ആലക്കോട് മധ്യവയസ്ക്കൻ റോഡിൽ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ: തലയ്ക്ക് മാരകമായ പരിക്ക്
തളിപ്പറമ്പ്: ആലക്കോട് റോഡിൽ മധ്യവയ്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പരപ്പ - മുതുശേരിയിലെ പുലിക്കരത്ത് ശശിയെയാണ് (50) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച്ച പുലർച്ചെ നാലരയോടെ റബ്ബർ ടാപ്പിങിന് പോവുകയായിരുന്ന തൊഴിലാളികളാണ് മുതുശേരി ടൗണിന് സമീപമുള്ള റോഡിൽ മൃതദേഹം കണ്ടെത്തിയത്. ഇവർ പഞ്ചായത്തംഗം സോമി കാടൻ കല്ലിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് സംശയിക്കുന്നു തലയുടെ പിൻഭാഗത്ത് മുർച്ച കൂടിയ ഏതോ ഒരു ആയുധം കൊണ്ട് വെട്ടിയതാണെന്ന് പോലീസ് സംശയിക്കുന്നു. തല പൊട്ടി ചോരയൊഴുകി റോഡിൽ തളം കെട്ടി നിൽക്കുന്നുണ്ട്. ശരീരത്തിൽ മുറിവേറ്റ് മാംസ ഭാഗങ്ങൾ ചെരുപ്പിൽ ഉൾപ്പെടെ ഒട്ടിപ്പിടിച്ച് കിടപ്പുണ്ട് മൃതദേഹത്തിന് സമീപം റോഡിൽ മറ്റൊരാളുടെ മുടിയിഴകൾ പൊലിസ് ഇൻക്വസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു പിടിവലിക്കിടയിൽ കൊഴിഞ്ഞു വീണതാകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

ശശിയുടെ തറവാട്ടുവീട്ടിൽ ഞായറാഴ്ച്ച കപ്പ വാട്ടൽ നടന്നിരുന്നു.ശശിയും സഹോദരങ്ങളും ചേർന്നാണ് കപ്പ വാട്ടിയത്. ശശിയുടെ വീട്ടിൽ നിന്നും 200 മീറ്റർ അകലെയാണ് തറവാട് വീട്. രാത്രി പത്തരയോടെ ശശി ഇവിടെ നിന്നും തിരിച്ചു പോയെന്നാണ് ബന്ധുക്കൾ പറയുന്നത്. കപ്പാവാട്ടാൻ പോയതിനാൽ രാവിലെ തിരിച്ചുവരുമെന്ന ധാരണയിലായിരുന്നു ശശിയുടെ കുടുംബാംഗങ്ങൾ. മൃതദേഹം കാണപ്പെട്ട റോഡിന് സമീപത്ത് ധാരാളം വീടുകളുമുണ്ട്. എന്നാൽ ഈ വിട്ടുകാരൊത്തും അസ്വാഭാവിക ശബ്ദങ്ങളൊന്നും കേട്ടിട്ടില്ല. ശശിയുടെ മകളുടെ വിവാഹം അടുത്ത ദിവസം നടത്താൻ നിശ്ചയിച്ചതാണ്. അതിനു വേണ്ടി സ്വർണവും പണവും സ്വരുക്കൂട്ടി വരുന്നതിനിടെയാണ് പിതാവായ ശശി ദാരുണമായി കൊല്ലപ്പെടുന്നത്.
സംഭവമറിഞ്ഞ് ആലക്കോട് സി.ഐ കെ.വിനോദൻ പ്രിൻസിപ്പൽ എസ്.ഐ എം.കെ രഞ്ചിത്ത്, എസ്ഐ ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണുരിൽ നിന്നും പൊലിസ് നായയെ കൊണ്ടുവന്ന് പരിശോധന നടത്തി. പോലീസ് നായയായ റിക്കി മൃതദേഹത്തിൽ നിന്നും മണം പിടിച്ച് തറവാട്ടുവീട്ടിനു സമീപമാണ് എത്തിയത്. കണ്ണുരിൽ നിന്നുമെത്തിയ ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.ഇപ്രേമചന്ദ്രൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൃതദേഹം പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി. പരേതരായ കുഞ്ഞമ്പു - ജാനകി ദമ്പതികളുടെ മകനാണ് ശശി. മരപ്പണിക്കാരനാണ്. ഭാര്യ: ഓമന. മക്കൾ: ശരണ്യ ശാരി 'സഹോദരങ്ങൾ: കൃഷ്ണൻ, രവി, രാധ'
പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ കുടുതൽ നടപടികളുണ്ടാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. ശശിയുമായി ബന്ധമുള്ളവരെ പോലീസ് പ്രാഥമികമായി ചോദ്യം ചെയ്തിട്ടുണ്ട്. ഇനിയും കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications