റഖ നഗരത്തെ അമേരിക്ക ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റിയതായി റഷ്യ
റഖ നഗരത്തെ അമേരിക്ക ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റിയതായി റഷ്യ
മോസ്‌കോ: അമേരിക്ക തങ്ങളുടെ കാര്‍പെറ്റ് ബോംബിംഗിലൂടെ സിറിയയിലെ സുപ്രധാന നഗരമായ റഖയെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കിയതായി റഷ്യ കുറ്റപ്പെടുത്തി. 1945ല്‍ ജര്‍മന്‍ നഗരമായ ഡ്രെസ്ഡന്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് നശിപ്പിച്ച അതേ മാതൃകയിലാണ് റഖയെ തകര്‍ത്തുതരിപ്പണമാക്കിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോ പറഞ്ഞു. യുദ്ധത്തിനു ശേഷം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഖയിലേക്ക് സഹായഹസ്തവുമായി ഓടിച്ചെല്ലുന്നത് തങ്ങളുടെ മഹാപാതകങ്ങള്‍ മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇസ്ലാമിക സ്റ്റേറ്റിന്റെ സിറിയയിലെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട റഖയില്‍ നിന്ന് ഐഎസ് പോരാളികള്‍ കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. അമേരിക്കയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ വിമതവിഭാഗങ്ങളുടെ കൂട്ടായ്മയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസുമായി ഐഎസ് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്‍മാറ്റം. ഇതുപ്രകാരം നൂറുകണക്കിന് ഐഎസ് ഭടന്‍മാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് റഖയില്‍ നിന്ന് പലായനം ചെയ്തിരുന്നു. ഇതിനായി പ്രത്യേക വാഹനങ്ങള്‍ ഒരുക്കിക്കൊടുത്തതായും വാര്‍ത്തകളുണ്ടായിരുന്നു.
സൗദിയും യുഎഇയും കുര്‍ദ് വിഘടനവാദത്തെ പിന്തുണച്ചതായി റിപ്പോര്‍ട്ട്
റഖയില്‍ സഹായമെത്തിക്കാമെന്ന റഷ്യയുടെ വാഗ്ദാനം അമേരിക്ക തള്ളിയത് അവിടെ തങ്ങളുണ്ടാക്കിയ നാശനഷ്ടങ്ങള്‍ പുറത്തുനിന്നുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും കൊനാഷെങ്കോ ആരോപിച്ചു. അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ആയിരങ്ങളെ ആരും കാണാതെ കുഴിച്ചുമൂടുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്ന് റഷ്യ കുറ്റപ്പെടുത്തി. റഖയുടെ മോചനം വലിയ സംഭവമായി അമേരിക്ക പെരുപ്പിച്ചു കാണിക്കുകയാണ്. 2011ല്‍ ആഭ്യന്തര സംഘര്‍ഷം തുടങ്ങുന്നതിന് മുമ്പ് റഖയില്‍ രണ്ട് ലക്ഷം ജനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്നവിടെ 45,000 പേര്‍ മാത്രമേയുള്ളൂ. സിറിയയുടെയോ യു.എന്നിന്റെയോ അനുവാദമില്ലാതെ പുരാതന നഗരമായ റഖയെ ബോംബിട്ട് തകര്‍ക്കുകയാണ് അമേരിക്ക ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.