ഇരട്ടക്കേസിൽ കുടുങ്ങി കോൺഗ്രസ് നേതാക്കൾ: പുറത്താക്കി മുഖം രക്ഷിക്കാൻ കെപിസിസി
കണ്ണൂർ: ഇരട്ടക്കേസിൽ വയോധികനായ കെപിസിസി മുൻനിർവാഹക സമിതി നേതാവടക്കം കുടുങ്ങിയത് കോൺഗ്രസിന്റെ അഴിമതി വിരുദ്ധ രാഷ്ട്രീയ പ്രചരണങ്ങളുടെ മുനയൊടിക്കുന്നു. ഇതോടെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം നേരിടുന്നത്. ആന്തൂരിലെ പ്രവാസി വ്യവസായി പാറയിൽ സാജന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് സിപിഎമ്മിനും ആന്തൂർ നഗരസഭയ്ക്കുമെതിരെ തുടർ പ്രക്ഷോഭക്കൾ നയിച്ച കോൺഗ്രസിന് ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ മരണത്തിൽ തങ്ങളുടെ ചില പ്രധാന നേതാക്കൾ കുടുങ്ങിയത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ഇതോടെ പാർട്ടിയെ വരിഞ്ഞുമുറുക്കിയ പ്രതിസന്ധി മുറിച്ചുകടക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ആരോപണ വിധേയരായ നേതാക്കളെ പാർട്ടി യിൽ നിന്നും അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന. പ്രതികളിലൊരാൾ കെപിസിസി നിർവാഹക സമിതി അംഗമായതിനാൽ അച്ചടക്ക നടപടി സ്വീകരിക്കേണ്ടത് കെപിസി സി നേതൃത്വമാണ്. കെ.പിസിസി പച്ചക്കൊടി കാണിച്ചാൽ ആരോപണ വിധേയരായ നേതാക്കളെ ഉടൻ പുറത്താക്കുമെന്ന് ഡിസിസി നേതൃത്വം സൂചിപ്പിച്ചു.

ചെറുപുഴയിൽ കരാറുകാരനായ ജോസഫിന്റെ മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെ'തിരെ ആത്മഹത്യാപ്രേരണാ കുറ്റമാണ് അന്വേഷണ സംഘം ചുമത്തിയത്.കെപിസിസി മുൻ നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്‌ണൻ നായർ, മുൻപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ലീഗ് നേതവ് ടി വി അബ്‌ദുൾ സലീം എന്നിവർക്കെതിരെയാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയത്. ഇവരിപ്പോൾ വഞ്ചനാക്കുറ്റത്തിന് റിമാൻഡിലാണ്. കെ കരുണാകരൻ ട്രസ്റ്റിനായി പിരിച്ച മുപ്പതു ലക്ഷം രൂപ ചില സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ചെറുപുഴ ഡവലപ്പേഴ്സ് സൊസൈറ്റിയിലേക്ക് വകമാറ്റി ചെലവഴിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.












Click it and Unblock the Notifications