
യുഎഇ ഈ വര്‍ഷം പിന്നോട്ട്
യുഎഇയുടെ പ്രതീക്ഷാ വളര്‍ച്ചാ നിരക്ക് 2.5 ല്‍ നിന്നു ഒരു ശതമാനം ഇടിവുണ്ടാവുമെന്നാണ് വിലയിരുത്തല്‍. 1.5 ശതമാനം വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം യുഎഇക്ക് ഉണ്ടാവുകയെന്ന് ഐഎംഎഫ് ഗവേഷണ വിഭാഗം അധ്യക്ഷന്‍ മൗറിസ് ഒബ്സറ്റര്‍ഫഡ് പറഞ്ഞു. എന്നാല്‍ അടുത്ത വര്‍ഷം യുഎഇ മെച്ചപ്പെടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കുവൈത്തിലും സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.