പാലസീറ്റ് തർക്കം മുറുകുന്നു: പോരടിച്ച് എൽഡിഎഫ് ഘടകകക്ഷികൾ; കടന്നപ്പള്ളിക്കെതിരെ ശശീന്ദ്രൻ
കണ്ണൂർ: പാല നിയമസഭാ മണ്ഡലം എൻസിപിക്ക് വിട്ടുകൊടുക്കില്ലെന്ന വ്യക്തമായ സൂചനയുമായി ജോസ്കെ മാണി. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം പാല സീറ്റിന്റെ കാര്യത്തിൽ എൽഡിഎഫ് ഇതുവരെയും ചർച്ച തുടങ്ങിയിട്ടില്ല. ചർച്ച തുടങ്ങിയാൽ പാർട്ടി നിലപാട് മുന്നണിയെ അറിയിക്കും. പ്രശ്നങ്ങളുണ്ടായാൽ അതു പരിഹരിക്കാൻ പ്രാപ്തിയുള്ള നേത്യത്വമാണ് എൽഡിഎഫിനുള്ളത്. യുഡിഎഫിലേക്കുള്ള തിരിച്ചു പോക്ക് അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.
കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയത് എന്തിനെന്ന് വെളിപ്പെടുത്തി പ്രതി, പോലീസ് വാദം ഇങ്ങനെ
പാല നിയമസഭാ സീറ്റിനെ ചൊല്ലി അവകാശവാദങ്ങളും തർക്കങ്ങളും മുറുകിയിരിക്കെ എൽഡിഎഫിലെ ഘടകകക്ഷികൾ തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പാലസീറ്റ് തങ്ങൾക്കു തന്നെ നൽകിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് സിറ്റിങ് എംഎൽഎ മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മാണി സി കാപ്പന്റെ ആവശ്യം ന്യായമാണെന്ന നിലപാടാണ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമുള്ളത്.
എന്നാൽ എൻസിപി എൽഡിഎഫ് വിടുന്നുവെന്ന പ്രചാരണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇടതുപക്ഷ മുന്നണി ശക്തിപ്പെടുന്നത് സഹിക്കാത്തവരാണ് ഇത്തരത്തിൽ വാർത്തകളുണ്ടാക്കുന്നതെന്നും ശശീന്ദ്രൻ വ്യക്തമാക്കി. തിളക്കമാർന്ന വിജയമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായിരിക്കുന്നത്. അതു യുഡിഎഫിൽ വലിയ കലഹങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും ശശീന്ദ്രൻ ആരോപിച്ചു. സമാനമായ രീതിയിലുള്ള പ്രശ്നങ്ങൾ എൽ.ഡി.എഫിലുമുണ്ടെന്ന് വരുത്തി തീർക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു.ഇതിനിടെ എൻസിപി പിളരുകയാണെങ്കിൽ ഇടതു ചേരിയിൽ നിന്നും മാറാതെ ശശീന്ദ്രന് കോൺഗ്രസിലേക്ക് വരാമെന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അഭിപ്രായത്തെ ശശീന്ദ്രൻ നിശിതമായി വിമർശിച്ചു.
എൻസിപിയിലെ ആഭ്യന്തര പ്രശ്നത്തിൽ മറ്റൊരു ഘടകകക്ഷിയായ കോൺഗ്രസ് എസ്.നയം വ്യക്തമാക്കിയത് അനവസരത്തിലാണെന്ന വികാരമാണ് മന്ത്രി ശശീന്ദ്രൻ തന്റെ വാക്കുകളിലുടെ പ്രകടിപ്പിച്ചത്. പണ്ട് സൗഹാർദ്ദത്തിൽ കഴിഞ്ഞവരൊക്കെ തിരികെ പാർട്ടി യിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു കടന്നപ്പള്ളിയുടെ പ്രതികരണം. എൻസിപി പിളരുകയാണെങ്കിൽ ശശീന്ദ്രന് ഇടതു ചേരി മാറാതെ തങ്ങളുടെ പാർട്ടിയിൽ ലയിക്കാമെന്ന ക്ഷണമാണ് കടന്നപ്പള്ളി വെച്ചു നീട്ടിയത്. എന്നാൽ എൻസിപി പിളരില്ലെന്ന് മാധ്യമങ്ങൾക്കു മുൻപിൽ ആവർത്തിച്ചു പറയുന്ന ശശീന്ദ്രൻ കടന്നപ്പള്ളിയുടെ ക്ഷണം അനവസരത്തിലുള്ളതാണെന്ന വിമർശനമാണുന്നയിച്ചത്.
തന്നെ കോൺഗ്രസ് എസിലേക്ക് സ്വാഗതം ചെയ്തത് ശരിയാണോ തെറ്റാണോയെന്ന് ഈ അവസരത്തിൽ ചിന്തിക്കേണ്ടത് കടന്നപ്പള്ളിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം കടന്നപ്പള്ളിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ പരുഷമായി പ്രതികരിക്കുന്നില്ലെന്നും കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് അദ്ദേഹം തുറന്നടിച്ചു.