സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം; ചെന്നൈയിലെ ആശുപത്രിയില്‍
ചെന്നൈ: സ്പിന്‍ ഇതിഹാസവും മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. മുരളീധരനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരളീധരന്‍ ആഞ്ചിയോപ്ലാസ്റ്റിയ്ക്ക് വിധേയനായി. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട ഒന്നുമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് സ്വന്തമാക്കിയ താരമാണ് മുത്തയ്യ മുരളീധരന്‍. തന്റെ അവസാന ടെസ്റ്റ് മത്സരത്തില്‍ ആയിരുന്നു മുരളീധരന്‍ 800 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ലോക ക്രിക്കറ്റിലെ തന്നെ മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് മുത്തയ്യ മുരളീധരന്‍.
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബൌളിങ് പരിശീലകൻ ആണ് മുത്തയ്യ മുരളീധരൻ. ശനിയാഴ്ച ഐപിഎല്ലിൽ ഹൈദരാബാദിന് മത്സരമുണ്ടായിരുന്നു. ഈ മത്സരം നടക്കുന്നതിനിടെയാണ് മുത്തയ്യ മുരളീധരന് നെഞ്ചുവേദന ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹം ഡഗ് ഔട്ടിൽ ഇരിക്കുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
തിങ്കളാഴ്ച മുത്തയ്യ മുരളീധരൻ ആശുപത്രി വിടും എന്നാണ് ലഭിക്കുന്ന വിവരം. അതിന് ശേഷവും അദ്ദേഹം ഇന്ത്യയിൽ തന്നെ തുടരും. എന്നാൽ ഉടനെ സൺറൈസേഴ്സിനൊപ്പം അദ്ദേഹത്തിന് ചേരാൻ സാധിക്കില്ല. കൊവിഡ് സാഹചര്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്വാറന്റൈന് ശേഷം അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . ഞെട്ടലോടെ ആയിരുന്നു മുത്തയ്യ മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത ആരാധകർ കേട്ടത് .