മൻസൂർ വധം: ഗൂഡലോചനയെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
സംഭവസ്ഥനത്തിന് സമീപത്തായി ചിലർ ഫോണിൽ സംസാരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്
കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മൻസൂർ കൊല്ലപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സംഭവസ്ഥനത്തിന് സമീപത്തായി ചിലർ ഫോണിൽ സംസാരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് ഗൂഡാലോചനയാണോയെന്ന് പരിശോധിക്കുകയാണ് പൊലീസ്.
കേസിലെ മുഖ്യസൂത്രധാരന്‍ പാനൂര്‍ മേഖലയിലെ ഡിവൈഎഫ്ഐ ട്രഷററായ കെ.സുഹൈലാണെന്നാണ് ആരോപണം. സുഹൈല്‍, ശ്രീരാഗ്, ഇപ്പോള്‍ പിടിയിലുള്ള സിനോഷ് എന്നിവരടക്കം 11 പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന ദൃക്സാക്ഷി മൊഴികള്‍. ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്ത 14 പേരുണ്ട്. അങ്ങനെ മൊത്തത്തില്‍ 25 പേരാണ് കേസിലെ പ്രാഥമികമായി പ്രതിപ്പട്ടികയിലുള്ളവര്‍. ഇവരെല്ലാവരും പ്രദേശവാസികള്‍ തന്നെയാണ്.
അതേസമയം മന്‍സൂര്‍ കൊലപാതകക്കേസില്‍ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ഷിനോസിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും വിവരമുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചന തെളിയിക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് സൂചന. വാട്‌സ് ആപ്പിലൂടെയാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നാണ് സൂചന. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന് പണി കൊടുക്കണമെന്ന തരത്തിലുള്ള മെസേജുകള്‍ ഫോണില്‍ ഉണ്ടായിരുന്നു.
മറ്റ് പ്രതികൾക്കായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതിയായ രതീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. മറ്റുള്ള പ്രതികൾ ഒളിവിലാണ്. ഇവരെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്.
Recommended Video
രതീഷിന്റെ മരണത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. രതീഷിന്റെ ആന്തരിക അവയവങ്ങളിൽ ക്ഷതം കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. രതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമങ്ങളാണ് പൊലിസ് നടത്തുന്നത്. കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന സി.വൈ.എസ്.പി കെ.ഇസ്മായിലിന് പകരം പുതിയ അനേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.