സൗദി അറേബ്യയുടെ ടാക്റ്റിക്കല്‍ മൂവ്; ബിന്‍ സല്‍മാന്‍ ഒമാനിലേക്ക്... യുഎഇയും ഇറാനും ലക്ഷ്യം
റിയാദ്/മസ്‌ക്കത്ത്: ഗള്‍ഫില്‍ മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പിന്നിലാണ് ഒമാന്‍. എണ്ണയില്‍ നിന്നുള്ള വരുമാനം 40 ശതമാനമുള്ള ഈ രാജ്യത്തിന് മറ്റു വരുമാനങ്ങളില്‍ മികച്ച മുന്നേറ്റം നടത്താന്‍ കഴിയാത്തത് തിരിച്ചടിയാണ്. 2040 ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികളാണ് ഒമാന്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് ബലം കിട്ടാനാണ് സൗദി അറേബ്യയുമായി ഒമാന്‍ അടുക്കുന്നത്.
പുതിയ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് തന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിന് തിരഞ്ഞെടുത്തത് സൗദി അറേബ്യയായിരുന്നു. ഇപ്പോള്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒമാനിലേക്ക് വരുമെന്നാണ് വാര്‍ത്ത. ഇതിന് പിന്നില്‍ സൗദിക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

സൗദി കിരീടവകാശി ഇന്നുവരെ ഒമാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിട്ടില്ല. ആദ്യമായിട്ടാണ് അദ്ദേഹം വരാന്‍ പോകുന്നത്. ആഴ്ചകള്‍ക്കകം ബിന്‍ സല്‍മാന്‍ മസ്‌ക്കത്തിലെത്തുമെന്നാണ് വാര്‍ത്തകള്‍. ഇരുരാജ്യങ്ങളും കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സൗദി രാജകുമാരന്റെ സന്ദര്‍ശനമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് വ്യാപനമുണ്ടായ ശേഷം ബിന്‍ സല്‍മാന്‍ വിദേശ പര്യടനം കുറച്ചിരുന്നു. ഈ വര്‍ഷം ഈജിപ്തിലേക്ക് മാത്രമേ അദ്ദേഹം ഇതുവരെ പോയിട്ടുള്ളൂ. രണ്ടാമത്തെ സന്ദര്‍ശനം ഒമാനിലേക്കായിരിക്കുമെന്ന് വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ സൗദിയും ഒമാനും അത്ര ഊഷ്മളമായ ബന്ധമായിരുന്നില്ല. ഇറാനുമായി അടുത്ത ബന്ധം ഒമാന്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഇറാനും സൗദിയുമാകട്ടെ വലിയ ശത്രുതയിലുമാണ്.

എണ്ണ വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഒമാന് ബോധ്യമായിട്ടുണ്ട്. മറ്റു വരുമാന മാര്‍ഗങ്ങള്‍ തേടുകയാണ് ഒമാന്‍. സൗദി അറേബ്യയും ഇതേ ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ വാണിജ്യ മേഖല കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ആലോചിക്കുന്നു. അഞ്ച് ദശാബ്ദാത്തോളം ഒമാന്‍ ഭരിച്ച സുല്‍ത്താന്‍ ഖാബൂസിന്റെ മരണ ശേഷം ഒമാന്‍ വേറിട്ട പാതയിലാണ് സഞ്ചരിക്കുന്നത്.

ഹൈതം ബിന്‍ താരിഖ് ആണ് ഒമാന്റെ പുതിയ ഭരണാധികാരി. ആദ്യ വിദേശ സന്ദര്‍ശനത്തിന് അദ്ദേഹം സൗദി തിരഞ്ഞെടുത്തത് വലിയ വാര്‍ത്തയായിരുന്നു. ഈ വേളയില്‍ സൗദി കിരീടവകാശിയെ അദ്ദേഹം ഒമാനിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ബിന്‍ സല്‍മാന്‍ ഒമാനിലേക്ക് വരാന്‍ തയ്യാറെടുക്കുകയാണ്. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളുമായും വലിയ അടുപ്പമോ വെറുപ്പോ പ്രകടിപ്പിക്കാത്ത ഒമാന്‍ വിവാദങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുകയാണ് ചെയ്യാറ്.

സൗദി സഖ്യം ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ചരക്ക് കടത്തിന് ഖത്തര്‍ ആശ്രയിച്ച ഒരു മാര്‍ഗം ഒമാനിലെ തുറമുഖങ്ങളായിരുന്നു. ചരക്കുകള്‍ ഒമാനിലെത്തിച്ച ശേഷം ദോഹ തുറമുഖത്തെത്തിക്കുകയാണ് അന്ന് ചെയ്തത്. അതുവരെ ഗള്‍ഫ് മേഖല പ്രധാനമായും ആശ്രയിച്ചിരുന്നത് ദുബായിലെ ജബല്‍ അലി തുറമുഖമായിരുന്നു. സൗദിയും ഒമാനും അടുക്കുമ്പോള്‍ ഒമാനിലെ തുറമുഖങ്ങള്‍ക്ക് തിളക്കം കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നയന്‍താരയെ പാട്ടുപാടി വരവേറ്റ് വിഘ്‌നേഷ് ശിവന്‍; എന്റെ വാക്കുകള്‍ക്ക് നീ ശബ്ദം നല്‍കുമ്പോള്‍...!!

ഇറാനും ഒമാനും അതിര്‍ത്തി പങ്കിടുന്ന ഹോര്‍മുസ് കടലിടുക്ക് ലോക കടല്‍ പാതയുടെ പ്രധാന വഴിയാണ്. പലപ്പോഴും ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളി ലോകരാജ്യങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യലാണ് ഒമാനിലെ തുറമുഖങ്ങള്‍ ശക്തിപ്പെടുത്താനുള്ള ആലോചന. അങ്ങനെ വരുമ്പോള്‍ വ്യാപാര മേഖല ശക്തിപ്പെടുത്താനും കൂടുതല്‍ വരുമാനം ലഭിക്കാനുമുള്ള വഴിയൊരുങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ കരുതുന്നു.

സലാല, സോഹാര്‍, ദുഖും എന്നീ മൂന്ന് പ്രധാന തുറമുഖങ്ങളാണ് ഒമാനിലുള്ളത്. ഇവിടെ കൂടുതല്‍ നിക്ഷേപം ഇറക്കാന്‍ ഒമാന്‍ ആലോചിക്കുന്നുണ്ട്. സൗദിയെ കൂടി ഇതില്‍ പങ്കാളിയാക്കിയേക്കും. അങ്ങനെ വരുമ്പോള്‍ ഒമാന്‍-ഇറാന്‍ ബന്ധം കൂടുതല്‍ ദൃഢമാകുന്നത് തടയാന്‍ സൗദിക്ക് സാധിക്കും. മറ്റൊന്ന് ദുബായിലെ ജബല്‍ അലിക്ക് പകരം മറ്റൊരു കേന്ദ്രം സൗദിക്ക് ലഭിക്കുമെന്നതാണ് നേട്ടം. വ്യാപാര രംഗത്ത് പുതിയ വഴി തേടുന്ന സൗദിക്ക് മെച്ചമാകും ഒമാനുമായുള്ള ബന്ധം.












Click it and Unblock the Notifications