ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളാക്കി സിപിഎം, സ്മാരകമന്ദിരം ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും
പാനൂര്‍: പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകമന്ദിരം നിര്‍മ്മിച്ചത് സോഷ്യല്‍ മീഡിയയിലും വിവാദമാകുന്നു. സംഭവം വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ മറ്റൊരു വിവാദത്തിന് വഴിമരുന്ന് ഇടുകയാണ്. പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവര്‍ക്കാണ് സ്മാരകം നിര്‍മിച്ചത്.
മെയ് 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യും. 2015 ജൂണ്‍ ആറിന് പാനൂര്‍ ചെറ്റക്കണ്ടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ വച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് ഷൈജുവും സുബീഷും കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ഇതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ഇതേക്കുറിച്ച് മറുപടി പറയേണ്ട ഉത്തരവാദിത്വം സിപിഎമ്മിന് ഇല്ലെന്നുമായിരുന്നു.

അവരുടെ ഒന്നാം ചരമവാര്‍ഷികം മുതല്‍ തന്നെ സിപിഎം പ്രദേശത്ത് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് പിരിച്ചാണ് രക്തസാക്ഷി മന്ദിരം നിര്‍മിച്ചിരിക്കുന്നത്. മരിച്ച സുബീഷും ഷൈജുവും സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരായിരുന്നു. എന്നാല്‍ ഇതിനു ശേഷം രണ്ടു മാസങ്ങള്‍ക്ക് അപ്പുറം പാനൂര്‍ മുളിയത്തോട്ടില്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനെയും പരുക്കേറ്റവരെയും പാര്‍ട്ടി നേതൃത്വം തള്ളിപ്പഞ്ഞിരുന്നു.
ഇതു പാര്‍ട്ടിക്കുള്ളില്‍ വിവാദമായി മാറിയ സാഹചര്യം നിലനില്‍ക്കവെയാണ് മറ്റൊരു സംഭവം കൂടിയുണ്ടായിരിക്കുന്നത്. ഇതിനിടെ സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബോംബ് നിര്‍മാണത്തിനിടയില്‍ കൊല്ലപ്പെട്ട സഖാക്കള്‍ക്ക് വേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണു നല്‍കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചോദിച്ചു.
ലോകത്ത് ഭീകര സംഘടനകള്‍ ചെയ്യുന്ന അതേ പ്രവൃത്തികളാണ് കേരളത്തില്‍ സിപിഎം ചെയ്യുന്നത്. സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയാണ് എന്നത് ഭീകര പ്രവര്‍ത്തനത്തെ സിപിഎം എന്തുമാത്രം താലോലിക്കുന്നു എന്നതിനു തെളിവാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കഴിഞ്ഞ മാസം പാനൂര്‍ മുളിയാതോട് ബോംബ് നിര്‍മാണത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.
വടകരയില്‍ ഷാഫി പറമ്പില്‍ ജയിക്കുമെന്ന് ഉറപ്പിച്ചപ്പോഴാണ് സിപിഎം ബോംബ് തയാറാക്കിയത്. പാനൂര്‍ മുളിയാതോട് ബോംബ് സ്ഫോടനം ഉണ്ടായപ്പോഴും സിപിഎം ആദ്യം തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ വൈകാതെ ഇവിടെയും സ്മാരക മന്ദിരം ഉയരുമെന്നു സുധാകരന്‍ പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍, ഷുഹൈബ്, ശരത് ലാല്‍, കൃപേഷ്, അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ എത്രയോ പേരെയാണ് സിപിഎം ബോംബുകള്‍ ഇല്ലാതാക്കിത്.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള സന്ധിയില്ലാ സമരമായിരുന്നു തന്റെ ജീവിതം. എത്രയോ വട്ടം അവരുടെ ബോംബ് ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കേരളം പോലൊരു പരിഷ്‌കൃത സമൂഹത്തിലാണ് സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച.
കണ്ണൂരാണ് ഈ കാടത്തത്തിന്റെ പ്രഭവകേന്ദ്രം. രണ്ടു മൂന്നു ദശാബ്ദമായി പിണറായി വിജയനാണ് ഇതിനു നേതൃത്വം നല്കുന്നത്. ഭരണത്തണലില്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചുവരുന്നതെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications