'വെടി കൊണ്ടത് വലത് ചെവിയുടെ മുകൾ ഭാഗത്ത്, രക്തസ്രാവമുണ്ടായി'; ആക്രമണത്തെ കുറിച്ച് ട്രംപ്
വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്‌റെ വലത് ചെവിക്കാണ് വെടിയേറ്റതെന്നും രക്തസ്രാവം ഉണ്ടായെന്നും ട്രംപ് പറഞ്ഞു. അക്രമിയെ കുറിച്ച് ഈ ഘട്ടത്തിൽ ഒന്നും അറിയില്ലെന്നും ട്രംപ് പ്രതികരിച്ചു.
'വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് എനിക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി. പിന്നാലെ എന്റെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചുകയറി, രക്തസ്രാവമുണ്ടായി, എന്താണ് സംഭവിച്ചതെന്ന് അതോെ മനസിലായി, അമേരിക്കയെ ദൈവം രക്ഷിക്കട്ടെ', ട്രംപ് എക്സിൽ കുറിച്ചു.

'സംഭവത്തിനിടയിൽ വളരെ പെട്ടെന്ന് തന്നെ പ്രതികരിച്ച യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രട്ട് സർവീസിനും എല്ലാ ലോ എൻഫോഴ്‌സ്‌മെൻ്റിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഏറ്റവും പ്രധാനമായി, റാലിയിൽ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റ വ്യക്തിയുടെ കുടുംബത്തിനും എൻ്റെ അനുശോചനം അറിയിക്കുന്നു.ഇത്തരമൊരു പ്രവൃത്തി നമ്മുടെ നാട്ടിൽ നടക്കുമെന്നത് അവിശ്വസനീയമാണ്. വെടിയുതിർത്തയാളെക്കുറിച്ച് ഇപ്പോൾ ഒന്നും അറിയില്ല, അയാൾ മരിച്ചു', ട്രംപ് പറഞ്ഞു.
പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരേ ആക്രമണമുണ്ടായത്. പെട്ടെന്ന് ആരോ വെടിയുതിർക്കുകയായിരുന്നു. സംസാരിക്കുന്നതിനിടയിൽ ട്രംപ് ചെവി പിടിക്കുന്നതും ആളുകൾ പരിഭ്രാന്തരാകുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വേദിയിൽ നിന്നും മാറ്റുകയായിരുന്നു.
അതേസമയം ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനാണെന്ന് സംഭവത്തിന് പിന്നാലെ യുഎസ് സീക്രട്ട് സര്‍വീസ് വ്യക്തമാക്കി. അദ്ദേഹം സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയതായി വക്താവ് അറിയിച്ചു. അക്രമിയെ പോലീസ് ഉടൻ തന്നെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിനിടെ ഒരാൾ മരിച്ചതായും മറ്റൊരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഇത് അനുവദിക്കാനാകില്ല, ക്ഷമിക്കാനും കഴിയില്ല; അപലപിച്ച് ജോ ബൈഡൻ
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ഇതുപോലെയുള്ള ആക്രമണങ്ങൾക്ക് യുഎസിൽ സ്ഥാനമില്ലെന്നും ഇത്തരം സംഭവങ്ങൾ അനുവാദിക്കാനാകില്ലെന്നും ബൈഡൻ പറഞ്ഞു.
ഇത്തരം അക്രമങ്ങൾക്ക് അമേരിക്കയിൽ സ്ഥാനമില്ല. നമ്മൾ ഈ രാജ്യത്തെ ഒന്നിപ്പിക്കേണ്ടതിൻ്റെ കാരണമിതാണ്, നമ്മുക്ക് ഇങ്ങനെയാകാൻ കഴിയില്ല. ഇത്തരം സംഭവങ്ങൾ ക്ഷമിക്കാനും സാധിക്കില്ല. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായെന്നത് കേകട്ടുകേൾവി ഇല്ലാത്തതാണ്. സംഭവത്തിൽ എല്ലാവരും അപലപിക്കണം. അദ്ദേഹവുമായി ഉടൻ സംസാരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൈഡൻ സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ സന്തോഷം. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി താൻ പ്രാർത്ഥിക്കും. ആക്രമണത്തെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു', ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications