വടകരയില്‍ ജയരാജ വിജയം ഉറപ്പിക്കാന്‍ സിപിഎം; കടത്തനാടന്‍ മണ്ണില്‍ ഇക്കുറി അങ്കത്തിന് ചൂടേറും,
കണ്ണൂര്‍: കടത്തനാടന്‍ മണ്ണില്‍ ഇക്കുറി സിപിഎമ്മിന്റെ ഉശിരുള്ള പോരാളി പി ജയരാജന്‍ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങാന്‍ കച്ചമുറിക്കിയിരിക്കെ അങ്കത്തട്ടില്‍ പൊരിഞ്ഞ പോരാട്ടത്തിന് വേദിയാകും. സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ പോരാട്ടമാണ് ഇക്കുറി തച്ചോളി ഒതേനന്റെ മണ്ണില്‍ നടക്കുക.സി.പി. എം,ബി.ജെ. പി രാഷ്ട്രീയ അങ്കക്കലിയില്‍ ഏറെ ചോരവീണ മണ്ണാണ് തലശേരിതാലൂക്ക് ഉള്‍പ്പെട്ട കടത്തനാടന്‍ മണ്ണ്.
കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നായ ആര്‍. എം. പി നേതാവ് ടി.പി ചന്ദ്രശേഖരനെ അന്‍പത്തിയൊന്നു വെട്ടുവെട്ടി രാഷ്ട്രീയ എതിരാളികള്‍ അരുംകൊല ചെയ്തതും വടകര നിയോജക മണ്ഡലത്തിലെ ഒഞ്ചിയത്തു തന്നെ. അമ്മമാരുടെയും സഹോദരിമാരുടെയും ഭാര്യമാരുടെയും ഒട്ടേറെ കണ്ണീരുവീണ ഈ മണ്ണ് അടുത്ത കാലത്തായി സി. പി. എമ്മിന് ബാലികേറാമലയാണ്. വടകരക്കാരനായ മുല്ലപ്പള്ളി രാമചന്ദ്രനാണ് സി. പി. എമ്മിനെ കഴിഞ്ഞ രണ്ടുതെരഞ്ഞെടുപ്പില്‍ മുട്ടുകുത്തിച്ചത്. സതീദേവിയും എ. എന്‍ ഷംസീറും തോറ്റ മണ്്ഡലം ഇക്കുറി എങ്ങനെയെങ്കിലും തിരിച്ചു പിടിക്കുകയെന്നത് സി.പി. എമ്മിന് അഭിമാന പോരാട്ടമാണ്.

ജയജയരാജ സ്തുതി ഇക്കുറിയും മുഴുങ്ങുമോ..
പാര്‍ട്ടിക്കുവേണ്ടി സ്വന്തം രക്തം ചീന്തിയ നേതാവ് എന്ന ഇമേജാണ് പി ജയരാജന് അണികള്‍ക്കിടയിലുള്ളത്. വടക്കന്‍ കേരളത്തില്‍ താന്‍ രൂപീകരിച്ച ഐ.ആര്‍.പി.സിയെന്ന സാന്ത്വനചികിത്സാ സംഘടനയിലൂടെ പൊതുസമ്മതി നേടാനും ജയരാജാനായി. എന്നാല്‍ ജയരാജ സ്തുതി അതിരുകടന്നപ്പോള്‍ കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് സംസ്ഥാന നേതൃത്വത്തിന് കണ്ണൂരുട്ടേണ്ടി വന്നു. അതോടെ ഫഌക്‌സുയര്‍ത്തലും വീഡിയോ സംഗീത ശില്‍പ്പങ്ങളും ഒതുങ്ങിയെങ്കിലും ജയരാജനെ തന്നെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയാക്കി കൊണ്ടു സംസ്ഥാന നേതൃത്വത്തിന് താല്‍ക്കാലിക വെടിനിറുത്തല്‍ പ്രഖ്യാപിക്കേണ്ടി വന്നു.

ശാരീരികമായി അക്രമിച്ച നേതാവ്
രാഷ്ട്രീയ എതിരാളികള്‍ ശാരീരികമായി അക്രമിച്ച നേതാവ്, സ്വജനപക്ഷപാതവും ബന്ധജന പ്രീണനവും നടത്താത്ത നേതാവ് തുടങ്ങി പാര്‍ട്ടി അണികളില്‍ ജയരാജന് സമ്മതി കൂട്ടിയ ഘടകങ്ങള്‍ ഒട്ടേറെയാണ്. സ്വന്തമായി എ.ടി. എം കാര്‍ഡുപോലും താന്‍ ഉപയോഗിക്കാറില്ലെന്നു ഈയിടെയുണ്ടായ ഒരു വിവാദത്തിന് മറുപടിയായി ജയരാജന്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ തന്നെ ആര്‍ എസ്എസ് ഹിറ്റ് ലിസ്റ്റിലുള്ള സിപി എം നേതാക്കളിലൊരാളാണ് ജയരാജന്‍. അടുത്തിയിടെഅരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി. ഐ ജയരാജനെ പ്രതിയാക്കിയത് അദ്ദേഹത്തെ വേട്ടയാടാനാണെന്നാണ് സിപിഎമ്മിന്റെ വാദം.

