തലശേരിയിൽ പോളിങ് ശതമാനം കുറഞ്ഞു: സിഒടി നസീറിന് വോട്ടു ചെയ്യണമെന്ന നേതൃത്വത്തിൻ്റെ ആഹ്വാനം തള്ളി
തലശേരി: തലശേരിയിൽ ബിജെപി നേതൃത്വത്തിന്റെ ആഹ്വാനം പാർട്ടി പ്രവർത്തകർ തള്ളിയെന്ന് സൂചന. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥി സിഒടി നസീറിന് ബിജെപി പ്രവർത്തകർ വോട്ടു ചെയ്തില്ല. ബിജെപിക്ക് തലശ്ശേരിയിൽ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലാതായ സാഹചര്യത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ ബിജെപി പ്രവർത്തകർക്ക് ആഹ്വാനം നൽകിയിരുന്നു.
യുഡിഎഫ് ബൂത്ത് ഏജന്റിനെ സിപിഐഎം പ്രവർത്തകർ മർദിച്ചെന്ന് പരാതി: പിറവത്ത് പ്രതിഷേധം
സിഒടി നസീറിന് വോട്ടു ചെയ്യണമെന്നും പാർട്ടി സംസ്ഥാന നേതൃത്വത്തിൻ്റെ പിൻതുണ സിഒടി നസീറിനാണെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് കടകവിരുദ്ധമായി തലശേരി മണ്ഡലത്തിൽ സിപിഎമ്മിനും കോൺഗ്രസിനും സിഒടി നസീറിനുമല്ലാതെ ബിജെപി പ്രവർത്തകർ മനസാക്ഷി വോട്ടു ചെയ്യണമെന്നായിരുന്നു ജില്ലാ ജനറൽ സെക്രട്ടറി കെകെ വിനോദ് കുമാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സംസ്ഥാന നേതൃത്വമാണ് ഈ കാര്യം തീരുമാനിക്കേണ്ടതെന്നായിരുന്നു മുരളീധരൻ്റെ തിരുത്ത്. സിഒടി നസീർ എൻ.ഡി.എ പിൻതുണയ്ക്കായി ആദ്യം ശ്രമിക്കുകയും പിന്നീട് സിപിഎം നേതാവ് പി ജയരാജൻ്റെ നിർദ്ദേശപ്രകാരം പിൻതിരിയുകയുമായിരുന്നുവെന്നായിരുന്നു ജില്ലാ നേത്യത്വത്തിൻ്റെ വിശദീകരണം.
എന്നാൽ എന്‍ഡിഎ സ്ഥാനാര്‍ഥികളില്ലാത്ത മൂന്നു മണ്ഡലങ്ങളില്‍ ഒന്നായ തലശേരിയില്‍ പോളിങ് ശതമാനം കുറഞ്ഞത് ബി ജെ പി പ്രവർത്തകർ നേതൃത്വത്തിൻ്റെ നിർദ്ദേശം അവഗണിച്ചതിൻ്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. ജില്ലയില്‍ 11 മണ്ഡലങ്ങളില്‍ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം തലശേരിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 73.49 ശതമാനം പോളിങ് ആണ് മണ്ഡലത്തില്‍ രാത്രി ഏഴുവരെ രേഖപ്പെടുത്തിയത്. എന്‍ഡിഎ വോട്ടുകളിലുണ്ടായ വിള്ളലാണു മണ്ഡലത്തില്‍ പോളിങ് ശതമാനം കുറയാന്‍ കാരണമായത്.
കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ 79.43 ശതമാനം പോളിങ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയിരുന്നു. എന്‍.ഡി.എയുടെ ശക്തി കേന്ദ്രമായ തലശേരി നഗരസഭാ പരിധിയില്‍ പോലും ഭൂരിഭാഗം അണികള്‍ വോട്ട് ചെയ്യാന്‍ തയ്യാറായില്ല. എല്‍ഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ ഒരട്ടിമറി പ്രതീക്ഷിച്ചിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസിന്റെ പത്രിക തള്ളിയതിനെ തുടര്‍ന്നുള്ള വാദ പ്രതിവാദവും വിവാദവും മണ്ഡലത്തില്‍ ഉണ്ടായിരുന്നു. എല്‍.ഡി.എഫിനും യുഡിഎഫിനുമൊഴികെ ആര്‍ക്കും വോട്ടു ചെയ്യാമെന്നായിരുന്നു തെരഞ്ഞെടുപ്പിന്റെ തലേനാള്‍ ബിജെപി ജില്ലാനേതൃത്വം പരസ്യമായി ആഹ്വാനം ചെയ്തത്.
എന്നാല്‍ അണികളായ പ്രവര്‍ത്തകര്‍ ആഹ്വാനം ചെവികൊണ്ടതേയില്ലെന്നാണു പോളിങില്‍ നിന്നു മനസിലാകുന്നത്. എ.എന്‍ ഷംസീര്‍ ആണു മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായ എംപി അരവിന്ദാക്ഷനു എന്‍ഡിഎ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീതിയുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച എന്‍ഡിഎ വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും ലഭിച്ചിട്ടില്ല. എന്‍ഡിഎയുടെ ഒരു നേതാക്കളും മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നില്ല. സ്ഥാനാര്‍ഥിയായിരുന്ന എന്‍. ഹരിദാസും തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നു. എന്‍. ഹരിദാസ് അസുഖത്തെ തുടര്‍ന്നു ചികിത്സയിലാണെന്നാണു ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം.
പോളിങ് ശതമാനം വര്‍ധിച്ചിട്ടുണ്ടെങ്കിലും ശക്തമായ മത്സരം മണ്ഡലത്തില്‍ നടക്കുമായിരുന്നു. മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സി.ഒ.ടി നസീറിനു നേരത്തെ ബി.ജെ.പി നേതൃത്വം പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്നു പിന്നീട് നസീര്‍ തിരുത്തി പറയുകയായിരുന്നു. അവസാന നിമിഷം മനസാക്ഷി വോട്ട് ചെയ്യാന്‍ ജില്ലാ നേതൃത്വം ആഹ്വാനം ചെയ്യുകയായിരുന്നു. നസീറിനു തന്നെ വോട്ടു ചെയ്യണമെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ അണികളോടു നിര്‍ദേശിച്ചിരുന്നു. നേതാക്കളുടെ നിര്‍ദേശവും അണികള്‍ ചെവികൊണ്ടില്ലെന്നാണു വസ്തുത.