അമേരിക്കയുടെ ലക്ഷ്യം അബൂദിസ് തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം
ഗസ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടയ്ക്കിടെ പറയുന്ന മിഡിലീസ്റ്റ് പ്രശ്‌ന പരിഹാരത്തിന്റെ വിശദാംശങ്ങള്‍ പുറത്തായി. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനായി പ്രഖ്യാപിക്കുന്ന വേളയിലും സുപ്രധാന സമാധാന പദ്ധതിയെക്കുറിച്ച് ട്രംപ് സംസാരിച്ചിരുന്നു. കിഴക്കന്‍ ജെറൂസലേമിനോട് ചേര്‍ന്നുകിടക്കുന്ന അബൂദിസ് എന്ന കുഗ്രാമം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനാണത്രെ ട്രംപിന്റെ പദ്ധതി. ഇതേക്കുറിച്ച് തനിക്ക് വ്യക്തമായ അറിവ് ലഭിച്ചതായി മുന്‍ ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. ഇക്കാര്യം ഫലസ്തീന്‍ നേതാക്കളുമായി യു.എസ് സംഘം പലതവണ സംസാരിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു.
പ്രക്ഷോഭകരെ നേരിടാന്‍ ഇറാന്‍; ഇന്‍സ്റ്റഗ്രാമും ടെലഗ്രാമും ബ്ലോക്ക് ചെയ്തു
അല്‍ അഖ്‌സ പള്ളിയിലേക്ക് അബൂദിസില്‍ നിന്ന് ഒരു പാലം നിര്‍മിക്കാമെന്നാണ് ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത്. ജെറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച സ്ഥിതിക്ക് പള്ളിയിലേക്ക് ഫലസ്തീനികള്‍ക്ക് പ്രവേശനം തടയപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് പാലം നിര്‍മിക്കുന്നത്. അബൂദിസ് ഫലസ്തീന്റെ തലസ്ഥാനമാക്കുകയെന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദ്ദേശമാണെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന സമാധാനപദ്ധതി അംഗീകരിക്കാന്‍ സൗദി കിരീടാവകാശി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മദൂദ് അബ്ബാസിനെ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കിഴക്കന്‍ ജെറൂസലേമിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥാലമാണെങ്കിലും ഇസ്രായേല്‍ നിര്‍മിച്ച വിഭജനമതില്‍ ഗ്രാമത്തെയും അല്‍ അഖ്‌സ പള്ളിയെയും വിഭജിക്കുന്നുണ്ട്.
അബൂദിസിനെ ഫലസ്തീന്‍ തലസ്ഥാനമാക്കുന്നതിനു പുറമെ, വെസ്റ്റ് ബാങ്കിനെ മൂന്നായി ഭാഗിക്കാനും ഗസയെ ഒരു സ്വയംഭരണാധികാര പ്രദേശമായി മാറ്റാനുമാണ് അമേരിക്കയുടെ പദ്ധതി. ഫലസ്തീനികളുടെ അവകാശങ്ങള്‍ പൂര്‍ണമായും നിഷേധിക്കാനുള്ള ട്രംപിന്റെ തന്ത്രമാണിതെന്ന് ഇസ്മാഈല്‍ ഹനിയ്യ കുറ്റപ്പെടുത്തി. 1967 മുതല്‍ ഇസ്രായേല്‍ അധിനിവേശത്തിലൂടെ കൈയടക്കിവയ്ക്കുന്ന കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയെന്നതാണ് ദീര്‍ഘകമാലമായുള്ള ഫലസ്തീന്‍ നേതാക്കളുടെ ആവശ്യം. 1993ലെ ഓസ്ലോ കരാറിനുമെതിരാണ് ട്രംപിന്റെ തലസ്ഥാനമാറ്റ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു.