കണ്ണൂരിലേക്ക് പ്രവാസികളുടെ ഒഴുക്ക് തുടരുന്നു: മടങ്ങിയെത്തിയവർ 41916 പേർ
കണ്ണൂര്‍: കണ്ണൂർ ജില്ലയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി പ്രവാസികളുടെ ഒഴുക്ക് ശക്തമായി. ലോകമാകെ പടരുന്നകൊവിഡ് വൈറസ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി കണ്ണൂര്‍ ജില്ലയിലേക്ക് ഇതുവരെ മടങ്ങിയെത്തിയത് 41916 പ്രവാസികളാണെന്നാണ് നോർക്കയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
ആറ് സി.ഐ.എസ്.എഫ് ജവാൻമാർക്ക് കൂടി കൊവിഡ്: കണ്ണൂരിൽ 27 പുതിയ കൊ വിഡ് രോഗികൾ
വിമാനത്തിലും റെയില്‍, റോഡ് മാര്‍ഗങ്ങളിലുമായി ജൂലൈ ഒന്ന് വരെ ജില്ലയിലേക്ക് എത്തിയവരുടെ കണക്കാണിത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതിനകം എത്തിയത് 16735 പേരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നായി മടങ്ങിയെത്തിയത് 25181 പേരും. നോര്‍ക്കയിലും കൊവിഡ് ജാഗ്രത പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്ത് എത്തിയവരാണ് ഇത്. 56426 പ്രവാസികളാണ് നാട്ടിലേക്ക് വരാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 16735 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. 39691 പേര്‍ ഇനിയും വിദേശത്തു നിന്ന് നാട്ടിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് മടങ്ങുന്നതിന് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ പാസിന് അപേക്ഷിച്ചത് 58558 പേരാണ്. ഇതില്‍ ജൂലൈ ഒന്ന് വരെ 44558 പേര്‍ക്ക് പാസ് അനുവദിച്ചു. ഇതില്‍ 25181 പേരാണ് ചെക്ക്‌പോസ്റ്റുകള്‍ വഴി ഇതിനോടകം നാട്ടിലെത്തിയത്. 7522 അപേക്ഷകളിലായി 13554 പേരുടെ പാസിനുള്ള അപേക്ഷ പരിഗണനയിലുണ്ട്. ഇതുള്‍പ്പെടെ ചേര്‍ത്താല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താനുള്ളത് 32931 പേരാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ കൂടി ചേര്‍ത്താല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി ഇനിയും 72622 പ്രവാസികള്‍ കൂടി ജില്ലയിലെത്തുമെന്നാണ് കണക്കാക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഏറ്റവും കൂടുതല്‍പേര്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലാണ്. 3611 പേര്‍. തലശ്ശേരി നഗരസഭ (2586), പാനൂര്‍ നഗരസഭ (1920), പയ്യന്നൂര്‍ നഗരസഭ (1838), മാടായി പഞ്ചായത്ത് (1356), അഴീക്കോട് പഞ്ചായത്ത് (1145), മുണ്ടേരി പഞ്ചായത്ത് (1047), ചൊക്ലി പഞ്ചായത്ത് (1035), മാട്ടൂല്‍ പഞ്ചായത്ത് (1030), പാപ്പിനിശ്ശേരി പഞ്ചായത്ത് (1022) എന്നിവയാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍.ഇതിനിടെ
ബുധനാഴ്ച്ച റിയാദിലെ കണ്ണൂരുകാരുടെ പ്രവാസി കൂട്ടായ്മ കിയോസിന്റെയും പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ റിയാദ് വില്ലാസിന്റെയും നേതൃത്വത്തിലൊരുക്കിയ ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ പ്രവാസികള്‍ നാട്ടിലെത്തി.. റിയാദില്‍ നിന്ന് 165 യാത്രക്കാരുമായി ഫ്ളൈനാസ് എയര്‍ലൈന്‍സിന്റെ എക്‌സ്‌വൈ 345 നമ്പര്‍ ചാര്‍ട്ടേഡ് വിമാനമാണ് ബുധനാഴ്ച്ച പുലര്‍ച്ചെ കോഴിക്കോട്ട് പറന്നിറങ്ങിയത്. കിയോസ് ചെയര്‍മാനും ലോക കേരളസഭാംഗവുമായ ഡോ. എന്‍.കെ. സൂരജ് നേരിട്ട് ഇടപെട്ടാണ് ചാര്‍ട്ടേഡ് ഫ്‌ളൈറ്റിനുള്ള സൗകര്യം ഒരുക്കിയത്.
റിയാദില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്ത രണ്ട് ഫൈ്ളറ്റുകളില്‍ ആദ്യത്തേതാണിത്. പ്രത്യേക പേഴ്സണല്‍ പ്രൊട്ടക്ഷന്‍ മാസ്‌കുകളും സ്യൂട്ടുകളും ധരിച്ചാണ് യാത്രക്കാരെത്തിയത്. സാമ്പത്തികമായി കടുത്ത വിഷമമനുഭവിക്കുന്ന നിശ്ചിത യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റും പ്രയാസപ്പെടുന്നവര്‍ക്കു ടിക്കറ്റ് നിരക്കില്‍ ഇളവും നല്‍കിയാണ് പ്രവാസികളെ നാട്ടിലെത്തിച്ചത്. രജിസ്ട്രേഷന്‍ നടത്തി മുന്‍ഗണനാ അടിസ്ഥാനത്തിലാണ് ഗര്‍ഭിണികള്‍ അടക്കമുള്ള യാത്രക്കാരെ തിരഞ്ഞെടുത്തത്. റിയാദ് വില്ലാസ് ജീവനക്കാരും യാത്രക്കാരെ വിമാനത്തില്‍ അനുഗമിച്ചു. കിയോസിന്റെയും റിയാദ് വില്ലാസിന്റെയും നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ പേഴ്സണല്‍ കെയര്‍ കിറ്റും ലഭ്യമാക്കിയിരുന്നു.