ആറളം ഫാമിലെ ആനമതില്‍ നിര്‍മാണം യാഥാര്‍ത്ഥ്യത്തിലേക്ക്, ഫീല്‍ഡ് സര്‍വേ പുരോഗമിക്കുന്നു
ഇരിട്ടി: കാട്ടാനശല്യം കൊണ്ടു പൊറുതിമുട്ടുന്ന ആറളം ഫാമില്‍ ആനമതില്‍ നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭ പ്രവ്യത്തിയുടെ ഭാഗമായി വനംവകുപ്പും പൊതുമരാമത്ത് വകുപ്പും ആദിവാസി പുനരധിവാസ മിഷനും ചേര്‍ന്ന് ഫീല്‍ഡ് സര്‍വ്വെ ആരംഭിച്ചു. മതില്‍ നിര്‍മ്മാണത്തിനായി മുറിച്ചു നീക്കേണ്ടി വരുന്ന മരങ്ങളുടെ കണക്കെടുക്കുന്നതിനും അതിര്‍ത്തി രേഖപ്പെടുത്തുന്നതിനുമാണ് പരിശോധന.
വനാതിര്‍ത്തിയില്‍ 10.5 കിലോമീറ്ററാണ് ആനമതില്‍ നിര്‍മ്മിക്കുന്നത്. വളയം ചാല്‍ മുതല്‍ പൊട്ടിച്ചിപാറ വരെയുള്ള ഭാഗങ്ങളില്‍ ഇതിനായി നിരവധി മരങ്ങള്‍ മുറിച്ചു നീക്കണം. അതിര്‍ത്തി അടയാളപ്പെടുത്തിയ ഭാഗങ്ങളിലെ മുറിക്കേണ്ട മരങ്ങളുടെ വിലനിര്‍ണ്ണയം ഒരാഴ്ച്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ ദിവസം കണ്ണൂര്‍ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തില്‍ മതില്‍ നിര്‍മ്മാണം ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു.

പ്രവ്യത്തി ടെണ്ടര്‍ ചെയ്ത് കരാര്‍ ഉറപ്പിച്ചെങ്കിലും നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്‍മ്പ് പൊതുമാരാമത്ത് വകുപ്പും ആദിവാസി പുനരധിവാസ മിഷനും ചേര്‍ന്ന് കരാര്‍ ഒപ്പിട്ടു. ആദിവാസി ഫണ്ടില്‍ നിന്നാണ് മതില്‍ നിര്‍മ്മിക്കാന്‍ പണം അനുവദിക്കുന്നത്. 37.9 കോടിക്കാണ് കാസര്‍കോട് ജില്ലക്കാരനായ കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. കാട്ടാനകള്‍ തമ്പടിക്കുന്നതു കാരണം സര്‍ക്കാര്‍ ഉടമസ്ഥതിയിലുളള ആറളം ഫാമിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണ്. ഇതുവരെയായി പന്ത്രണ്ടു പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. കര്‍ണാടക വനമേഖലയില്‍ നിന്നാണ് ആറളം ഫാമിലേക്ക് കാട്ടാനകളെത്തുന്നത്.
ഇതുകാരണം ആദിവാസി പുനരധിവാസ മേഖലയില്‍ താമസിക്കുന്നവരും ഭീതിയിലാണ്. ആനമതില്‍ നിര്‍മിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും വനംവകുപ്പ് എതിര്‍വാദമുന്നയിച്ചതിനാല്‍ അനിശ്ചിതാവസ്ഥയിലാവുകയായിരുന്നു. കാട്ടാനകളുടെ ആക്രമണത്തില്‍ ഫാം നിവാസികള്‍ കൊല്ലപ്പെടുന്നതിനെതിരെ വിവിധ പാര്‍ട്ടികള്‍ പ്രക്ഷോഭം നടത്തിയിരുന്നു. സ്പീക്കര്‍ എ. എന്‍ ഷംസീര്‍, മന്ത്രി കെ. രാധാകൃഷ്ണന്‍,സണ്ണി ജോസഫ് എംഎല്‍എ തുടങ്ങിയവര്‍ ഫാം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.












Click it and Unblock the Notifications