24 മണിക്കൂറിനുള്ളില്‍ 2000ല്‍ കൂടുതല്‍ മരണം, കൊറോണയെ പിടിച്ചുകെട്ടാനാകാതെ അമേരിക്ക
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചിരിക്കുകയാണ് അമേരിക്ക. പരിശ്രമങ്ങള്‍ എത്ര തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടും രോഗത്തെ പിടിച്ചുകെട്ടാന്‍ അമേരിക്കയ്ക്ക് സാധിക്കുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2000ല്‍ അധികം മരണമാണ് ആമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് ഒരു രാജ്യത്തില്‍ ഒരു ദിവസം ഇത്രയധികം പേര്‍ മരിച്ചുവീഴുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലാണ് സ്ഥിതി ഏറ്റവും ഗരുതരമായി തുടരുന്നത്. ഇവിടെ മരിച്ച് വീഴുന്നവരെ ഒന്ന് തിരിച്ചറിയാന്‍ പോലുമാവുന്നതിന് മുമ്പ് കുഴിമാടങ്ങളിലേക്ക് എടുക്കുകയാണ്. ഇത്രയധികം ദാരുണമായ അവസ്ഥ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ന്യൂയോര്‍ക്ക് നേരിട്ടിട്ടുണ്ടാവില്ല.വിശദാംശങ്ങളിലേക്ക്.
ഒരു ദിവസം 2000 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്ക ഏറ്റവും ഭീകരമായ മണിക്കൂറിലൂടെയാണ് കടന്നുപോയത്. 2018 മരണങ്ങളാണ് രാജ്യത്ത് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 18586 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. രോഗ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. 496535 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു.
ആദ്യ രാജ്യം
കഴിഞ്ഞ വര്‍ഷം ഡിസംബറോടെയാണ് ചൈനയിലെ വുഹാനില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. ചൈനയിലെ സ്ഥിതി ആദ്യം ഗുരുതരമായി തുടര്‍ന്നെങ്കിലും ഇപ്പോള്‍ ശാന്തമായ അവസ്ഥയിലാണ്. എന്നാല്‍ ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് കൊറോണ ബാധിച്ച് ഒരു ദിവസം രണ്ടായിരം പേര്‍ മരിക്കുന്നത്. ചൈനയില്‍ പോലും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.
കുഴിമാടങ്ങള്‍
റോയിറ്റേഴ്സ് റിപ്പോര്‍ട്ട് പ്രകാരം ന്യൂയോര്‍ക്കില്‍ കൂട്ടകുഴിമാടങ്ങളാണ് ഒരുങ്ങുന്നത്. പ്രിയപ്പെട്ടവരുടെ മുഖമൊന്ന് കാണാന്‍ പോലും ഇവര്‍ക്ക് സാധിക്കില്ല. ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഇത്തരത്തിലൊരു കാഴ്ച്ച നേരത്തെയുണ്ടായിരുന്നു. എന്നാല്‍ അതിന്റെ പത്തിരട്ടി ഭീകരാവസ്ഥയാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ നില്‍ക്കുന്നത്. സംസ്ഥാനം സ്വകാര്യ ആശുപത്രികളുടെ അടക്കം സഹായം ഈ വിഷയത്തില്‍ തേടേണ്ടി വന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തള്ളി
അമേരിക്കയില്‍ കൊറോണവൈറസ് അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ നിര്‍ണായക റിപ്പോര്‍ട്ടുകള്‍ പുറത്ത്. ആറ് മാസം മുമ്പ് തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വുഹാനിലെ വൈറസ് വ്യാപനത്തെ കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ വുഹാനില്‍ കൊറോണവൈറസ് പടര്‍ന്നപ്പോള്‍ മുതല്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇക്കാര്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഗൗരവം മനസിലായത് ഫെബ്രുവരിയില്‍
നവംബറില്‍ തന്നെ ഇക്കാര്യം യുഎസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ മാത്രമാണ് ട്രംപിന് ഇതിന്റെ ഗൗരവം മനസ്സിലായതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അമേരിക്കയ്ക്ക് ഇതിനെ നേരിടാന്‍ എളുപ്പത്തില്‍ സാധിക്കുമായിരുന്നു.നവംബറില്‍ കൊറോണയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ തന്നെ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വൈറ്റ് ഹൗസിന് വിവരങ്ങള്‍ കൈമാറിയിരുന്നു. ഇത് പല രാജ്യങ്ങളിലേക്കും പടരുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.
Recommended Video
സാമ്പത്തിക തകര്‍ച്ച
കൊറോണ പടര്‍ന്നുപിടിച്ചതോടെ കനത്ത സാമ്പത്തിക തകര്‍ച്ചയ്കകാണ് അമേരിക്ക സാക്ഷ്യം വഹിക്കുക. ഇപ്പോള്‍ തന്നെ അമേരിക്കയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാമത്തെ ആഴ്ച്ചയിലെ കണക്കുകള്‍ നോക്കുമ്പോള്‍ ആറ് മില്യണ്‍ പേരാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി പുതിയതായി അപേക്ഷിച്ചിരിക്കുന്നത്. മൊത്തം 16.8 മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ ഇല്ലാതിരിക്കുന്നത്. വൈറസ് ബാധ ഒഴിഞ്ഞാല്‍ ലിയ ദുരന്തമാണ് രാജ്യം നേരിടുക.