ഖത്തറിനെതിരേ സൗദിയുടെ ഞെട്ടിക്കുന്ന നീക്കം; ചെലവിട്ടത് കോടികള്‍!! അമേരിക്ക കേന്ദ്രമായി നടന്നത്
സപ്രാകിന്റെ നേതൃത്വത്തിലാണ് അമേരിക്കയില്‍ സൗദിയുടെ നീക്കങ്ങള്‍ നടക്കുന്നത്. 2016 മാര്‍ച്ചിലാണ് ഈ സംഘം രൂപീകരിക്കപ്പെട്ടത്.
വാഷിങ്ടണ്‍: ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദി അറേബ്യയും കൂട്ടരും നടത്തുന്ന നീക്കങ്ങള്‍ പുറത്ത്. ഖത്തറിനെതരേ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തുന്നതിന് ഇവര്‍ കോടികളുടെ കരാര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സൗദി അമേരിക്കന്‍ പബ്ലിക് റിലേഷന്‍ ഫയേഴ്‌സ് കമ്മിറ്റി (സപ്രാക്) ആണ് ഈ നീക്കത്തിന് പിന്നില്‍.
അമേരിക്ക കേന്ദ്രമായി നടത്തുന്ന നീക്കത്തിന് സൗദി അറേബ്യ 138000 ഡോളറാണ് ടിവി ചാനലുകള്‍ക്ക് നല്‍കിയത്. വെറും 30 സെക്കന്‍ഡ് നീണ്ട ഏഴ് പരസ്യങ്ങള്‍ക്കാണ് ഇത്രയും തുകയുടെ കരാര്‍ ഒപ്പുവച്ചിരിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ഖത്തറിനെതിരേ നിരന്തരം മോശം വാര്‍ത്തകള്‍ നല്‍കണമെന്നും കരാറിലുണ്ട്. ഖത്തറിനെതിരേ കൂടുതല്‍ ഉപരോധം സൗദി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.
പരസ്യത്തില്‍ പറയുന്നത്
എന്‍ബിസി-4 ല്‍ സൗദിയുടെ പരസ്യം കൊടുത്തു തുടങ്ങി. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു. ഗള്‍ഫിലെ അമേരിക്കന്‍ സഖ്യരാജ്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ക്ക് പുറമെ സൗദി സഖ്യം പതിവായി ഉന്നയിക്കുന്ന ആരോപണങ്ങളും പരസ്യങ്ങളിലുണ്ട്.
നിര്‍ണായക ഘട്ടങ്ങളില്‍
കൂടുതല്‍ പ്രക്ഷകരുള്ള സമയങ്ങളില്‍ പരസ്യം നല്‍കണമെന്നാണ് കരാര്‍. ഇതുപ്രകാരം നിര്‍ണായക ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്ന വേളയിലാണ് ഖത്തറിനെതിരായ പരസ്യങ്ങള്‍ കാണിക്കുന്നത്.
ഒരു സെക്കന്റിന് 1000 ഡോളര്‍
നാല് പരസ്യങ്ങള്‍ മൊത്തം 120 സെക്കന്റാണുള്ളത്. ഇതിന് വേണ്ടി കൊടുത്തതാകട്ടെ 120000 ഡോളറും. അതായത് ഒരു സെക്കന്റിന് 1000 ഡോളര്‍. ഇതുവരെ സഖ്യത്തിലിരുന്ന രാജ്യത്തിനെതിരേയാണ് സൗദിയുടെ ഈ നീക്കങ്ങള്‍.
വേറെ 6000 ഡോളര്‍ വീതവും
മൊത്തം ഏഴ് പരസ്യങ്ങളാണ് നല്‍കുന്നത്. ബ്രിട്ടീഷ് ഓപ്പണ്‍ ഗോള്‍ഫ് മാച്ചിന്റെ വേളയിലാണ് മൂന്ന് പരസ്യങ്ങള്‍. ഇതില്‍ ഓരോന്നിനും 6000 ഡോളര്‍ വീതം നല്‍കി.
സമാധാന ശ്രമങ്ങള്‍ പാളും
തുര്‍ക്കിയുടെ നേതൃത്വത്തില്‍ അവസാനഘട്ട സമാധാന ശ്രമങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പുരോഗമിക്കവെയാണ് ഖത്തറിനെതിരേ സൗദി പരസ്യം നല്‍കിയിരിക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ സൗദിയും കുവൈത്തും ഖത്തറും സന്ദര്‍ശിച്ച് സമാധാന ചര്‍ച്ചകള്‍ നടത്തുകയാണ്.
വാഷിങ്ടണ്‍ ഡിസിയാണ് കേന്ദ്രം
വാഷിങ്ടണ്‍ ഡിസിയിലാണ് പ്രധാനമായും പരസ്യങ്ങള്‍ സൗദി നല്‍കിയിട്ടുള്ളത്. അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ഇവിടെ മാത്രം പരസ്യം നല്‍കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഫലിക്കില്ലെന്ന് നിരീക്ഷണം
അതേമസമയം, ഖത്തറിനെതിരായ വികാരം അമേരിക്കയില്‍ കുറവാണ്. സൗദി അറേബ്യയാണ് അറബ് ലോകത്തെ തീവ്രവാദ സംഘങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത് എന്നാണ് അമേരിക്കയിലെ പ്രമുഖര്‍ കരുതുന്നത്. സൗദിയുടെ പരസ്യം മൂലം ഈ തീരുമാനം പ്രമുഖര്‍ മാറ്റാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.
സപ്രാകിന്റെ നീക്കങ്ങള്‍
സപ്രാകിന്റെ നേതൃത്വത്തിലാണ് അമേരിക്കയില്‍ സൗദിയുടെ നീക്കങ്ങള്‍ നടക്കുന്നത്. 2016 മാര്‍ച്ചിലാണ് ഈ സംഘം രൂപീകരിക്കപ്പെട്ടത്. സൗദിക്ക് അനുകൂലമായ സാഹചര്യം അമേരിക്കയില്‍ ഉണ്ടാക്കുക എന്നതാണ് ഈ സംഘത്തിന്റെ ലക്ഷ്യം.
പുതിയ ഉപരോധം പ്രഖ്യാപിച്ചു
അതിനിടെ, സമാധാന ശ്രമങ്ങള്‍ എല്ലാം അവതാളത്തിലാക്കി ഖത്തറിനെതിരേ കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ച് സൗദി സഖ്യം രംഗത്തെത്തി. ഒമ്പതു സംരഭങ്ങള്‍ക്കും ഒമ്പതു വ്യക്തികള്‍ക്കുമെതിരേകൂടി ഉപരോധം പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് ഇതുവ്യക്തമാക്കുന്നത്.
കുവൈത്തും ശത്രുക്കളായി
കുവൈത്തിലുള്ള വ്യക്തിക്കെതിരേയും ഉപരോധം പ്രഖ്യാപിച്ചുവെന്നതാണ് പുതിയ വിവാദം. 18 പേരുകളാണ് പുതിയതായി ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുവൈത്തും തുര്‍ക്കിയും അമേരിക്കയും സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് പുതിയ ഉപരോധം. ഇത് മേഖലയില്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല.
അല്‍ നുസ്‌റ ഫ്രണ്ടിന് പണം
സിറിയയിലെ സായുധ സംഘമായ അല്‍ നുസ്‌റ ഫ്രണ്ടിന് പണം എത്തിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് നാല് വ്യക്തികള്‍ക്കെതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ മൂന്ന് പേര്‍ ഖത്തറിലുള്ളവരും ഒരാള്‍ കുവൈത്തിലുള്ള വ്യക്തിയുമാണ്.
യമനിലെ ഖത്തറിന്റെ കളി
യമനില്‍ നിന്നുള്ള മൂന്ന് വ്യക്തികളും മൂന്ന് സംഘടനകളും പുതിയ പട്ടികയിലുണ്ട്. അല്‍ ഖാഇദയെ പിന്തുണച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ഇവര്‍ക്കും ഖത്തറുമായി അടുത്ത ബന്ധമുണ്ട്.
യമനും ലിബിയയും
ഖത്തറില്‍ നിന്നു ലഭിക്കുന്ന സഹായ ധനം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് യമനിലെയും ലിബിയയിലേയും വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരായ കുറ്റമായി പറഞ്ഞിരിക്കുന്നത്്. ലിബിയയിലെ സംഘങ്ങള്‍ക്ക് ഖത്തര്‍ ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നും ഉപരോധ പ്രഖ്യാപനത്തില്‍ ആരോപിക്കുന്നു.
ഈജിപ്താണ് എല്ലാത്തിനും പിന്നില്‍
അതേസമയം, സൗദി സഖ്യം കൂടുതല്‍ നടപടികള്‍ ഖത്തറിനെതിരേ സ്വീകരിക്കുന്നതിന് കാരണം ഈജിപ്താണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഉപരോധം ഒരു കാരണവശാലും ഉപരോധം പിന്‍വലിക്കില്ലെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി വ്യക്തമാക്കി.
കുവൈത്തിനും തിരിച്ചടി
പുതിയ ഉപരോധ പട്ടികയില്‍ കുവൈത്തില്‍ നിന്നുള്ള ഹാമിദ് ഹമദ് ഹാമിദ് അല്‍ അലിയെ ഉള്‍പ്പെടുത്തിയത് കൂടുതല്‍ വിവാദമായിട്ടുണ്ട്. കുവൈത്തിനെ പ്രകോപിപ്പിക്കുന്നതാണ് ഈ നടപടി. ഇയാള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം.
ജൂണ്‍ എട്ടിന് പട്ടിക
ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചത്. ജൂണ്‍ എട്ടിന് ഉപരോധ പട്ടിക പുറത്തുവിട്ടു. ഇതില്‍ 59 വ്യക്തികളും 12 ഖത്തര്‍ ബന്ധമുള്ള സംഘടനകളുമായിരുന്നു ഉണ്ടായിരുന്നത്.
കുവൈത്തും തുര്‍ക്കിയും
പ്രശ്‌നം രൂക്ഷമായതോടെ സമാധാന ശ്രമങ്ങളുമായി കുവൈത്തും തുര്‍ക്കിയും അമേരിക്കയും ഇടപെട്ടിരുന്നു. പക്ഷേ, സൗദി സഖ്യം വിട്ടുവീഴ്ചയ്ക്ക് ആദ്യം തയ്യാറായില്ല. പിന്നീട് അവര്‍ 13 ഇന നിര്‍ദേശങ്ങള്‍ വച്ചു. ഇതു ഖത്തര്‍ തള്ളി.
അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കി
എന്നാല്‍ അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയതോടെ സൗദി സഖ്യം അയഞ്ഞു. പിന്നീട് ആറ് നിര്‍ദേശങ്ങള്‍ അവര്‍ മുന്നോട്ട് വച്ചു. അതും ഖത്തര്‍ തള്ളിയതോടെയാണ് സൗദി സഖ്യം പുതിയ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.
ചര്‍ച്ച ചെയ്യാമെന്ന് ഖത്തര്‍
സൗദി സഖ്യം ഒടുവില്‍ മുന്നോട്ട് വച്ച ആറ് നിര്‍ദേശങ്ങള്‍ തള്ളിയ ശേഷം ഖത്തര്‍ അമീര്‍ രാജ്യത്തോട് അഭിസംബോധന ചെയ്തിരുന്നു. നാല് രാജ്യങ്ങളുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ശൈഖ് തമീം ഹമദ് ബിന്‍ ഹമദ് അല്‍ഥാനി വ്യക്തമാക്കിയത്.
പ്രശ്‌നങ്ങള്‍ ഉടന്‍ തീരില്ല
അതിന് തൊട്ടുപിന്നാലെയാണ് പുതിയ ഉപരോധ പ്രഖ്യാപനം. ഇതോടെ ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ തീരില്ലെന്ന് വ്യക്തമായി. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സമാധാന ശ്രമങ്ങള്‍ക്ക്് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. എന്നാല്‍ ഫലം എത്രത്തോളം അനുകൂലമാകുമെന്ന സംശയം ഗള്‍ഫ് രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നു.