പാർലമെന്റ് തിരഞ്ഞെടുപ്പ്: കണ്ണൂരില്‍ കോണ്‍ഗ്രസ് പട്ടികയായില്ല, മുന്‍ഗണന കെ സുധാകരന്!
കണ്ണൂര്‍: വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് ജില്ലാകോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥിപ്പട്ടികയിൽ ധാരണയായില്ല. പെരിയ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് അക്രമരാഷ്ട്രീയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് നടത്തുന്ന ജാഥ കണ്ണൂരിലെത്തിയതാണ് നടപടികൾ വൈകിച്ചത്. ജില്ലാകോണ്‍ഗ്രസ് നേതൃത്വം അതുമായി ബന്ധപ്പെട്ട സ്വീകരണ പരിപാടികള്‍ ഒരുക്കുന്ന തിരക്കിലാണെന്നും മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഡിസിസി യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക സമര്‍പ്പിക്കുമെന്നും ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനി അറിയിച്ചിട്ടുണ്ട്.
മറ്റുജില്ലകളില്‍ നിന്നും കെപിസിസി ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാനാര്‍ഥി പട്ടികകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ഇതു കോഡ്രീകരിച്ചതിനു ശേഷം കെപിസിസി നേതൃത്വം ഹൈക്കമാന്റിനു സമര്‍പ്പിക്കും. അന്തിമപട്ടിക ദില്ലിയിൽ നിന്നാണ് തീരുമാനിക്കുക. ഇതിനായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും കെപിസിസി ഭാരവാഹികളും ഈ മാസം രണ്ടാംവാരം ദില്ലിയിലേക്ക് പോകും. കണ്ണൂര്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയായി കെ.സുധാകരന്‍ തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. ഡി.സി.സിയുടെ പരിഗണനയിലുള്ള ആദ്യപേരും സുധാകരന്റെതു തന്നെയാണ്. എന്നാല്‍ മത്സരരംഗത്തിറങ്ങുന്നതിനെ കുറിച്ച് സുധാകരന്‍ ഇതുവരെ മനസു തുറന്നിട്ടില്ല. സുധാകരന്‍ മത്സരിക്കില്ലെന്ന നിലപാട് സ്വീകരിച്ചാല്‍ മുന്‍ എംപി എപി അബ്ദുള്ളക്കുട്ടി, ഐ. എന്‍.ടി.യു.സി നേതാവ് കെ. സുരേന്ദ്രന്‍ എന്നിവര്‍ക്കു നറുക്കുവീണേക്കാം.

ആയുധം അക്രമ രാഷ്ട്രീയം
പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലില്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചരണായുധമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിനു കുന്തമുനയായി പ്രവര്‍ത്തിക്കാന്‍ കെ.സുധാകരന് കഴിയുമെന്നാണ് ജില്ലാകോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഗമനം. കഴിഞ്ഞ തവണ പ്രവര്‍ത്തനത്തിലെ പോരായ്മയാണ് മണ്ഡലം നഷ്ടപ്പെടാന്‍ കാരണമെന്ന സ്വയം വിമര്‍ശനം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ജില്ലയിലെ മലയോര മേഖലയില്‍നിന്നും എ ഗ്രൂപ്പുകാര്‍ സുധാകരന് വോട്ടു ചെയ്യാതെ വിട്ടു നിന്നുവെന്നു പാര്‍ട്ടി തന്നെ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കുറി ഇത്തരം ചോര്‍ച്ചയടക്കാനുള്ള സംവിധാനം തുടക്കത്തിലേ സ്വീകരിച്ചിട്ടുണ്ട്.

സുധാകരനോ അബ്ദുള്ളക്കുട്ടിയോ?
ജില്ലയില്‍ കോണ്‍ഗ്രസിന് മൂന്നിലേറെ ഗ്രൂപ്പുകളുണ്ടെങ്കിലും ചേരിപ്പോര് പഴയപോലെ സജീവമല്ല. എ ഗ്രൂപ്പിലെ പ്രമുഖരിലൊരാളായ സതീശന്‍ പാച്ചേനി ഗ്രൂപ്പുമാറി സുധാകര പക്ഷത്തു നിന്നത് എ ഗ്രൂപ്പിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്. കെ.സി ജോസഫ്, പി.രാമകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ എ പക്ഷത്തുണ്ടെങ്കിലും പ്രവര്‍ത്തനം അത്രസജീവമല്ല. സുധാകരന്‍ മത്സരിക്കുന്നില്ലെങ്കില്‍ കണ്ണൂര്‍ സീറ്റിനായി എ. പി അബ്ദുള്ളക്കുട്ടിയാണ് മുന്‍ നിരയിലുള്ളത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടരാളെ കണ്ണൂരോ, കാസര്‍കോട്ടോ മത്സരിപ്പിക്കണമെന്ന താല്‍പര്യം കെ. പി.സി.സിക്കുണ്ട്. കണ്ണൂരല്ലെങ്കില്‍ കാസര്‍കോട്ടുവേണമെന്ന നിലപാടിലാണ് അബ്ദുള്ളക്കുട്ടി. ഈക്കാര്യം ഹൈക്കമാന്റിന്റെ ചുമതലയുള്ള കെ.സി വേണുഗോപാല്‍ എം.പിയെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

എൽഡിഎഫിന് പികെ ശ്രീമതി?
കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംപിയായ പികെ ശ്രീമതി മത്സരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ശ്രീമതി ജില്ലയിലെ സര്‍ക്കാര്‍ ഉദ്ഘാടന പരിപാടികളിലും പൊതുപരിപാടികളിലും സജീവമാണ്. ഷുക്കൂര്‍ കേസില്‍ പി.ജയരാജനെതിരെ സി.ബി. ഐ കുറ്റപത്രം നല്‍കിയതോടെ ജയരാജന്‍ മത്സര രംഗത്തിറങ്ങാനുള്ള സാധ്യത കുറവാണ്. എം.പിയെന്ന നിലയില്‍ ജില്ലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശ്രീമതി വോട്ടുതേടുക.2014-ലെ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പിയായിരുന്ന കെ.സുധാകരനെ 6566 വോട്ടിനാണ് പി.കെ ശ്രീമതി തോല്‍പ്പിച്ചത്.

പരിഗണനയിലുള്ള ആദ്യപേര്
കണ്ണൂര്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയായി കെ.സുധാകരന്‍ തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. ഡി.സി.സിയുടെ പരിഗണനയിലുള്ള ആദ്യപേരും സുധാകരന്റെതു തന്നെയാണ്. എന്നാല്‍ മത്സരരംഗത്തിറങ്ങുന്നതിനെ കുറിച്ച് സുധാകരന്‍ ഇതുവരെ മനസു തുറന്നിട്ടില്ല. സുധാകരന്‍ മത്സരിക്കില്ലെന്ന നിലപാട് സ്വീകരിച്ചാല്‍ മുന്‍ എംപി എപി അബ്ദുള്ളക്കുട്ടി, ഐ. എന്‍.ടി.യു.സി നേതാവ് കെ. സുരേന്ദ്രന്‍ എന്നിവര്‍ക്കു നറുക്കുവീണേക്കാം.












Click it and Unblock the Notifications