ഇതര സംസ്ഥാനങ്ങളിൽ നിന്നും കണ്ണൂരിലെത്തുന്നവരെ സർക്കാർ വക ക്വാറന്റീനിൽ പാർപ്പിക്കുമെന്ന് കളക്ടർ
കണ്ണൂർ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കണ്ണൂർ ജില്ലയിലെത്തുന്നവര്‍ക്കായി ശാസ്ത്രീയ ക്രമീകരണങ്ങളുമായി ജില്ലാ ഭരണകൂടം. ഇതനുസരിച്ച് പുറമെ നിന്നെത്തുന്നവരും വീട്ടുകാരും നിരീക്ഷണത്തില്‍ കഴിയണം. ക്വാറന്റൈനില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്പ് വികസിപ്പിച്ചതായി ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു.
കൊവിഡ് വ്യാപന സാധ്യതകള്‍ തടയുന്നതിന്റെ ഭാഗമായി, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മെയ് മൂന്നിനു ശേഷം ജില്ലയിലെത്തുന്നവര്‍ക്കായി പഴുതടച്ച ക്രമീകരണങ്ങളൊരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന കൊറോണ അവലോകന യോഗം അന്തിമ രൂപം നല്‍കി.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തികളിലെത്തുന്നവരെ കാലിക്കടവ്, നെടുംപൊയില്‍, മാഹി എന്നീ മൂന്ന് വഴികളിലൂടെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ജില്ലയിലേക്കുള്ള മറ്റു വഴികളെല്ലാം അടയ്ക്കുകയും അതുവഴി ആരും അകത്ത് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
പുറത്തു നിന്നെത്തുന്ന മുഴുവന്‍ പേരെയും വീടുകളിലോ കോവിഡ് കെയര്‍ സെന്ററുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. ജില്ലാ അതിര്‍ത്തികളില്‍ പരിശോധന നടത്തിയ ശേഷം കൊറോണ ലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്കും അല്ലാത്തവരെ വീടുകളിലേക്കുമാണ് അയക്കുക. ഇതിനായി വിപുലമായ സ്‌ക്രീനിംഗ് സംവിധാനം അതിര്‍ത്തികളില്‍ ഒരുക്കും. രോഗികള്‍, പ്രായമായവര്‍, കുട്ടികള്‍ തുടങ്ങിയവരുള്ള വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പ്രയാസമുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കും. തദ്ദേശ സ്ഥാപന തലത്തില്‍ ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കൊപ്പം അവരുടെ വീടുകളിലുള്ളവരും നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നുവെന്നും നിയന്ത്രണം ലംഘിക്കുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്പ് തയ്യാറായിക്കഴിഞ്ഞു. പുറമെ നിന്നെത്തുന്നവരും വീട്ടുകാരും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. വരുന്നവരുടെ വിവരങ്ങള്‍ അതിര്‍ത്തിയില്‍ വച്ചു തന്നെ ശേഖരിക്കും. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ കേരളയുടെ മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ് ആന്റ് കോംപീറ്റന്‍സി സെന്റര്‍ വികസിപ്പിച്ച ആപ്ലിക്കേഷനില്‍ പോലിസ്, ഹെല്‍ത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം പരിശീലനം നല്‍കിക്കഴിഞ്ഞു.
പുറത്തു നിന്ന് വരുന്നവരുടെ വിവരങ്ങള്‍ ആപ്പില്‍ ഫീഡ് ചെയ്യുന്നതോടെ ബന്ധപ്പെട്ട എസ്എച്ച്ഒ, തദ്ദേശ സ്ഥാപന പ്രതിനിധി, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് ലഭ്യമാകും. ഇവരുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യാനും നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ വിവരം എസ്എംഎസ് അലേര്‍ട്ട് ആയി നല്‍കാനുമുള്ള സംവിധാനത്തോടു കൂടിയതാണ് മൊബൈല്‍ ആപ്പ്. ജില്ലാ അതിര്‍ത്തികളിലെത്തുന്നവരെ കൊണ്ടുവരുന്നതിനായി പോകുന്ന വാഹനങ്ങള്‍ക്ക് പ്രത്യേകം പാസ് അനുവദിക്കും. ഡ്രൈവര്‍ മാത്രമേ വാഹനത്തില്‍ പാടുള്ളൂ. വരുന്നയാളുടെ വീട്ടുകാരായിരിക്കണം വാഹനം ഓടിക്കേണ്ടതെന്നും നിബന്ധന വയ്ക്കും. രോഗവ്യാപനം പരമാവധി തടയുകയെന്ന ലക്ഷ്യത്തോടെയാണിത്.
വീടുകളില്‍ ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ പോലിസിനു പുറമെ, വാര്‍ഡ് മെംബര്‍, ആശാ വര്‍ക്കര്‍, മൂന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിന് വാര്‍ഡ് തലത്തില്‍ രൂപം നല്‍കും. നിരീക്ഷണത്തിലുള്ളവര്‍ വീടുകളില്‍ തന്നെ കഴിയുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വീഡിയോ കോള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പോലിസ് ഉപയോഗിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളാവും കൈക്കൊള്ളുക.
നാട്ടിലേക്ക് തിരിക്കുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള യാത്രാ സംവിധാനങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ എത്തുന്ന മുറയ്ക്ക് ബന്ധപ്പെട്ട റെയില്‍വേ സ്റ്റേഷനിലേക്ക് അവരെ കൊണ്ടുപോവാന്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തും. ഓരോ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വരുന്ന മുറയ്ക്ക് അതില്‍ യാത്ര ചെയ്യേണ്ടവരെ മാത്രമാണ് ബസ്സുകളില്‍ കൊണ്ടുപോവുക. ഓരോ പ്രദേശങ്ങളിലും പോവേണ്ട അതിഥി തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനം ഒരുക്കും. ഇതുപ്രകാരം തങ്ങളുടെ പ്രദേശത്തോക്കുള്ള ട്രെയിന്‍ എപ്പോള്‍ എവിടെ വരുമെന്ന വിവരവും അവരെ കൊണ്ടു പോകുന്നതിനുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ എത്തുന്ന സമയവും സ്ഥലവും എസ്എംഎസ്സായി അറിയിക്കും.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എസ് പി യതീഷ് ചന്ദ്ര, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, സബ് കളക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്‌സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. കെ നാരായണ നായിക്, ഡിപിഎം ഡോ. കെ വി ലതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications