റിങ് റോഡ് നിർമ്മാണത്തിൽ നിന്നും അധികൃതർ പിൻവാങ്ങണം: പ്രക്ഷോഭമാരംഭിക്കുമെന്ന് സേവ് തളാപ്പ് ഫോറം
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന റിങ് റോഡ് നിര്‍മ്മാണത്തില്‍ നിന്നും അധികൃതര്‍ പിന്‍വാങ്ങണമെന്ന് സേവ് തളാപ്പ് ഫോറം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്ഷേത്രവും കാവും ഉള്‍പ്പെടെ നിരവധി വീടുകളും കെട്ടിടങ്ങളും കീറി മുറിച്ച് നടപ്പാക്കുന്ന പദ്ധതി തളാപ്പിലെ ജനങ്ങള്‍ക്ക് വലിയ ദുരിതം വിതയ്ക്കുന്നതാണ്. യോഗശാലയില്‍ നിന്നാരംഭിച്ച് ബ്രൗണീസ് ബേക്കറി വരെ നീളുന്ന 16 മീറ്റര്‍ വീതിയുള്ള റോഡും പ്രദേശത്തെ ഓലച്ചേരി കാവിനടുത്ത് നിന്ന് ആരംഭിച്ച് സ്വകാര്യ വ്യക്തിയുടെ വീടുവരെ 12 മീറ്റര്‍ വീതിവരുന്ന റോഡും നിര്‍മ്മിക്കാനാണ് അധികൃതര്‍ ഗസറ്റ് വിഞ്ജാപനം അടക്കം ഇറക്കിയിരിക്കുന്നത്.
ഇതിനായി മാസറ്റര്‍ പ്ലാനും അധികൃതര്‍ തയ്യാറാക്കി കഴിഞ്ഞു. ജനവാസ മേഖലയായ തളാപ്പിലെ നിരവധി വീടുകളും ആരാധനാലയത്തിന്റെ ഭാഗങ്ങളും റോഡ് യാഥാര്‍ത്ഥ്യമായാല്‍ ഇല്ലാതാവും. തീര്‍ത്തും അശാസ്ത്രീയമായാണ് റോഡ് നിര്‍മ്മാണത്തിന് അധികൃതര്‍ തയ്യാറെടുക്കുന്നത്. യോഗശാല മുതല്‍ ബ്രൗണീസ് ബേക്കറി വരെ 16 മീറ്ററായും ഓലച്ചേരി കാവ്, ഡോ. കാഞ്ചനസീത ജംഗ്ഷന്‍ മുതല്‍ ലളിത സര്‍വ്വീസ് സെന്റര്‍വരെ 12 മീറ്ററായും പോത്തേരി ഹോട്ടല്‍ മുതല്‍ കോട്ടമാര്‍ക്കണ്ടിവരെ 8മീറ്ററുമായാണ് അശാസ്ത്രീയമായ രോഡിന്റെ കരട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.

യോഗശാല മുതല്‍ ബ്രൗണീസ് ബേക്കറിവരെയുളള 16 മീറ്റര്‍ റോഡ് പദ്ധതിയില്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രം, ഓലച്ചേരിക്കാവ്, നാഗസ്ഥാനം തുടങ്ങിയ ആരാധനാലയങ്ങള്‍, പൈതൃക കേന്ദ്രമായ ആനന്ദ ചന്ദ്രോദയ യോഗശാല, ശ്രീ സുന്ദരേശ്വര ക്ഷേത്ര ഉത്സവ സമയത്ത് വെടിക്കെട്ട് നടക്കുന്ന വെടിക്കെട്ട് തറ, വിദ്യാഭ്യാസ സ്ഥാപനങ്ങളായ ചിന്മയമിഷന്‍ വിമന്‍സ് കോളേജ്, എസ്എന്‍ ഐടിസി തുടങ്ങിയ സ്ഥാപനങ്ങള്‍ റോഡ് വികസന മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 200ഓളം പേര്‍ക്കെങ്കിലും അശാസ്ത്രീയ പദ്ധതിയുമായി ബന്ധപ്പെട്ട് വീടോ സ്ഥലമോ സ്ഥാപനമോ നഷ്ടപ്പെടും.
2012ല്‍ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കുകയും പിന്നീട് 2019ല്‍ ചില ഭാഗങ്ങളില്‍ മാറ്റം വരുത്തി വീണ്ടും ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ഈ സന്ദര്‍ഭത്തില്‍ വിവരം പ്രദേശവാസികളെ അറിയിച്ചില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരാതി നല്‍കാന്‍ അവസരം നല്‍കിയില്ല. അതിനു ശേഷം കോര്‍പ്പറേഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം വീടുകളില്‍ എത്തി ജനങ്ങളുമായി സംസാരിച്ചതിന് ശേഷമാണ് പദ്ധതി പാസാക്കിയതെന്ന് കാണുന്നു. എന്നാല്‍ ഇത്തരമൊരു സംഭവം പ്രദേശത്ത് നടന്നിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. 99 ശതമാനം പേരും ഇത്തരമൊരു പദ്ധതി അറിഞ്ഞിട്ടില്ല. മാത്രമല്ല പദ്ധതിയുമായി ബന്ധപ്പെട്ട് നാറ്റ്പാക്ക് സര്‍വ്വേയോ പാരിസ്ഥിതിക ആഘാത പഠനമോ നടന്നതായി അറിയില്ല.
ഇടുങ്ങിയ പ്രദേശമായതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്തരം റോഡുകള്‍ ഇവിടെ ആവശ്യമില്ല. നിലവിലെ റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ കൂടി വീതിയെടുക്കുന്നതോടെ പല വീടുകളും ഇല്ലാതാവും. റോഡ് വികസനത്തിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ തത്വത്തില്‍ അംഗീകാരം നല്‍കി കഴിഞ്ഞു. എന്നാല്‍ വാര്‍ഡ് മെമ്പര്‍മാര്‍ പോലും നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചെന്നും ബന്ധപ്പെട്ട വീട്ടുടമകളെ അറിയിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. പദ്ധതി പ്രകാരം റോഡ് 1 മീറ്റര്‍ ഉയര്‍ത്തുന്നതോടെ തളാപ്പ് മേഖല പൂര്‍ണ്ണമായും വെളളക്കെട്ടിലാവും. പദ്ധതി പിന്‍വലിക്കുമെന്ന് മേയര്‍ യോഗം വിളിച്ച് നാട്ടുകാരോട് പറഞ്ഞെങ്കിലും കൗണ്‍സില്‍ ചേര്‍ന്ന് മാസ്റ്റര്‍ പ്ലാനില്‍ നിന്നും റോഡിനെ ഒഴിവാക്കിയെന്ന് രേഖാമൂലം ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകും. നിലവിലെ മാസ്റ്റര്‍ പ്ലാനില്‍ തന്നെ അപാകത ഉണ്ടെന്നും പലയിടത്തും പല വീതിയിലാണ് റോഡ് കടന്ന് പോകുന്നത്. റോഡ് വികസനത്തിനെതിരെ സേവ് തളാപ്പ് ഫോറം ശക്തമായ സമര ആരംഭിക്കുമെന്ന് ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സേവ് ഫോറം പ്രസിഡണ്ട് സി.സി. ദിനേശ്, സെക്രട്ടറി അഡ്വ. വി. ദേവദാസ്, വൈസ്പ്രസിഡണ്ട് ഒ.കെ. സുര്‍ജിത്ത് റാം, ഭക്തി സംവര്‍ദ്ധിനി യോഗം വൈസ് പ്രസിഡണ്ട് ടി.കെ. രാജേന്ദ്രന്‍, ഓലച്ചേരിക്കാവ് രക്ഷാധികാരി ഒ.കെ. സുരേന്ദ്രന്‍, മേഘാ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications