ഡോക്ടറെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു; പ്രതി പിടിയിലായി
കണ്ണൂര്‍: തലശേരി നഗരത്തിലെ തിരുവങ്ങാട് റോഡിലെ പേട്രോള്‍ പമ്പില്‍ നിന്നും കാര്‍യാത്രക്കാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നു രക്ഷപ്പെട്ട കേസിലെ പ്രതിയെ തലശേരി ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു തലശേരികോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെ കൂത്തുപറമ്പ് സ്വകാര്യ ക്‌ളിനിക്കിലെ ഡോക്ടറും തലശേരി പെരുന്താറ്റിലെ ഷാലോം വീട്ടില്‍ താമസക്കാരനുമായ ഡോക്ടര്‍ ബ്രിട്ടോ ജസ്റ്റിനാണ് കവര്‍ച്ചയ്ക്കിരയായത്. ഈ കേസില്‍ പൊലിസ് തിരിച്ചറിഞ്ഞ മുഴപ്പിലങ്ങാട് ഫൗസിയ മന്‍സിലില്‍ എകെനസീറിനെയാണ് (28), അറസ്റ്റു ചെയ്തത്.

ജനുവരി 14 ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. റോഡരികില്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയ ഡോക്ടറോട് കഞ്ചാവുണ്ടോയെന്ന് ചോദിച്ച രണ്ടു പേര്‍ ഡോക്ടര്‍ ക്ഷുഭിതനായപ്പോള്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ തട്ടിപറിക്കുകയും കീശയില്‍ നിന്നും പേഴ്‌സെടുത്ത് അതിലുണ്ടായിരുന്ന എണ്ണൂറ് രൂപയെടുത്തു ഓടിരക്ഷപ്പെടുകയുമായിരുന്നു.
ഇതേ തുടര്‍ന്ന് തലശേരി ടൗണ്‍ പൊലിസ് സ്‌റ്റേഷനില്‍പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. സംഗമം ജങ്ഷനിലെ സി.സി.ടി.വി ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടത്തിയത് നസീറും സംഘവുമാണെന്ന് പൊലിസ് തിരിച്ചറിഞ്ഞത്.
ലശേരി ടൗണ്‍സബ് ഇന്‍സ്പെക്ടര്‍ എം.പി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ നസീറിനെ മുഴപ്പിലങ്ങാട്ടെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്. കേസിലെ രണ്ടാം പ്രതിയെയുംതിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.ഡോക്ടര്‍ ബ്രിട്ടോ ജസ്റ്റിന്‍ അടുത്തദിവസംബ്രിട്ടണിലേക്ക് ജോലി ആവശ്യാര്‍ത്ഥം പോകാനിരിക്കെയാണ് കവര്‍ച്ചയ്ക്കിരയായത്.
തലശേരി നഗരത്തില്‍ രാത്രികാലങ്ങളില്‍ പിടിച്ചുപറിക്കാരുടെ ശല്യം കൂടിയിരിക്കുകയാണെന്ന് പ്രദേശവാസികള്‍ക്ക് പരാതിയുണ്ട്. പൊലിസ് നഗരത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന ശക്തമാക്കണമെന്നാണ് ഇവരുടെ ആവശ്യം.തലശേരി റെയില്‍വെ സ്‌റ്റേഷന്‍ റോഡില്‍ നിന്നും നിരവധി ഇതരസംസ്ഥാനക്കാര്‍ ഇതിനകം കൊളളയടിച്ചിട്ടുണ്ട്.
ഇതുകൂടാതെ റെയില്‍വെസ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡിലുമെത്തുന്ന യാത്രക്കാരും കവര്‍ച്ചയ്ക്കിരയായിട്ടുണ്ട്. രാത്രികാലങ്ങളില്‍തലശേരി നാരങ്ങാപുറവും അരക്ഷിതാവസ്ഥയിലാണ്. ദീര്‍ഘദൂര ബസുകള്‍ക്കായി പുതിയ ബസ് സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കുന്നവരും മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും അക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്.












Click it and Unblock the Notifications