സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം: പയ്യന്നൂരിൽ അതിഥി തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു
കണ്ണൂർ: സോഷ്യൽ മീഡിയയിലുണ്ടായ വ്യാജ പ്രചരണത്തെ തുടർന്ന് പയ്യന്നൂരിൽ അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ജന്മനാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായാണ് തൊഴിലാളികള്‍ സംഘടിതമായി തെരുവിലിറങ്ങിയത്. പയ്യന്നൂരിലെ പ്രതിഷേധം ചില വ്യക്തികള്‍ ആസൂത്രണം ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. തെരുവിലിറങ്ങി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയാല്‍ മാത്രമേ നാടുകളിലേക്ക് കൊണ്ടുപോവുകയുള്ളൂ എന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
മുൻഭർത്താവിനൊപ്പം പോകണമെന്ന് യുവതി, പറ്റില്ലെന്ന് വീട്ടുകാർ, സ്റ്റേഷനിലും കോടതിയിലും നാടകീയ രംഗം!
തായിനേരി ഉള്‍പ്പടെയുളള മൂന്ന് കേന്ദ്രങ്ങളിലേക്ക് ഈ വിവരമെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയുമായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയും ക്യാമ്പുകളിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തു. ഇവര്‍ക്ക് ആരാണ് ഫോണ്‍ ചെയ്തത് എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. ഇതില്‍ രണ്ടുപേരുടെ ഫോണ്‍ നമ്പറുകള്‍ പോലീസിന്റെ കൈവശമുണ്ട്. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പയ്യന്നൂർ പോലീസ് അറിയിച്ചു.
ഇതാനിടെ ലോക് ഡൗണിനെ തുടര്‍ന്ന് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളില്‍ 1140 ഉത്തര്‍ പ്രദേശ് സ്വദേശികള്‍ കൂടി നാട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വ്യാഴാഴ്ച്ച വൈകിട്ട് 5.50 ന് ലക്നൗവിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തൊഴിലാളികള്‍ മടങ്ങിയത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ 38 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 50 സീറ്റുകളുള്ള ബസ്സില്‍ 30 പേരുമായിട്ടായിരുന്നു യാത്ര. നാട്ടിലേക്ക് യാത്ര തിരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ട്രെയിനിലും ഇരിപ്പിടങ്ങള്‍ നല്‍കിയത്. 930 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.
തൊഴിലാളി ക്യാമ്പുകളില്‍ മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവരെ ബസ്സുകളില്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. തൊഴിലാളികള്‍ക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും അധികൃതര്‍ നല്‍കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ട്രെയിന്‍ ലക്നൗ റെയില്‍വേ സ്റ്റേഷനില്‍ എത്തുക. കോവിഡിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ തങ്ങളെ സംരക്ഷിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്ത സര്‍ക്കാരിനും നാട്ടുകാര്‍ക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയത്. നാളെ ഒരു ട്രെയിന്‍ ജാര്‍ഖണ്ഡിലേക്കും പുറപ്പെടും.
കഴിഞ്ഞ ഞായറാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1140 അതിഥി തൊഴിലാളികള്‍ ബീഹാറിലേക്ക് മടങ്ങിയിരുന്നു. ബുധനാഴ്ച കോഴിക്കോട് നിന്നും മധ്യപ്രദേശിലേക്ക് പുറപ്പെട്ട ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള 450 തൊഴിലാളികളും നാട്ടിലേക്ക് തിരിച്ചു. ഇതോടെ ജില്ലയില്‍ നിന്ന് നാടുകളിലേക്ക് തിരിച്ച അതിഥി തൊഴിലാളികളുടെ എണ്ണം 2730 ആയി ഉയർന്നിട്ടുണ്ട്.