തളിപ്പറമ്പിൽ നേതാക്കൾ ഭായ്, ഭായ് . കേസുകൾ ഒത്തുതീർപ്പാക്കാൻ മത്സരം
പയ്യന്നൂർ: രാഷ്ട്രീയാതിക്രമങ്ങളുടെ പരമ്പരയും അതിക്രൂരമായ ഒരു കൊലപാതകവും നടന്ന തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പട്ടുവത്ത് ക്രിമിനൽ കേസുകൾ പിൻവലിക്കാൻ നേതാക്കളുടെ ഒത്തുകളി.കോൺഗ്രസ്, സിപിഎം, മുസ്ലിം ലീഗ് നേതാക്കളാണ് പുതിയ അടവുനയവുമായി രംഗത്തുവന്നിട്ടുള്ളത്. എന്നാൽ ഇപ്പോൾ കോടതിയിലുള്ള അരിയിൽ ഷുക്കൂർ വധക്കേസ് മാത്രം തൊട്ടിട്ടില്ല; മറ്റു കേസുകൾ എല്ലാം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ.
പട്ടുവം പഞ്ചായത്തിൽ സിപിഎം-മുസ്ലിം ലീഗ് പ്രവർത്തകർ പ്രതികളായ അൻപതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2012 ഫെബ്രുവരിയിൽ എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട ദിവസം മാത്രം തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിൽ 24 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ സിപിഎം-ലീഗ് പ്രവർത്തകരാണ് പ്രതികൾ. സംഘർഷ ബാധിത പ്രദേശത്തേക്ക് വന്ന അന്നത്തെ സിപിഎം ജില്ലാ സെകട്ടറി പി ജയരാജന്റെ വാഹനം തകർത്തതിനും സിപിഎം ഓഫിസിന് പച്ചച്ചായമടിച്ചതിന് ലീഗുകാർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

നിരവധി വീടുകൾ തകർക്കുകയും പ്രവർത്തകരെ അക്രമിക്കുകയും ചെയ്തതിന് സിപിഎമ്മുകാർക്കെതിരെയും കേസുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ട്. ഇതിൽ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസുകളാണ് പലരും ഒത്തുതീർപ്പിനെ തുടർന്ന് തീർന്നത്.
ഗൗരവകരമായ വകുപ്പുകൾ ചേർത്ത് സെഷൻസ് കോടതി വിചാരണ നടത്തി വരുന്ന പല കേസുകളും ഒത്തു തീർക്കാൻ ഇരുവിഭാഗവും ശ്രമിച്ചുവെങ്കിലും സാങ്കേതിക തടസങ്ങൾ മൂലം കഴിഞ്ഞിട്ടില്ല. എന്നാൽ ഇവയൊക്കെ റദ്ദാക്കാൻ ഇരു പാർട്ടികളും ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ അരിയിൽ ഷുക്കൂർ വധക്കേസ് മാത്രമാണ് ബാക്കിയാവുക: ചില കോൺഗ്രസ് പ്രവർത്തകർ അക്രമിക്കപ്പെട്ട കേസിലും സമാനമായ രീതിയിൽ ഒത്തുതീർപ്പാക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽ കേസുകളിലെ സാക്ഷികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് രഷ്ട്രീയ പാർട്ടി നേതാക്കൾ കേസ് ജയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പരസ്പര ധാരണയുള്ള സമവായമാണ് നടക്കുന്നത്.
ഇതിനായി നേതാക്കൾ തമ്മിൽ ഒത്തുചേരുകയും ചർച്ച നടത്തി ധാരണയാവുകയും ചെയ്യുന്നു. കേസിലെ വാദികളെ അവരവരുടെ പാർട്ടി നേതാക്കൾ കണ്ടു സംസാരിക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കുകയുമാണ് ചെയ്യുന്നത്. രാഷ്ട്രിയാതിക്രമ കേസുകളിൽ പ്രതികളാകുന്നവർക്ക് വിദേശത്തേക്ക് പോകുവാനോ ജോലി ചെയ്യുവാനോ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നാട്ടിൽ നിലനിൽക്കുന്ന സമാധാന അന്തഃരീക്ഷം കാത്തുസൂക്ഷിക്കാനാണ് കേസുകൾ രമ്യമായി പരിഹരിക്കുന്നതെന്നാണ് നേതാക്കളുടെ വാദം.












Click it and Unblock the Notifications