സൗദി രാജകുമാരൻ തടവറയിൽ നിന്നിറങ്ങി, പക്ഷേ പുറംലോകം കാണില്ല; എംബിഎസിന്റെ കളി കാണാനിരിക്കുന്നേ ഉള്ളൂ
Recommended Video

റിയാദ്: സൗദി അറേബ്യയിലെ ശതകോടീശ്വരനായ അല്‍ വലീദ് ബിന്‍ തലാല്‍ തടവറയില്‍ നിന്ന് സ്വതന്ത്രനായി എന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലവെ വാറന്‍ ബഫറ്റ് എന്ന് അറിയപ്പെട്ടിരുന്ന അല്‍ വലീദിനെ അഴിമതി സംബന്ധിച്ച കേസിലാണ് തടവിലാക്കിയിരുന്നത്.
അറനൂറ് കോടി ഡോളര്‍ നല്‍കിയാണ് അല്‍ വലീദ് മോചനം സാധ്യമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ (ഏതാണ്ട് മുപ്പത്തി എണ്ണായിരം കോടി രൂപ). എന്നാല്‍ മോചനത്തിന് തൊട്ടുമുമ്പായി ബിബിസിയ്ക്ക് നല്‍കിയ അഭിമുഖം അല്‍വലീദിനെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വീട്ടില്‍ എത്തിയെങ്കിലും 'തടവിന്' മാറ്റം ഒന്നും ഉണ്ടാവില്ല എന്നാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വീട്ടുതടങ്കല്‍
ഹോട്ടലിലെ തടവില്‍ നിന്ന് വീട്ടുതടങ്കലിലേക്ക് മാറി എന്ന വ്യത്യാസം മാത്രമാണ് ഇപ്പോള് ഉണ്ടായിരിക്കുന്നത് എന്നാണ് സല്‍മാന്‍ രാജകുമാരനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്‍ വലീദിന്റെ മോചനം ലോകമാധ്യമങ്ങള്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു.

രാജ്യത്തിന് പുറത്ത്
സൗദിയില്‍ നിന്ന് പുറത്ത് പോകാന്‍ അല്‍ വലീദിന് അനുവാദമില്ല. വീട്ടില്‍ ആയിരിക്കുമ്പോള്‍ തന്നേയും കടുത്ത നിരീക്ഷണത്തില്‍ ആയിരിക്കും രാജകുമാരന്‍ എന്നാണ് പുറത്ത് വരുന്ന വിവരം.

ആഘോഷം ചിത്രങ്ങളില്‍ മാത്രം?
ജനുവരി 27 ന് ആയിരുന്നു അല്‍ വലീദിനെ മോചിപ്പിച്ചു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. അദ്ദേഹത്തെ ഹോട്ടലില്‍ നിന്ന് വീട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ജനുവരി 29 ന് അല്‍ വലീദിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം മകള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ ചിത്രം എപ്പോള്‍ എടുത്തതാണെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ട്.

സ്വന്തന്ത്രനല്ല
അല്‍ വലീദ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാക്കപ്പെട്ടിട്ടില്ല എന്നാണ് മുഹമ്മദ് രാജകുമാരനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം എന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിബിസി പുറത്ത് വിട്ട അഭിമുഖം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള ഒരു പിആര്‍ പരിപാടി മാത്രമാണ് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്ന വിടുതല്‍ എന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാം പൊള്ളത്തരങ്ങള്‍
തന്നെ മികച്ച രീതിയില്‍ ആണ് ഹോട്ടല്‍ മുറിയില്‍ പരിഗണിച്ചിരുന്നത് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ബിബിസി അഭിമുഖത്തില്‍ അല്‍ വലീദ് പറഞ്ഞിരുന്നത്. ഹോട്ടല്‍ സ്യൂട്ടിലെ സൗകര്യങ്ങളൾ റോയിറ്റേഴ്സ് പുറത്ത് വിട്ട ദൃശ്യങ്ങളിൽ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ അല്‍ വലീദ് ഇതിന് മുമ്പ് താമസിച്ചിരുന്ന സ്ഥലത്തിന്റെ വര്‍ണന കൂടി കേട്ടാല്‍ മനസ്സിലാകും കാര്യങ്ങളുടെ പൊള്ളത്തരം.

കക്കൂസിന്റെ വലിപ്പമുള്ള മുറി
435 കിടപ്പറകളുള്ള ഒരു കൊട്ടാരത്തിലായിരുന്നു അല്‍ വലീദ് താമസിച്ചിരുന്നത്. എന്തിനും ഏതിനും പരിചാരകരും ഉണ്ടായിരുന്നു. അവിടെ നിന്നാണ് റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലെ മുറിയില്‍ തടവിലിട്ടത്. അല്‍ വലീദിന്റെ കൊട്ടാരത്തിലെ കക്കൂസിന്റെ വലിപ്പം പോലും ഇല്ല റിറ്റ്‌സ് കാള്‍ട്ടണിലെ ആ മുറിക്ക് എന്നാണ് പറയുന്നത്.

കൊടിയ പീഡനങ്ങള്‍
റിറ്റ്‌സ് കാള്‍ട്ടണിലെ സ്യൂട്ട് മുറിയില്‍ സുഖവാസം ഒന്നും ആയിരുന്നില്ല അല്‍ വലീദിന്. കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കലകീഴായി കെട്ടിത്തൂക്കി പോലും മര്‍ദ്ദിച്ചു എന്നായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നത്.

സുഖിപ്പിക്കാന്‍ ആയിരുന്നെങ്കില്‍
ഒടുവില്‍ പുറത്ത് വന്ന ബിബിസി അഭിമുഖത്തില്‍ പറയുന്നത് പോലെ ആയിരുന്നു കാര്യങ്ങള്‍ എങ്കില്‍, എന്തിനാണ് അല്‍ വലീദിനെ അറസ്റ്റ് ചെയ്ത് ഹോട്ടലില്‍ പൂട്ടിയിട്ടത് എന്നാണ് ചോദ്യം. അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ തന്നെ താമസിപ്പിച്ചാല്‍ പോരായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

എല്ലാത്തിനും കാരണം ബിബിസി
അല്‍ വലീദിന്റെ തടവറ ജീവിതത്തെ പറ്റി ബിബിസി ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. ഇത് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സംബന്ധിച്ച് ഏറെ ദോഷമായി എന്നാണ് വിലയിരുത്തുന്നത്. ആ ചീത്തപ്പേര് മാറ്റിയെടുക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ മോചനം നാടകം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പണമെല്ലാം ഊറ്റിയെടുക്കും
അല്‍ വലീദിന്റെ സമ്പത്ത് മുഴുവന്‍ സര്‍ക്കാര്‍ പിടിച്ചെടുക്കും എന്നാണ് സോഴ്‌സിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന് ശേഷം അല്‍ വലിദീനെ വീട്ടു തടങ്കലില്‍ തന്നെ താമസിപ്പിക്കും. ബിബിസി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നതാണ് കാര്യങ്ങള്‍ വൈകിപ്പിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ശരിക്കും ജയിലില്‍
ബിബിസി സംപ്രേഷണം ചെയ്ത ന്യൂസ് നൈറ്റ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അലന്‍ ബെന്‍ഡര്‍ എന്ന ആള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. അല്‍ വലീദിനെതിരെ കേസ് ചമയ്ക്കാന്‍ സൗദി ഭരണകൂടത്തെ സഹായിക്കാന്‍ വേണ്ടിയാണ് ബെന്‍ഡര്‍ അവിടെ എത്തിയതത്രെ. എന്നാല്‍ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

അത് ഹോട്ടല്‍ അല്ല
അല്‍ വലീദുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് സംസാരിച്ചത് എന്നാണ് ബെന്‍ഡര്‍ പറയുന്നത്. ഒരു ജയിലറ പോലുള്ള സ്ഥലത്തിരുന്നാണ് അല്‍ വലീദ് സംസാരിച്ചത് എന്നും ബെന്‍ഡര്‍ പറയുന്നുണ്ട്. ഏറെ ക്ഷീണിതനായാണ് അദ്ദേഹം കാണപ്പെട്ടത് എന്നും പറയുന്നു. സമ്പത്ത് മുഴുവന്‍ എംബിഎസ്സിന് കൈമാറണം എന്നായിരുന്നത്രെ അധികൃതര്‍ ആവശ്യപ്പെട്ടത്.

ആസ്തികള്‍ വിട്ടുകൊടുക്കില്ല
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നായിരുന്നു ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ബിന്‍ തലാല്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ പ്രചരിക്കുന്നതുപോലെ, 600 കോടി ഡോളര്‍ നല്‍കില്ലെന്ന് ബിന്‍ തലാല്‍ വ്യക്തമാക്കിയിരുന്നു. കിങ്ഡം ഹോള്‍ഡിങ്ങിന്റെ ഓഹരികള്‍ കൈമാറില്ലെന്നും അല്‍ വലീദ് ബിന്‍ തലാല്‍ വ്യക്തമാക്കിയിരുന്നു.

മുഹമ്മദ് രാജകുമാരന് പുകഴ്ത്തല്‍
തന്നെ അറസ്റ്റ് ചെയ്ത് തടവിലാക്കിയത് കിരീടാവകാശായി ആയ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെങ്കിലും അദ്ദേഹത്തെ പുകഴ്ത്താനും അല്‍ വലീദ് മറന്നില്ല. തന്റെ അറസ്റ്റ് തെറ്റിദ്ധാരണ കാരണം ആണെന്നായിരുന്നു പ്രതികരണം. മുഹമ്മദ് രാജകുമാരന്‍ നടത്തുന്ന പരിഷ്‌കാരങ്ങളെ പുകഴ്ത്തുകയും ചെയ്തിരുന്നു അല്‍ വലീദ്.

പറഞ്ഞ് പറയിപ്പിച്ചതോ
തനിക്ക് റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ അസൗകര്യങ്ങള്‍ ഒന്നും ഇല്ലെന്നായിരുന്നു ബിന്‍ തലാല്‍ പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹം ഏറെ ക്ഷീണിതനായാണ് ബിബിസിയുടെ അഭിമുഖത്തില്‍ കാണപ്പെട്ടത്. മോചനത്തിന് മുന്നോടിയായി മനപ്പൂര്‍വ്വം തയ്യാറാക്കിയ അഭിമുഖം ആയിരുന്നോ അത് എന്ന സംശയവും ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications