'യുഎഇ പലസ്തീനെ ചതിക്കുകയായിരുന്നു, ചരിത്രം നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയില്ല'; ആഞ്ഞടിച്ച് തുര്‍ക്കി
ജെറുസലേം: അമേരിക്കയുടെ മധ്യസ്ഥതയില്‍ നടപ്പിലാവുന്ന ഇസ്രായേല്‍ - യുഎഇ കരാറിനോട് സമ്മിശ്ര പ്രതികരണമാണ് ലോക നേതാക്കള്‍ക്കിടയില്‍ നിന്നും ഉണ്ടാവുന്നത്. മേഖലയില്‍ സമാധാനം ശക്തിപ്പെടുത്തുന്നതിന്‍റെ പുതിയ നാഴിക കല്ലായി കരാര്‍ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എണ്ണ വിപണി, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ നിരവധി മേഘലകളില്‍ പുതിയ കരാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമൂലമായ മാറ്റങ്ങല്‍ കൊണ്ടു വന്നേക്കും. നിലച്ചു പോയ സമാധാന ചര്‍ച്ച ഇതുവഴി പുനഃരാരംഭിക്കാന‍് സാധിക്കുമെന്നായിരുന്നു കാരാര്‍ വിവരം പുറത്ത് വന്നതിന് പിന്നാലെയുള്ള ജോര്‍ദ്ദാന്‍റെ പ്രതികരണം.

ഇസ്രായേല്‍ തയ്യാറായാല്‍
അധിനിവേശം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ തയ്യാറായാല്‍ മേഖല സമാധാനത്തിലേക്ക് നീങ്ങുമെന്നും അല്ലെങ്കില്‍ മേഖല നശിക്കുമെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി ഐമന്‍ സഫാദി പറഞ്ഞു. ഈജിപ്തിന് ശേഷം ഇസ്രായേലുമായി സമാധാനക്കാരാറുണ്ടാക്കിയ രാജ്യമാണ് ജോര്‍ദ്ദാന്‍. 1994 ആയിരുന്നു ഇസ്രായേല്‍-ജോര്‍ദ്ദാന്‍ കരാര്‍. എന്നാല്‍ പലസ്തീൻ പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്രം സ്ഥാപിക്കാന്‍ തയ്യാറായിരുന്നില്ല. ഈ ചരിത്രത്തിനാണ് യുഎഇ അന്ത്യം കുറിക്കുന്നത്.

മറ്റ് പ്രതികരണങ്ങള്‍
മേഖലയില്‍ സമാധാനമുണ്ടാക്കാന്‍ അമേരിക്ക നടത്തുന്ന പരിശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ബഹ്റൈന്‍റെ പ്രതികരണം. ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും കരാറിനെ അനുകൂലിച്ച് രംഗത്തെത്തി. നല്ല വാര്‍ത്തയാണ് വന്നിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ കയ്യേറ്റം ഇസ്രായേല്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

പൊട്ടിത്തെറിച്ച് തുര്‍ക്കി
അതേസമയം കരാറിന്‍റെ പശ്ചാത്തലത്തില്‍ യുഎഇക്കെതിരെ രൂക്ഷ വിമര്‍ശനമാണ് തുര്‍ക്കിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇസ്രായേലുമായുള്ള യുഎഇയുടെ ഈ നീക്കത്തിന് ചരിത്രം മാപ്പു തരില്ലെന്നായിരുന്നു തുര്‍ക്കി വിദേശ കാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. യുഎഇ പലസ്തീന്‍ ജനതയെ വഞ്ചിച്ചെന്നും തുര്‍ക്കി കുറ്റപ്പെടുത്തി.

കപട സ്വഭാവം
'യുഎഇയുടെ ഈ കപട സ്വഭാവത്തെ ചരിത്രവും ഗള്‍ഫ് മേഖലയിലെ ജനങ്ങളുടെ മനസാക്ഷിയും ഒരിക്കലും മറക്കുകയോ മാപ്പു നല്‍കുകയോ ഇല്ല. സങ്കുചിതമായ താല്‍പര്യങ്ങള്‍ക്കായി പാലസ്തീന്‍ ജനതയെ യുഎഇ വഞ്ചിച്ചു' തുര്‍ക്കി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു. അറബ് ലീഗിന്റെ 2002 ലെ അറബ് സമാധാന പദ്ധതിയെ ഇല്ലാതാക്കാനുള്ള നടപടി ആശങ്കാ ജനകമാണെന്നും തുര്‍ക്കി കൂട്ടി ചേര്‍ത്തു.

ഇറാനും
പൊതുശത്രുവായ ഇറാനെതിരെ ഇസ്രയേലും അറബ് രാജ്യങ്ങളും ഭിന്നതകൾ മറന്ന് ഒരുമിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായും കരാറിനെ വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇറാന് പിന്നാലെ അവര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തുര്‍ക്കിയില്‍ നിന്നും കരാറിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു വന്നത്. യുഎഇ മുംസ്ലിങ്ങളെ പിന്നില്‍ നിന്നും കുത്തിയെന്നായിരുന്നു ഇറാന്‍റെ പ്രതികരണം.

നാണക്കേട്
യുഎഇയും ഇസ്രയേലും തമ്മിലുളള ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിനെ നാണക്കേടെന്നും അപകടം പിടിച്ചത് എന്നുമാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ ഇറാന്‍ പ്രതികരിച്ചത്. ഗള്‍ഫ് മേഖലയുടെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഇസ്രായേലിനെ ഇടപെടാന്‍ അനുവദിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും ഇറാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി.

പാലസ്തിന്‍
അതേസമയം, ഏവരും ഉറ്റു നോക്കിയിരുന്ന പാലസ്തിനും യുഎഇക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം നടത്തിയത്. യുഎഇയും ഇസ്രായേലും യുഎസും മധ്യസ്ഥതയില്‍ നടത്തിയ ഈ പ്രഖ്യാപനത്തെ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമ്മുദ് അബ്ബാസിന്റെ വക്താവ് അറിയിച്ചു. യുഎഇ പാലസ്തിനെ ചതിക്കുകയായിരുനെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

യുഎഇ വ്യക്തമാക്കുന്നത്
യുഎഇ അംബാസഡറെ പലസ്തീൻ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. പലസ്തീനികൾക്ക് അവകാശമുള്ള വെസ്റ്റ്ബാങ്കിൽ അധിനിവേശത്തിനു ശ്രമിക്കില്ലെന്ന ഇസ്രയേലിന്‍റെ ഉറപ്പിന്മേലാണ് അവരുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതെന്നാണ് യുഎഇ വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ പലസ്തീന്‍ ഈ വാദത്തെ മുഖവിലക്കെടുത്തിട്ടില്ല.












Click it and Unblock the Notifications