കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിന് കാഴ്ചശക്തി നഷ്ടമായി: ആറളം ഫാമിൽ ദുരന്തകഥകൾ തുടരുന്നു
കണ്ണൂർ: കർണാടക വനത്തിൽ നിന്നും ആറളം ഫാം ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ ദുരന്തം വിതയ്ക്കുന്നത് പതിവാകുന്നു. ഇതു വരെ ആറു ഫാം നിവാസികൾക്കാണ് കാട്ടാനയുടെ അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടത്. അതിലേറെപ്പേരാണ് അംഗഭംഗം സംഭവിച്ചവർ. അത്തരമൊരു കഥയാണ് വാച്ച്മാനായ ദിനേശന്റത്.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാം കാര്‍ഷിക മേഖലയിലും തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള ദൗത്യത്തിലായിരുന്നു അന്ന് ആദിവാസി യുവാവായ ദിനേശന്‍. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറായ അദ്ദേഹത്തിന് അന്നുണ്ടായ അപകടത്തില്‍ നഷ്ടമായത് സ്വന്തം കാഴ്ച ശക്തിയാണ്. പുനരധിവാസ മേഖലയിലെ ഒന്‍പതാം ബ്ലോക്കില്‍ 261ാം നമ്പര്‍ പ്ലോട്ടിലെ താമസക്കാരനായ ദിനേശന് അന്നു മുതല്‍ ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല. പൂര്‍ണമായും ഇരുട്ടിലേക്ക് പോവുകയാണ് 39കാരനായ ഈ ആദിവാസി യുവാവ്.

കഴിഞ്ഞ ഡിസംബർ 23നായിരുന്നു ആനകള്‍ കൂട്ടത്തോടെ കൃഷി നശിപ്പിക്കാനെത്തുന്നത്. കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘത്തിലെ അംഗമായിരുന്നു താല്‍ക്കാലിക ജീവനക്കാരനായ ദിനേശന്‍. വനംവകുപ്പിലെ ആര്‍ആര്‍ടിയുള്‍പ്പെടെ വിവിധ വിഭാഗങ്ങളും ഫാമിലെ തൊഴിലാളികളും പ്രത്യേക പരിശീലനം നേടിയ ആദിവാസി യുവാക്കളും ദൗത്യസംഘത്തിലുണ്ടായിരുന്നു. ഒന്‍പതാം ബ്ലോക്കില്‍ ജനവാസ മേഖലയിലാണ് ആനക്കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാട്ടാനക്കൂട്ടം എത്തിയത്.
സാധാരണനിലയില്‍ വലിയ ശബ്ദമുണ്ടാക്കിയാണ് ഇവയെ കാട്ടിലേക്ക് തുരത്തുക. ഇതിനായി കയ്യില്‍കരുതിയ പ്രത്യേകതരം ഉപകരണമാണ് ദിനേശന്റെ മുഖത്തേക്ക് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഉപകരണത്തിന്റെ അവശിഷ്ടങ്ങള്‍ ഇടതുകണ്ണിലേക്ക് തറച്ചു കയറി. ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വീണ്ടെടുക്കാന്‍ സാധിക്കാത്ത തരത്തില്‍ കാഴ്ച ശക്തിപൂര്‍ണമായും നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി വനം വകുപ്പില്‍ താല്‍ക്കാലിക വാച്ചറായി ജോലി ചെയ്യുന്ന ദിനേശന് ജോലിക്കിടെയാണ് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.
കാഴ്ച്ച നഷ്ടപ്പെടാനുണ്ടായ സാഹചര്യം പരിഗണിച്ച് മതിയായ സാമ്പത്തിക സഹായവും കാഴ്ച ശക്തി തിരികെ ലഭിക്കാനാവശ്യമായ വിദഗ്ധ ചികിത്സയും ലഭ്യമാക്കേണ്ടതുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ട് വനം വകുപ്പ് അധികൃതര്‍ വിദഗ്ധ ചികിത്സ ഉറപ്പു നല്‍കുമെന്ന് ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.ഷജ്‌ന കരിം പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫാം ഏഴാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുത്ത മിനിയാണ് ദിനേശന്റെ ഭാര്യ.ദിനേശനെപ്പോലെ ജീവഭയത്താൽ കഴിയുന്നവരാണ് ആറളം ഫാമിലെ തൊഴിലാളികളും ആദിവാസികളായ താമസക്കാരും എപ്പോൾ വേണമെങ്കിലും കലിപൂണ്ട ഒറ്റയാൻ തങ്ങളുടെ ജീവനെടുത്തേക്കാമെന്ന് ഇവർ ഭീതിയോടെ പറയുന്നു.












Click it and Unblock the Notifications