കോടിയേരിയുടെ വീട്ടിലെത്തി ഉമ്മന്‍ ചാണ്ടി; കൈ പിടിച്ച് ബിനീഷ് കോടിയേരി
കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആണ് മുൻ മന്ത്രി കെ.സി.ജോസഫ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് എന്നിവർക്കൊപ്പം കോടിയേരി മുളിയിൽനടയിലെ വീട്ടിൽ ഉമ്മൻചാണ്ടി എത്തിയത്.
കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരുമായി ഉമ്മൻചാണ്ടി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഉമ്മൻചാണ്ടി എത്തുമ്പോൾ സ്പീക്കർ എ.എൻ.ഷംസീർ ഉൾപ്പെടെയുള്ളവർ വീട്ടിൽ ഉണ്ടായിരുന്നു.

രാഷ്ട്രീയത്തിലുപരിയായ വ്യക്തിബന്ധം താനുമായി കോടിയേരിക്ക് ഉണ്ടായിരുന്നെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വളരെ അപ്രതീക്ഷിതമാണ് ഈ മരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.പി.അരവിന്ദാക്ഷൻ, നേതാക്കളായ വി.എ.നാരായണൻ, സജീവ് മാറോളി, കെ.ശിവദാസൻ, സന്തോഷ് കണ്ണവെള്ളി, എ.ആർ.ചിന്മയി തുടങ്ങിയവരും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള ഉമ്മൻചാണ്ടിയെ, ബിനീഷ് കൈപിടിച്ചാണ് കാറിൽ കയറ്റിയത്.
അതേസമയം, ഇപ്പോവും കോടിയേരിയുടെ വീട്ടിലേക്ക് ഒരുപാട് ആളുകൾ എത്തുന്നുണ്ട്. സംസ്ക്കാരത്തിന് പങ്കെടുക്കാൻ പറ്റാത്തവരാണ് ഇപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തുന്നത്. ഒക്ടോബർ ഒന്നിനാണ് അദ്ദേഹം അന്തരിച്ചത്. 68 വയസായിരുന്നു. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു, അർബുദരോഗബാധിതനായി ചെന്നൈയിൽ ചികിൽസയിലായിരുന്നു. രാത്രി എട്ടുമണിക്കായിരുന്നു മരണം. ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച തലശേരിയിലാണ് സംസ്കാരം നടന്നത്.
അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ചെന്നൈയിൽ നിന്ന് നേരിട്ട് കണ്ണൂരിലേക്ക് കൊണ്ടുവന്നത് സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിഎൻ വാസവൻ രംഗത്തുവന്നിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം ആണ് അത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് വാസവൻ പറഞ്ഞു.
കോടിയേരിയുടെ ശരീരം വളരെ വീക്കായിരുന്നു. അതുകൊണ്ട് ദീർഘയാത്ര പാടില്ലെന്ന് ഡോക്ടർമാരുടെ സംഘം ആവശ്യപ്പെട്ടിരുന്നെന്നും വാസവൻ പറഞ്ഞു. തിരുവനന്തപുരത്ത് പൊതുദർശനം നടത്താനാണ് പാർട്ടി ആദ്യം ആലോചിച്ചതെന്നുെം ഡോക്ടർമാരുടെ നിർദ്ദേശം വന്നതോടെ ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും അതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നുമാണ് വാസവൻ പറഞ്ഞത്.കഴിഞ്ഞദിവസം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം വ്യക്തം ആക്കിയിട്ടുണ്ട്.
ദീര്‍ഘ നാളത്തെ രോഗാവസ്ഥ സഖാവിന്റെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു. മരണശേഷവും ദീര്‍ഘമായ ഒരു യാത്ര അതുകൊണ്ട് തന്നെ ഒഴിവാക്കണം എന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍മാരില്‍ നിന്നും ഉണ്ടായത്. അതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയില്‍ നിന്ന് തലശ്ശേരിയിലേക്കും, പിന്നീട് കണ്ണൂരിലേക്കും കൊണ്ടുപോകുന്നതിനുള്ള തീരുമാനമെടുത്തത്.''












Click it and Unblock the Notifications