യുക്രൈൻ യുദ്ധം; യുഎസ്-റഷ്യ ചർച്ച വിജയം,സമാധാന ചർച്ചകൾക്കായി ഉന്നതതല സംഘത്തെ അയക്കും
റിയാദ്: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുളള യുഎസ്-റഷ്യ ചർച്ച വിജയം. യുദ്ധം അവസാനിപ്പിക്കാനും നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളിലേയും പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ തീരുമാനമായതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാദിലെ ദിരിയ്യ കൊട്ടാരത്തിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫറാൻ അൽ സൗദിന്റെയും ദേശീയ സുരക്ഷാ ഉപദേൽഷ്ടാവ് മുസാദ് ബിൻ മുഹമ്മദ് അൽ ഐബാന്റെയും മധ്യസ്ഥതലയിലായിരുന്നു ചർച്ച നടന്നത്.
യുഎസിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ ആണ ചർച്ചയിൽ പങ്കെടുത്തത്. വാഷിംഗ്ടണിലെയും മോസ്കോയിലെയും എംബസി ജീവനക്കാരെ പുനഃസ്ഥാപിക്കുക, യുക്രൈൻ സമാധാന ചർച്ചകൾക്കായി ഒരു ഉന്നതതല ടീം രൂപീകരിക്കുക, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക എന്നിങ്ങനെ മൂന്ന് വിഷയങ്ങളിലായിരുന്നു പ്രധാനമായും ചർച്ച നടന്നതെന്ന് റുബിയോയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് തുടക്കമിട്ടെന്നും ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 'ദൈർഘ്യമേറിയതും ദുഷ്‌കരവുമായ യാത്രയുടെ ആദ്യ ചുവടുവയ്‌പ്പാണ് ഇന്ന് ഉണ്ടായത്. ഏറ്റവും പ്രധാനപ്പെട്ടത് കൂടിയാണ്. ഈ ചർച്ചയുടെ ലക്ഷ്യം അതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും സ്വീകാര്യമായ ഒരു കരാറാണ് യുക്രൈനും റഷ്യയും യൂറോപ്യൻ പങ്കാളികളും തീർച്ചയായും ഇതിൽ ഉൾപ്പെടുന്നു. സംഘർഷം വേഗത്തിൽ പരിഹരിക്കണമെന്നാണ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നത്. യുക്രൈനിൽ വർഷങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ എല്ലാ കക്ഷികളോടും വേഗത്തിൽ നീങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്', റുബിയോ പറഞ്ഞു.
റഷ്യൻ പ്രതിനിധിയായി വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആണ് ചർച്ചയിൽ പങ്കെടുത്തത്. അതേസമയം യുക്രൈൻ അംഗങ്ങളാരും തന്നെ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല. ചർച്ചകളിലെ ഒരു നിർദ്ദേശങ്ങളും തങ്ങൾ സ്വീകരിക്കില്ലെന്ന് പ്രസിഡന്റ് വ്ളാഡിമിർ സെലൻസല്കി തുറന്നടിച്ചു. സൗദി നടത്തുന്ന മധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കുമെന്ന് നേരത്തേ സെലൻസ്കിയും അറിയിച്ചിരുന്നു. എന്നാൽ യുഎസ്-റഷ്യ ചർച്ചയുടെ പശ്ചാത്തലത്തിൽ തീരുമാനത്തിൽ നിന്നും പിൻമാറുകയായിരുന്നു.
യുക്രൈനിലെ യുദ്ധം അവസാനിപ്പക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത യോഗത്തിൽ തങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന് സെലൻസ്കി കുറ്റപ്പെടുത്തി. ഈ മേഖലയുടെ സുരക്ഷ സംബന്ധിച്ചുള്ള എസുമായുള്ള ചർച്ചകളിൽ യുക്രൈൻ, യൂറോപ്പ്യൻ യൂണിയൻ, തുർക്കി, യുകെ എന്നീ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന് സെലൻസ്കി പറഞ്ഞു.












Click it and Unblock the Notifications