അതിര്‍ത്തി തര്‍ക്കം: ഷോറൂമുകാര്‍ തമ്മില്‍ തല്ല്, ജീവനക്കാരനെ മര്‍ദ്ദിച്ച് ബൈക്ക് മോഷ്ടിച്ചു
പയ്യന്നൂര്‍: ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച് ബൈക്ക് കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഏഴോം നരിക്കോട് പഞ്ചാരക്കുളത്തിന് സമീപത്തെ തെക്കന്‍ ജിബിന്‍ ചന്ദ്രന്റെ (24) പരാതിയിലാണ് കണ്ടോത്ത് കെവിആര്‍ മോട്ടോര്‍സ് മാനേജര്‍ കുഞ്ഞിമംഗലം പി വിഷ്ണുപ്രസാദ് (23), ജീവനക്കാരായ തളിപ്പറമ്പ് കരിമ്പത്തെ കെ.വി.ബാബു (50), കാസര്‍ഗോഡ് പെരുമ്പളയിലെ സി അശ്വിന്‍ (29), ധര്‍മ്മശാല ബക്കളം കാനൂല്‍ മോത്തി കോളനിയിലെ ടി ഷിബിന്‍ ജസ്റ്റിന്‍ (20) എരമം പേരൂല്‍ സൗത്തിലെ കെവി മഹേഷ് എന്നിവരെ പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ വിസിജിത്ത് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്നോടെ പയ്യന്നൂര്‍ കൊറ്റി റെയില്‍വേ മേല്‍പ്പാലത്തിന് താഴെയുള്ള റോഡിലാണ് പരാതിക്കാസ്പദമായ സംഭവം.
തൃക്കരിപ്പൂര്‍ ഒളവറയിലെ സെയ്ന്‍ മോട്ടോര്‍സിലെ ജീവനക്കാരായ പരാതിക്കാരനും സഹപ്രവര്‍ത്തകനായ ഹാഷിമും കൂടി കേളോത്ത് പെട്രോള്‍ പമ്പില്‍ നിന്നും പെട്രോളടിച്ച് തിരിച്ചു പോകവേ പ്രതികളായ അഞ്ച് പേരും ചേര്‍ന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി ബലമായി താക്കോല്‍ ഊരിയെടുത്ത് ഉന്തി താഴെയിട്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി. മര്‍ദ്ദനത്തിന് ശേഷം അക്രമിസംഘം ബൈക്കുമായി കടന്നു കളഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പരാതിക്കാരന്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

രണ്ട് മോട്ടോര്‍ കമ്പനികളും തമ്മില്‍ അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കുകയായിരുന്നു. ഒളവറയിലെ സെയ്ന്‍ മോട്ടോര്‍സ് കണ്ണൂര്‍ ജില്ലയില്‍ ബിസിനസ് നടത്താന്‍ പാടില്ല എന്ന് നിബന്ധനയുണ്ടെന്നും ഇതിന്റെ മറവിലാണ് ബൈക്കില്‍ പെട്രോളടിക്കാന്‍ പോയ അവസരത്തില്‍ മര്‍ദ്ദിച്ച് അവശനാക്കി ബൈക്ക് കവര്‍ന്നതെന്നുമായിരുന്നു പരാതി. സംഭവം അന്വേഷിക്കാന്‍ കണ്ടോത്തെ കെ.വി.ആര്‍ ഷോറൂമില്‍ എത്തിയ എസ്.ഐയോട് മാനേജര്‍ തട്ടിക്കയറുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവവുമുണ്ടായി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications