മുതലകളുടെ തോഴന്‍ സ്റ്റീവ് ഇര്‍വിന് ശ്രദ്ധാജ്ഞലിയുമായി മകള്‍
സിഡ്‌നി: മുതലകളുടെ തോഴന്‍ എന്നറിയപ്പെടുന്ന സ്റ്റീവ് ഇര്‍വിന്‍ അത്ര പെട്ടെന്നൊന്നും മൃഗസ്‌നേഹികളുടെ മനസില്‍ നിന്നും ഇറങ്ങിപ്പോകില്ല. മരിച്ച് ഒമ്പത് വര്‍ഷം കഴിഞ്ഞെങ്കിലും ഇര്‍വിന്‍ എന്ന കുസൃതിക്കാരനായ മൃഗസ്‌നേഹിയുടെ ഓര്‍മകള്‍ സ്വന്തം രാജ്യമായ ഓസ്‌ട്രേലിയയിലും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ടിവി പ്രേക്ഷകരിലും നിറഞ്ഞുനില്‍പുണ്ട്.
പിതാവ് മരിച്ച് ഒമ്പതാം വര്‍ഷമാകുമ്പോള്‍ ഇര്‍വിന്റെ മകള്‍ ബിന്ദി ഇര്‍വിന്‍ ട്വിറ്ററിലൂടെ നല്‍കിയ ശ്രദ്ധാജ്ഞലി മാധ്യമശ്രദ്ധ പിടിച്ചുപറ്റി. പടുകൂറ്റന്‍ മുതലയ്‌ക്കൊപ്പം കളിക്കുന്ന ഇര്‍വിന്റെ ചിത്രത്തോടൊപ്പമായിരുന്നു ബിന്ദിയുടെ ട്വീറ്റ്. ഓസ്‌ട്രേലിയയില്‍ ഫാദേഴ്‌സ് ഡേ കൂടിയായ അവസരത്തില്‍ തന്റെ മനസ് പിതാവിനെ പോലെ ഓസ്‌ട്രേലിയ മൃഗശാലയിലാണെന്ന് ബിന്ദി കുറിച്ചിട്ടു. എല്ലായിപ്പോഴും അച്ഛനെപ്പോലെ ആയിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ബിന്ദി പറയുന്നു.
അച്ഛന്‍ മരിക്കുമ്പോള്‍ 8 വയസായിരുന്നു ബിന്ദിക്ക് പ്രായം. പിന്നീട് പിതാവിന്റെ പാത പിന്തുടര്‍ന്ന് മൃഗങ്ങള്‍ക്കൊപ്പം പരിശീലനവും മറ്റുമായാണ് ബിന്ദിയുടെ ജീവിതം. ഒപ്പം അമ്മയും അനുജനും കൂടെയുണ്ട്. സാഹസികമായ ഏതു ദൗത്യത്തിനും ഒട്ടും മടിയില്ലാതെ പിന്നാലെ കൂടുന്ന സ്വഭാവക്കാരിയാണ് ബിന്ദിയെന്ന് അവരുടെ അമ്മ പറയുന്നു.
ഇര്‍വിനും അങ്ങിനെതന്നെയായിരുന്നു. ഭയമെന്നത് തൊട്ടുതീണ്ടിയിട്ടില്ല. മുതലയായാലും രാജവെമ്പാലയായാലും കുട്ടികളെ പോലെ അവയെ തന്റെ വരുതിക്കുള്ളിലാക്കാന്‍ ഇര്‍വിനുള്ള കഴിവ് അപാരമാണ്. സമുദ്രത്തിനുള്ളില്‍ ഒരു ഡോക്യുമെന്ററി ഷൂട്ടിങ്ങിനിടെ അപകടത്തില്‍ പെട്ടായിരുന്നു ഇര്‍വിന്റെ മരണം. തെരണ്ടിവാല്‍കൊണ്ട് ഹൃദത്തിന് ആഴമുള്ള മുറിവേറ്റതാണ് മരണകാരണമായത്.