ശോകമൂകമായി കണ്ണൂർ വിമാനത്താവളം: സർവീസ് നടത്തുന്നത് എയർ ഇന്ത്യാ എക്സ്പ്രസ് മാത്രം
കണ്ണൂർ: ലോകമെങ്ങും കോറോണ വൈറസ് പടർന്നു പിടിക്കുമ്പോൾ പ്രതിസന്ധിയുടെ നടുക്കടലിലായത് കണ്ണൂർ വിമാനത്താവളം. ബാലാരിഷ്ടതകൾ പിന്നിട്ടു വരുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തെ പ്രതിസന്ധികൾ ഓരോന്നായി വരിഞ്ഞുമുറുക്കുകയാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പിനായി പ്രതിമാസം കോടികളാണ് ആവശ്യമായി വരുന്നത്. എന്നാൽ വിദേശ കമ്പിനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകാത്തതിനാൽ വരവും ചെലവും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. ഇതു പരിഹരിക്കുന്നതിനായി തീവ്ര ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കെയാണ് കൊറോണ ഭീതിയും വിമാനത്താവളത്തെ ബാധിക്കുന്നത്.
ഇതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഗോ എയർ എല്ലാ അന്താരാഷ്ട്ര സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. ഇപ്പോൾ എയർ ഇന്ത്യ മാത്രമാണ് ഇവിടെ നിന്നും വിമാന സർവീസ് നടത്തുന്നത്. ഗോ എയറിന്റെ അബുദാബി ദുബായ്, മസ്ക്കറ്റ് എന്നി സർവീസുകളാണ് നിർത്തിയത്. ദമാമിലേക്കുള്ള സർവീസ് കമ്പനി നേരത്തെ നിർത്തിവെച്ചിരുന്നു. എന്നാൽ കണ്ണൂരിൽ നിന്നുള്ള ആഭ്യന്തര സർവീസുകൾ തുടരുമെന്ന് ഗോഎയർ അധികൃതർ അറിയിച്ചിട്ടുണ്ട്.

എയർ ഇന്ത്യാ എകസ് പ്രസിന്റെ സർവീസുകൾ മാത്രമാണ് ഇപ്പോൾ കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ളത്. അബുദാബി, ഷാർജ, ഒമാൻ, ബഹ്റിൻ എന്നിവടങ്ങളിലേക്കാണ് എയർ ഇന്ത്യാ എക്സ്പ്രസ് സർവീസ് നടത്തുന്നത്. അബുദാബിയിലേക്ക് കണ്ണൂരിൽ നിന്ന് ആഴ്ചയിൽ അഞ്ച് ദിവസവും ഷാർജയിലേക്ക് ദിവസവും ഒമാനിലേക്കും ബഹ്റ നിലേക്കും മൂന്ന് ദിവസവുമാണ് സർവീസ് നടത്തുന്നത്. എന്നാൽ സർക്കാർ വിലക്ക് വന്നാൽ ഒമാനിലേക്കുള്ള സർവീസും നിർത്തിവയ്ക്കാൻ സാധ്യതയുണ്ട്.
അതേ സമയം ദുബായിലേക്ക് എയർ ഇന്ത്യാ സർവീസില്ല. കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്ന മറ്റൊരു കമ്പിനിയായ ഇൻഡിഗോ ദോഹയിലേക്കുള്ള സർവീസ് യാത്രാ വിലക്കിനെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്.നേരത്തെ ടിക്കറ്റ് ബുക്കിങ് ചെയ്തവർക്ക് റീഫണ്ട് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിഗണിക്കുമെന്ന് ഗോഎയർ പ്രതിനിധി അറിയിച്ചു. യാത്രാവിലക്കിനെ തുടർന്ന് കണ്ണൂരിൽ നിന്ന് കുവൈത്ത് സിറ്റി, ദോഹ, റിയാദ് എന്നിവടങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യാ എക്സ്പ്രസ് നിർത്തിവെച്ചിരുന്നു. അന്താരാഷ്ട്ര സർവീസ് എയർ ഇന്ത്യയുടെ മാത്രമായി മാറിയതോടെ വിമാനത്താവളം ശോകമൂകമായിരിക്കുകയാണ്.












Click it and Unblock the Notifications