ഒരേസമയം രണ്ട് വിമാനങ്ങള്‍ റണ്‍വേയില്‍, കൂട്ടിയിടിച്ചാല്‍ വന്‍ദുരന്തം; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ഇങ്ങനെ
ദുബായ്: ദുബായ് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഞായറാഴ്ചയാണ് ദുബായ് വിമാനത്താവളില്‍ രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ ഒരേസമയം ടേക്ക് ഓഫിനൊരുങ്ങിയത്. ഒരു റണ്‍വേയിലൂടെയായിരുന്നു ഇവ രണ്ടും പറന്നുയരേണ്ടിയിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കേണ്ടി വരിക. എന്നാല്‍ അധികൃതരുടെ സമയോചിത ഇടപെടല്‍ അപകടം ഒഴിവാക്കി.
അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് യു എ ഇ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. എയര്‍ക്രാഫ്റ്റ് ക്രൂവിനെതിരെ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഇന്ത്യയിലേക്കുള്ള രണ്ട് ബോയിങ് 777 വിമാനങ്ങള്‍ ആണ് ഒരേ സമയം പറക്കാന്‍ ഒരുങ്ങിയത്. ദുബായില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇകെ -524 വിമാനവും ദുബായില്‍ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇകെ- 568 വിമാനവുമാണ് ഒരേസമയം ഒരേ റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ ഒരുങ്ങിയത്.
മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഈ രണ്ട് വിമാനങ്ങളുടേയും ടേക്ക് ഓഫ്. രണ്ട് വിമാനങ്ങളും ഒരേസമയം റണ്‍വേയിലേക്ക് തിരിഞ്ഞപ്പോള്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഇടപ്പെട്ടു. ഹൈദരാബാദിലേക്കുള്ള ഇകെ 524 റണ്‍വേ 30R-ല്‍ നിന്ന് ടേക്ക് ഓഫിനായി ആക്‌സലറേറ്റ് ചെയ്യുമ്പോള്‍ തന്നെ അതേ ദിശയില്‍ അതിവേഗത്തില്‍ ഒരു വിമാനം വരുന്നത് ക്രൂ കണ്ടു. ടേക്ക് ഓഫ് ഉടന്‍ നിരസിക്കാന്‍ എടിസി നിര്‍ദ്ദേശം നല്‍കി. വിമാനം വേഗത കുറയ്ക്കുകയും റണ്‍വേ മുറിച്ചുകടന്ന ടാക്‌സിവേ N4 വഴി റണ്‍വേ വൃത്തിയാക്കുകയും ചെയ്തു. ഇതോടെ ദുബായില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള ഇകെ 568 വിമാനം അതേ റണ്‍വേ 30Rല്‍ നിന്ന് പറന്നുയരുകയായിരുന്നു.
സുരക്ഷയ്ക്ക് എല്ലായ്‌പ്പോഴും ഞങ്ങള്‍ മുന്‍ഗണന കൊടുക്കാറുണ്ടെന്നും ഏതൊരു സംഭവത്തെയും പോലെ ഇക്കാര്യത്തിലും ആഭ്യന്തര അവലോകനം നടത്തുന്നുവെന്നുമാണ് എമിറേറ്റ്സ് വക്താവ് എ എന്‍ ഐയോട് പറഞ്ഞത്. എടിസി ക്ലിയറന്‍സ് ഇല്ലാതെയാണ് ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന ഇകെ 524 വിമാനം ടേക്ക് ഓഫിന് ഒരുങ്ങിയത് എന്നാണ് പ്രാഥമിക നിഗമനം. 350 മുതല്‍ 440 വരെ സീറ്റിംഗ് കപ്പാസിറ്റി ഉള്ളതാണ് രണ്ട് വിമാനങ്ങളും. രണ്ട് വിമാനങ്ങളുടേയും ടേക്ക് ഓഫിന് അഞ്ച് മിനിറ്റ് വ്യത്യാസം ഉണ്ടായിരുന്നു.
ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിൽ; ക്യാബിനറ്റ് യോഗങ്ങൾ ഓൺലൈനിൽ
Recommended Video
അതേസമയം യു എ ഇ ഏവിയേഷന്‍ അതോറിറ്റി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്ത്യയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രണ്ടും അവരുടെ (യു എ ഇ) രജിസ്റ്റര്‍ ചെയ്ത വിമാനങ്ങളാണ്. സംഭവം നടന്ന സ്ഥലവും അവരുടെ വിമാനത്താവളമാണ്, അതിനാല്‍ ഐ സി എ ഒ (ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍) പ്രകാരം സംഭവം അവര്‍ അന്വേഷിക്കും,'' ഡി ജി സി എ മേധാവി അരുണ്‍ കുമാര്‍ പറഞ്ഞു.