അവര്‍ ഞങ്ങളെ താലിബാന് വിറ്റു... കണ്ണീരില്‍ കുതിര്‍ന്ന് അഫ്ഗാനികള്‍, കാബൂളിന്റെ പടിവാതില്‍ക്കലെത്തി
കാബൂള്‍: താലിബാന്റെ മുന്നേറ്റം അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരിയായ കാബൂളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. എന്നാല്‍ ജനങ്ങളുടെ ദുരിതം അതിലേറെ കഷ്ടമാണ്. അഫ്ഗാന്‍ സര്‍ക്കാര്‍ തങ്ങളെ താലിബാിന് വിറ്റുവെന്നാണ് അവര്‍ സങ്കടത്തോടെ ഉന്നയിക്കുന്നത്. അതേസമയം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം അടക്കം താലിബാന്‍ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
തലസ്ഥാന നഗരിയില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പലരും താലിബാനെ ഭയന്ന് പലായനം ചെയ്യുകയാണ്. വിവിധ രാജ്യങ്ങളുടെ നയതന്ത്രജ്ഞരെല്ലാം രാജ്യം വിട്ട് പോകാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഇവരെ ആരെയും ആക്രമിക്കില്ലെന്നാണ് താലിബാന്‍ നിലപാട്.
സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ
താലിബാന്‍ കാബൂളിന്റെ പടിവാതില്‍ക്കല്‍ എത്തി കഴിഞ്ഞു. മേഖലയില്‍ പിടിമുറുക്കിയെന്ന് ദൃക്‌സാക്ഷികളും പറയുന്നു. തലസ്ഥാന നഗരിയില്‍ നിന്ന് താലിബാനെ പേടിച്ച് നിരവധി പേര്‍ പലായനം നടത്തുകയാണ്. കഴിഞ്ഞ ദിവസം കാണ്ഡഹാര്‍ അടക്കം താലിബാന്‍ പിടിച്ചെടുത്തിരുന്നു. കാബൂളില്‍ നിന്ന് വെറും 50 കിലോ മീറ്റര്‍ അകലെ എത്തി നില്‍ക്കുകയാണ് താലിബാന്‍. അതേസമയം അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരെയും നയതന്ത്ര പ്രതിനിധികളെയും ഇതോടെ പുറത്തെത്തിക്കാന്‍ നേരിട്ടുള്ള വിമാനമാര്‍ഗം ഉപയോഗിക്കേണ്ടി വരും. കാബൂള്‍ വിമാനത്താവളത്തിലേക്ക് എത്താനാവുമോ എന്നും വ്യക്തമല്ല.
നിര്‍ണായകമായ രഹസ്യ സ്വഭാവമുള്ളതുമായ രേഖകള്‍ കത്തിച്ച് കളയാനാണ് യുഎസ് എംബസിക്ക് ലഭിച്ചിരിക്കുന്ന സന്ദേശം. മൂവായിരത്തോളം അമേരിക്കന്‍ ട്രൂപ്പുകള്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയിട്ടുണ്ട്. ഇവര്‍ വിമാനത്താവളം സുരക്ഷിതമാക്കിയ ശേഷം പൗരന്‍മാരെ നാട്ടിലെത്തിക്കും. ബ്രിട്ടന്‍, ജര്‍മനി, ഡെന്മാര്‍ക്ക്, സ്‌പെയിന്‍ അടക്കമുള്ള രാജ്യങ്ങളെല്ലാം നയതന്ത്ര ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം നാട്ടിലേക്ക് മടങ്ങും. കാബൂളിലേക്ക് പലായനം ചെയ്ത നിരവധി പേര്‍ ഭാവി എന്താകുമെന്നറിയാത്ത അവസ്ഥയിലാണ്. എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഇവര്‍ക്കും മനസ്സിലായിട്ടില്ല. എല്ലാവരും പക്ഷേ ഭയത്തിലാണ്.
കാണ്ഡഹാറിലെയും ഹെരാത് നഗരത്തിലെയും ജനതയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന കാര്യങ്ങളാണ് പറയാനുള്ളത്. അഫ്ഗാന്‍ സൈന്യം കീഴടങ്ങിയ രീതി വിശ്വസിക്കാനേ സാധിക്കുന്നില്ലെന്ന് നഗരവാസികള്‍ പറയുന്നു. അവര്‍ ഞങ്ങളെ താലിബാന് വിറ്റു, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ചെറുത്തുനില്‍പ്പും ഉണ്ടായില്ലെന്ന് കാണ്ഡഹാര്‍ നിവാസികള്‍ പറയുന്നു. ഒരു എതിര്‍പ്പും ഇല്ലാതെ ഈ നഗരങ്ങളെല്ലാം താലിബാന്റെ കൈയ്യിലേക്ക് വെച്ച് കൊടുത്തതാണെന്ന് ഇവര്‍ പറയുന്നു. കാബൂളും മസര്‍ ഇ ഷരീഫും അടുത്തതായി അവര്‍ പിടിച്ചെടുക്കുമന്ന് താലിബാന്‍ വിരുദ്ധര്‍ പറയുന്നു.
നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ പതിനെട്ടെണ്ണം താലിബാന്റെ അധീനതയിലായി കഴിഞ്ഞു. ജനങ്ങള്‍ താലിബാന്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി നോക്കിയിരുന്നു. 20 വര്‍ഷത്തിനിടെ കാണാത്തവരാണ് ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നതെന്ന് നഗരവാസികള്‍ പറയുന്നു. ആകാശത്തേക്ക് ഇവര്‍ വെടിയുതിര്‍ക്കുന്നുണ്ട്. വിജയമാഘോഷിക്കുകയാണ് താലിബാന്‍. എന്നാല്‍ ഈ ആഘോഷങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. വീടുകളില്‍ കയറി വന്ന് റെയ്ഡ് നടത്താനുള്ള ജനങ്ങളെ ക്രൂരമായി പീഡിപ്പിക്കാനും തുടഹ്ങിയിരിക്കുകയാണ്.
ഓരോ വീടുകളിലും കയറി ആരൊക്കെയാണ് ഇവിടെ താമസിക്കുന്നതെന്ന് ചോദിച്ചറിയുകയാണ്. സര്‍ക്കാരിന്റെയും സുരക്ഷാ സേനയുടെയും ഭാഗമായിരുന്നവരുണ്ടെന്ന് കരുതിയാണ് ഇവര്‍ പല വീടുകളിലും കയറുന്നത്. തന്റെ വീട്ടില്‍ കയറി വന്ന് താലിബാന്‍ തോക്കുകളും വാഹനങ്ങളും എടുത്ത്‌കൊണ്ട് പോയെന്ന് അഫ്ഗാന്‍ നിവാസി പരാതിപ്പെടുന്നു. ഹെരാത്ത് നഗരത്തില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ളവരെ തിരഞ്ഞ് പിടിച്ച് വധിക്കാനാണ് ശ്രമം. ഓരോ വീടുകളിലും കയറി ഇറങ്ങുന്നത് അതിനാണ്. രാഷ്ട്രീയ നേതാക്കളൊക്കെ അവരുടെ കുടുംബം താലിബാന്റെ ക്രൂരതയ്ക്ക് ഇരയാവുമെന്ന് ഭയപ്പെടുന്നുണ്ട്.
അഫ്ഗാന്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങളെയാണ് താലിബാന്‍ ഇല്ലാതാക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയുമാണ് താലിബാന്‍ ലക്ഷ്യമിടുന്നതെന്നും ഗുട്ടെറസ് കുറ്റപ്പെടുത്തി. അഫ്ഗാനില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യക്ക് നേരെ തങ്ങള്‍ യാതൊരു ആക്രമണവും നടത്തില്ല. എന്നാല്‍ അവര്‍ സൈന്യത്തിനെയും കൊണ്ടാണ് വരുന്നതെങ്കില്‍ അതൊരിക്കലും ഗുണം ചെയ്യില്ല. മറ്റ് രാജ്യങ്ങളുടെ സൈന്യം അഫ്ഗാനിസ്ഥാനിലെത്തിയപ്പോള്‍ സംഭവിച്ചത് മറക്കരുതെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.
താലിബാന്റെ പണാധിപത്യവും ശക്തമാണ്. ലോകത്തെ തീവ്രവാദ സംഘടനകളില്‍ ധനശേഷിയില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. 2016ലെ ഫോബ്‌സ് പട്ടിക പ്രകാരം 400 മില്യണാണ് വാര്‍ഷിക വരുമാനം. ഐഎസ്സിന് രണ്ട് ബില്യണ്‍ യുഎസ് ഡോളറാണ് വാര്‍ഷിക വരുമാനം. ഐഎസ്സാണ് ഒന്നാം സ്ഥാനത്ത്. മയക്കുമരുന്ന് കടത്ത്, സംരക്ഷണം നല്‍കി പണം വാങ്ങുക, സംഭാവനകള്‍ എന്നിവയാണ് പ്രധാനം. 2016ലെ കണക്കാണിത്. 2019-20 കാലത്തെ താലിബാന്റെ വാര്‍ഷിക ബജറ്റ് 1.6 ബില്യണാണ്. 400 ശതമാനത്തിന്റെ വര്‍ധനവാണിത്. റിയല്‍ എസ്റ്റേറ്റില്‍ നിന്നടക്കം ഇവര്‍ പണമുണ്ടാക്കുന്നുണ്ട്. അതാണ് കരുത്തോടെ നിലനില്‍ക്കാന്‍ അവരെ സഹായിക്കുന്നത്. ഭരണം പിടിച്ചാല്‍ ഇത് വര്‍ധിക്കും.
Recommended Video