പൊതു സമ്മതനാകാൻ പാർട്ടിയെ മറികടന്ന് പരിപാടികളിൽ പങ്കെടുക്കുന്നു: ഉണ്ണിത്താനെതിരെ കോൺഗ്രസിൽ അമർഷം
പയ്യന്നൂർ: മണ്ഡലം കമ്മിറ്റിയെ വകവെക്കാതെ സിപിഎം നേതാവിന്റെ വീട്ടില്‍ സല്‍ക്കാരത്തില്‍ പങ്കെടുത്തതിനു പിന്നാലെ ഏഴോം ചെങ്ങലില്‍ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിനെത്തിയ രാജ് മോഹൻ ഉണ്ണിത്താന്റെ നടപടിയിൽ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ കോണ്‍ഗ്രസില്‍ ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി എഎൻ രവീന്ദ്ര തഥ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മുഖ്യാതിഥിയായാണ് ഉണ്ണിത്താന്‍ പങ്കെടുത്തത്.
ക്ഷേത്രാങ്കണങ്ങളിൽ അക്രമം നടത്തുന്ന ആർഎസ്എസുകാർ ഈശ്വരവിശ്വാസമില്ലാത്തവർ: ഒകെ വാസു
ഉദ്ഘാടന പരിപാടിയില്‍ നിന്ന് ഏഴോം മണ്ഡലം പ്രസിഡന്റ് പാറയില്‍ കൃഷ്ണനെ മാറ്റി നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഉദ്ഘാടന പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. ഏഴോത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്‌കരിച്ചെങ്കിലും ഇതൊന്നും വകവെക്കാതെ എം പി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ രാജി ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. അതേസമയം, പാര്‍ട്ടി ഘടകങ്ങളെ അറിയിക്കാതെയാണ് എം പി പല പരിപാടികളിലും പങ്കെടുക്കുന്നതെന്ന ആക്ഷേപവും പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.
ഇക്കഴിഞ്ഞ ഡിസംബറില്‍ മണ്ഡലം കമ്മിറ്റിയെ വകവെക്കാതെ സിപിഎം നേതാവിന്റെ വീട്ടില്‍ സല്‍ക്കാരത്തില്‍ പങ്കെടുത്തത് കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസില്‍ രാജി ഭീഷണിയും ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉണ്ണിത്താനും മറ്റു നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഏഴു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്തസാക്ഷിയായ സ്ഥലങ്ങളിലൊന്നാണ് കുറ്റിക്കോല്‍ ഉള്‍പ്പെടുന്ന ബന്തടുക്ക. സിപിഎം അക്രമത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇവിടെ പരിക്കേറ്റിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉണ്ണിത്താന്റെ വിവാദ സന്ദര്‍ശനമുണ്ടായത്.
കഴിഞ്ഞ ദിവസമാണ് ആനക്കല്ല്-കരിവേടകം-പൂക്കയം റോഡിന്റെ പ്രവൃത്തി ഉദ്ഘാടന ചടങ്ങിലെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, സിപിഎം ഏരിയാ കമ്മിറ്റി അംഗമായ കെഎന്‍ രാജന്റെ വീട് സന്ദര്‍ശിച്ചത്. ഇതിനു പുറമേ കഴിഞ്ഞ നവംബര്‍ 24-ന് പയ്യന്നൂര്‍ മണ്ഡലത്തില്‍പെട്ട ഒരു ക്ഷേത്ര ഉത്സവത്തിന് പങ്കെടുക്കുന്നതിനു വേണ്ടി കമ്മറ്റിക്കാരെ കൊണ്ട് ഡല്‍ഹിക്കുള്ള വിമാന ടിക്കറ്റ് എടുപ്പിച്ചതും വിവാദമായിട്ടുണ്ട്. ഒരു മരണ വീട്ടില്‍ നിന്ന് നേരെ ക്ഷേത്രത്തിലെത്തിയ എംപി സംഘാടകരോട് തട്ടിക്കയറുകയും ചെയ്തിരുന്നു. എംപിയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്ന് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.