കൊലക്കത്തി രാഷ്ട്രീയം പ്രചരണായുധമാകും
ജയരാജനെതിരെ രാഷ്ട്രീയ എതിരാളികള്‍ എപ്പോഴും പ്രചരണായുധമാക്കുന്നത് കൊലക്കത്തി രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തമാണ്. കണ്ണൂരിലെ ഒട്ടുമിക്ക രാഷ്ട്രീയകൊലപാതകങ്ങള്‍ക്കു പിന്നിലും പി.ജയരാജന്റെ കുടിലബുദ്ധിയാണെന്നാണ് ആരോപണം.ഈക്കാര്യം ബി.ജെ.പി മാത്രമല്ല കോണ്‍ഗ്രസും മുസ്‌ലിം ലീഗും ആര്‍. എം.പിയും എസ്.ഡി.പി. ഐയും വരെ ഒരേ സ്വരത്തില്‍ പറയാറുണ്ട്. കെ.ടി ജയകൃഷ്ണന്‍, മുളന്തോട്ടത്തില്‍ മനോജ് എന്നിവരുടെ വധത്തില്‍ ജയരാജന് കൃത്യമായ പങ്കുണ്ടെന്നു ബി.ജെ.പി ഇപ്പോഴും വിശ്വസിക്കുന്നു.

സിപിഎം വിരുദ്ധ വോട്ടുകളുടെ ഏകോപനം
സൈദാര്‍പളളിയിലെ ഫസല്‍, അരിയില്‍ ഷുക്കൂര്‍, ടിപി ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ വധത്തില്‍ പി.ജയരാജനും കണ്ണൂര്‍ ക്വട്ടേഷന്‍ സംഘത്തിനും പങ്കുണ്ടെന്ന ആരോപണം അന്നും ഇന്നും അന്തരീക്ഷത്തിലുണ്ട്. ഈയൊരു സാഹചര്യത്തില്‍ ജയരാജന്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ഥിയാകുമ്പോള്‍ സിപിഎം വിരുദ്ധ വോട്ടുകളുടെ ഏകോപനം എളുപ്പമാകും. ടിപിയുടെ പാര്‍ട്ടിയായ ആര്‍എംപിക്ക് മണ്ഡലത്തില്‍ കാല്‍ ലക്ഷത്തിലേറെ വോട്ടുണ്ട്. അതു ഇക്കുറി ജയരാജനെതിരെതിരെയാകുമ്പോള്‍ കൂടിയേക്കാം.75,313 വോട്ടാണ് കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥിയായ വികെ സജീവന്‍ പിടിച്ചത്.

ബിജെപിയുടെ അഭിമാന പ്രശ്നം
ജയരാജനെ തോല്‍പ്പിക്കുകയെന്നത് ബിജെ.പിയും ആര്‍എസ് എസിന്റെയും അഭിമാന പ്രശ്‌നങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ വോട്ടുചോര്‍ച്ച തടഞ്ഞ് പരമാവധി വോട്ടു ചെയ്യിപ്പിക്കുകയെന്ന മാര്‍ഗം അവര്‍ സ്വീകരിച്ചേക്കും. ഇതുകൂടാതെ മുസ്‌ലിം ലീഗും എസ്ഡിപിഐയും ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന നേതാക്കളിലൊരാളാണ് ജയരാജന്‍. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിനെപ്പോലെ അവര്‍ക്കും ഇക്കുറി വീറും വാശിയും കൂടിയേക്കാം. എന്നാല്‍ ഇപ്പോള്‍ തങ്ങളോടൊപ്പം വന്ന ലോകതന്ത്രിക് ജനതാദളിന്റെ( അന്‍പതിനായിരം) വോട്ടിന്റെ പിന്‍ബലത്തോടെ വടകര മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം.

മുല്ലപ്പള്ളിയോ അതോ മറ്റൊരാളോ
താന്‍ മത്സര രംഗത്തിറങ്ങില്ലെന്നു കെ. പി.സി.സി അധ്യക്ഷന്‍ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ കൂടുതല്‍ വിജയസാധ്യതയുള്ള മുല്ലപ്പള്ളി ഇക്കുറി ഇറങ്ങുകയാണെങ്കില്‍ സി.പി. എം വെള്ളം കുടിക്കും. ഹൈക്കമാന്‍ഡ് നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ മാത്രമെ മുല്ലപ്പള്ളി മത്സരിക്കുകയുള്ളുവെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന. അല്ലെങ്കില്‍ കെ. എസ്.യു നേതാവ് അഭിജിത്ത്, അഡ്വ.ടി. ആസഫലി, ടി.സിദ്ദിഖ് എന്നിവരുടെ പേര്‍ പരിഗണിച്ചേക്കും. പുറത്തു നിന്നൊരു സ്ഥാനാര്‍ഥിയും വടകരയില്‍ കെട്ടിയിറക്കിയേക്കാം.കഷ്ടിച്ച് മൂവായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ മുല്ലപ്പള്ളി നേടിയത്.












Click it and Unblock the Notifications